കൊച്ചി > നേതാവാകാനും പബ്‌ളിസിറ്റിക്കു വേണ്ടിയും കോണ്‍ഗ്രസുകാര്‍ നടത്തുന്ന പ്രചരണങ്ങള്‍ അന്യംനിന്നു പോകില്ലെന്ന് തെളിയിക്കുകയാണ് കെഎസ്‌യുക്കാര്‍. സംഘടനാ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണങ്ങള്‍ക്കും വാക്‌പോരുകള്‍ക്കുമപ്പുറം ഗ്രൂപ്പ് തിരിഞ്ഞ് തമ്മില്‍ തല്ലിലേക്കുവരെ പോകാറുണ്ട്.
അത്രമേല്‍ സംഘര്‍ഷഭരിതമായ തെരഞ്ഞെടുപ്പ് വേദിയിലാണ് അണികള്‍ക്ക് രഹസ്യ മെസേജുമായി ശ്രീദേവ് സോമനെന്ന കെഎസ്‌യു നേതാവ് വരുന്നത്. 'ശ്രീദേവിനെ വിളിക്കൂ, കെഎസ്‌യുവിനെ രക്ഷിക്കൂ.. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി ശ്രീദേവ് സോമനെ തെരഞ്ഞെടുക്കുക.. വി സപ്പോര്‍ട്ട് ശ്രീദേവ്' എന്നായിരുന്നു പോസ്റ്റര്‍. നേതാവ് പോസ്റ്റര്‍ തന്റെ അണികള്‍ക്കെല്ലാം ഫേസ്‌ബുക്കില്‍ അയച്ചു കൊടുത്തശേഷം ഇതൊന്ന് പോസ്റ്റ് ചെയ്യണമെന്നും താന്‍ പറഞ്ഞിട്ട് ചെയ്യുന്നതാണെന്ന് ആരോടും പറയരുതെന്നും പറഞ്ഞു.
സംഭവം എല്ലാ കെഎസ്‌യു നേതാക്കളും ചെയ്യാറുള്ള പ്രമോഷനാണെങ്കിലും ശ്രീദേവിന് പണി കിട്ടിയത് സ്വന്തം അണികളില്‍ നിന്നുതന്നെയായിരുന്നു. ശ്രീദേവ് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം അവര്‍ പുറത്തുവിട്ടു. ഇതോടെ സോഷ്യല്‍മീഡിയയില്‍ കെഎസ്‌യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും ഉള്‍പ്പെടെ ശ്രീദേവിനെതിരെ തിരിഞ്ഞു.
പണിപാളിയെന്ന് മനസ്സിലായപ്പോള്‍ വിശദീകരണവുമായി ശ്രീദേവ് തന്നെയെത്തി. കഴിഞ്ഞ കെഎസ്‌യു തെരഞ്ഞെടുപ്പ് സമയത്ത് താന്‍ ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തുവെന്നും മറ്റൊരു കെഎസ്‌യു നേതാവ് തനിക്കെതിരായി അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയാണെന്നും ശ്രീദേവ് പറയുന്നു. കോഴിക്കോട് ലോ കോളേജില്‍ ഉള്‍പ്പെടെ വ്യാജമെമ്പര്‍ഷിപ്പുകള്‍ ഉണ്ടാക്കിയാണ് കെഎസ്‌യു തെരഞ്ഞെടുപ്പ് നടക്കുന്നത്. മെമ്പര്‍ഷിപ്പിലെ ആളുകള്‍ ശരിക്കും ഉണ്ടായിരുന്നെങ്കില്‍ കെഎസ്‌യുവിന് ഒറ്റയ്ക്ക് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ജയിക്കാമെന്നും ശ്രീദേവ് പോസ്റ്റിലൂടെ പറയുന്നു.
പിആര്‍ വര്‍ക്കിനു വേണ്ടി തന്റെ കയ്യില്‍ പണമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും ശ്രീദേവ് ന്യായീകരിക്കുന്നു. ഇതോടെ ശ്രീദേവ് മുന്‍പ് അയച്ച പല രഹസ്യമെസേജുകളും പുറത്തു വന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് ഉള്ളതടക്കം തന്റെ പല പോസ്റ്റുകളും അണികളോട് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും ശ്രീദേവ് അഭ്യര്‍ത്ഥിക്കുന്നുണ്ട്. ശ്രീദേവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളില്‍ സ്വന്തം അണികള്‍ തന്നെയാണ് സ്‌ക്രീന്‍ഷോട്ടുകള്‍ കമന്റ് ചെയ്യുന്നത്.
തുടര്‍ന്നും പലതവണ വിശദീകരണങ്ങളും അഭ്യര്‍ത്ഥനയുമായി നേതാവ് രംഗത്തുവന്നെങ്കിലും രക്ഷയായില്ല. വിമര്‍ശകരെല്ലാം കോണ്‍ഗ്രസ്, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഏതായാലും സതീശന്‍ കഞ്ഞിക്കുഴിയെയും അയ്‌മനം സിദ്ധാര്‍ത്ഥനെയുമൊക്കെ പോലെ ശ്രീദേവ് സോമനെയും സോഷ്യല്‍മീഡിയ കൊണ്ടാടുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..