കൊച്ചി > കണ്ണൂര്‍ പേരാവൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെക്കുറിച്ച് മിണ്ടാതെ ബിജെപി നേതൃത്വം. ചിറ്റാരിപ്പറമ്പ് ആലപ്പറമ്പ് സ്വദേശിയും പേരാവൂര്‍ ഗവ.ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാംപ്രസാദ് വെള്ളിയാഴ്‌ച്ച വൈകിട്ടാണ് കൊല്ലപ്പെടുന്നത്. പിന്നാലെ അഞ്ച് എസ്‌ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. കൊലപാതകികളെ തിരിച്ചറിഞ്ഞിട്ടും എസ്‌ഡിപിഐയുടെ പേര് പറയാന്‍ ബിജെപി നേതാക്കളോ അവരുടെ മാധ്യമങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികളെ അറസ്റ്റ് ചെയ്‌തതിനു ശേഷം വന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ട്വീറ്റില്‍ തങ്ങളുടെ പ്രവര്‍ത്തകനെ കൊന്നത് ആരാണെന്ന് മറച്ചുവെക്കുന്നു. ബിജെപി കേരളം എന്ന അക്കൗണ്ടിലാകട്ടെ മാര്‍ക്‌സിസ്റ്റ് ജിഹാദി ഭീകരത എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ജനം ടിവിയില്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഒരുസംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന എന്ന് പറയുന്നു. ഇന്ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിന്റെ വാര്‍ത്തയില്‍ കൊലപാതകികള്‍ എസ്‌ഡിപിഐ എന്ന് ഒരുവരി പോലും നല്‍കിയിട്ടുമില്ല.
ഉത്തരേന്ത്യന്‍ സംഘികള്‍ക്കിടയില്‍ സിപിഐ എം വിരുദ്ധത കൂടുതല്‍ ഉറപ്പിക്കാനാണ് ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ ബോധപൂര്‍വ്വം മാര്‍ക്‌സിസ്റ്റ് എന്ന വാക്കുംകൂടി ചേര്‍ത്തിരിക്കുന്നത്. ബോധപൂര്‍വ്വം എസ്‌ഡിപിഐ യുടെ പേര് മറച്ചുവെക്കുന്നതിനെ ശക്തമായ രീതിയിലാണ് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്. മുന്‍പ് കൊല്ലപ്പെട്ട അശ്വിനികുമാറിനെ ഓര്‍മ്മിപ്പിച്ചാണ് മറുപടി നല്‍കുന്നത്.
പോസ്റ്റുകളിലൊന്ന്
ബലിദാനി
മരിച്ചെന്നുറപ്പാണോയെന്നറിയാന്‍ കാര്യാലയത്തിലേക്ക് ഓടിക്കിതച്ചെത്തിയതാണ് സംഘബന്ധു..
മരിച്ചിരിക്കുന്നു കൂടെ നടന്നവന്‍...
കൂടെ മുദ്രാവാക്യം വിളിച്ചവന്‍...
അവനെ എസ്.ഡി.പി.ഐക്കാര്‍ വെട്ടി നുറുക്കിയിരിക്കുന്നു....
അകത്ത് കുലങ്കഷിതമായ ചര്‍ച്ച....
ഇന്ന് മറുപണി കൊടുക്കുംമെന്ന് തോന്നുന്നു.
'ഒന്നിനേം വിടരുത് ജീ'.
ആവേശം മൂത്ത് അവന്‍ ഉറക്കെപ്പറഞ്ഞു.
'മിണ്ടല്ലേ നായേ'
അകത്തുനിന്നും വിലക്കി... കാര്യാലയത്തിന്റെ പടിയില്‍ അവന്‍ അമര്‍ന്നിരുന്നു... നെഞ്ചില്‍ പക എരിയുന്നു...
അകത്തു നിന്നും പതിഞ്ഞ ശബ്ദത്തില് ചര്‍ച്ച കേള്‍ക്കാം.
'ഇറ്റാലിയന്‍ മാര്‍ബിള്‍ ആയിക്കോട്ടേ'
'എന്റെയാ സ്‌കോര്‍പിയോ മാറണം. അതുംകൂടി കൂട്ടണം'
'പാനൂര് എത്ര നിലയാ ജീ?'
'അത് മൂന്നല്ലേ?'
'അപ്പോ ഇത് നാലായിക്കോട്ടേ'
'ചത്തൂന്നൊറപ്പല്ലേ?'
'അതെയതെ'
'അന്നാ വിളിച്ച് ഡീലാക്ക്. കൊറച്ച് കേറ്റി പിടിക്കാന്‍ മറക്കണ്ട'.
'അല്ല ഇതിപ്പോ കൊന്നത് എസ്.ഡി.പി.ഐയാണെന്ന്പറയാതെങ്ങനാ?'
'അതൊക്കിണ്ട്, ജീ ആ പത്രത്തിനുള്ള കുറിപ്പൊന്ന് വായിച്ചേ'
'കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു...
കണ്ണവത്താണ് സംഭവം.
മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്'.... ഇതുപോരേ???'
'മതി...മതി...മതി. ഇതാവുമ്പോ സുഡാപ്പീടെ പണോം കിട്ടും നമ്മള് പ്രതികരിച്ചൂന്നുമാവും
'അതെ, വേണേലൊരു ജില്ലാ ഹര്‍ത്താലും നടത്തിയേക്കാം. അതാവുമ്പോ ആ ഗ്യാപ്പില്‍ സി.പി.എമ്മിന്റെ നാല് കൊടിമരോം ഒടിക്കാം'
കാര്യാലയത്തിന്റെ വാതില്‍ക്കല്‍ ഇരുന്ന സ്വയംസേവകന്‍ ഇതുകേട്ട് മരവിച്ച പോലെയായി...
മക്കളുടെ മുഖം മനസിലേക്ക് ഓടിയെത്തി. ഓര്‍മ്മവച്ച കാലം മുതല്‍ ശരീരത്തിന്റെ ഭാഗമായ രാഖി വലിച്ചു പൊട്ടിച്ച് അയാള്‍ നടന്നു...
ഇല്ല ഇനി തിരിച്ചുവരവില്ല. കൃടെ നടന്നവന്റെ ശരീരത്തിന്റ ചൂടാറും മുമ്പേ കൊന്നവരുടെ കൂട്ടങ്ങളുമായി ശവത്തിന് വിലപേശുന്ന ഈ നെറികെട്ട നേതൃത്വം ഇനി വേണ്ട....!
വെള്ളിയാഴ്‌ച്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ബൈക്ക് യാത്രികനായ ശ്യാംപ്രസാദിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നിടുംപൊയില്‍ കൊമ്മേരി ആടുവളര്‍ത്തല്‍ കേന്ദ്രത്തിനു സമീപത്തായിരുന്നു സംഭവം. ബൈക്ക് ഇടിച്ചിട്ടശേഷം ശ്യാംപ്രസാദിനെ ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ യുവാവ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തി സംഘം വെട്ടി. ശബ്‌ദം കേട്ട് തൊഴിലുറപ്പ് തൊളിലാളികള്‍ എത്തിയതോടെയാണ് അക്രമിസംഘം പിന്തിരിഞ്ഞത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു.
കഴിഞ്ഞയാഴ്ച്ച ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്‌ഡിപിഐ പ്രവര്‍ത്തകനും സ്‌കൂള്‍വാന്‍ ഡ്രൈവറുമായ അയൂബിനെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന് എസ്‌ഡിപിഐ പ്രതികാരം ചെയ്‌തതായാണ് സൂചന.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..