നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് തേടിയ പി എം എ സലാമിനെ കോഴിക്കോട്ടെ എളിമയുള്ള ലീഗുകാർ വെറുതെ വിടുമെന്ന് തോന്നുന്നില്ല. അതിന്റെ ആദ്യ വെടിയാണ് വോയ്സ് മെസ്സേജിലൂടെ പൊട്ടിച്ചിരിക്കുന്നതെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറയുന്നു. രാഷ്ട്രീയ ശത്രുക്കൾ എത്ര കിണഞ്ഞു ശ്രമിച്ചാലും സാധിക്കാത്തത് ചിലപ്പോൾ സ്വന്തം പാർട്ടിക്കാർ അവരുടെ കൈയിലിരിപ്പ് കൊണ്ട് സാധിച്ചെടുക്കുമെന്നതിന്റെ ഒരു പാട് സാക്ഷ്യങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നും ഫേസ്ബുക്കിലെഴുതിയ പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് ചുവടെ
രാഷ്ട്രീയ ശത്രുക്കൾ എത്ര കിണഞ്ഞു ശ്രമിച്ചാലും സാധിക്കാത്തത് ചിലപ്പോൾ സ്വന്തം പാർട്ടിക്കാർ അവരുടെ കൈയിലിരിപ്പ് കൊണ്ട് സാധിച്ചെടുക്കുമെന്നതിന്റെ ഒരു പാട് സാക്ഷ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. 2011തൊട്ട് പാണക്കാട്ടെ ചകിതിയിലും ഉമ്മറപ്പടിയിലും കുശ്നിയിലും കളോറയിലും കറങ്ങിനടന്ന്, തേങ്ങിക്കരഞ്ഞും മൂക്കുപിഴിഞ്ഞും അധികാര രാഷ്ട്രീയത്തിന്റെ മണം പിടിച്ചുകഴിയുകയായിരുന്ന പി എം എ സലാം എന്ന ‘പാർട്ടി വഞ്ചകൻ’ ഇന്ന് മാധ്യമങ്ങൾക്ക് പഥ്യമായത് അദ്ദേഹം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും തട്ടിവിടുന്ന നിലവാരം കുറഞ്ഞ വാകസർത്തുകളും കൊണ്ട് മാത്രമല്ല. ജീർണതയിൽ ആമൂലാഗ്രം ആണ്ടുപോയ സമുദായ പാർട്ടിയുടെ അന്ത്യം എത്രയും പെട്ടെന്നാവാൻ തന്നാലാവുന്നത് ചെയ്തുതീർക്കുന്ന സലാമിന്റെ ആക്രാന്തം കണ്ടുനിൽക്കുന്നവർക്ക് ഒരു രസമാണ്.
അപ്പോഴും പാർട്ടിയെ സ്നേഹിക്കുന്ന മുസ്ലിം ലീഗുകാർ തലയിൽ കൈ വെച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; ഇങ്ങനെയൊരു ‘ബലാൽ മുസീബത്ത്’ ഞങ്ങളുടെ തലയിൽ വീഴാൻ പോവുകയാണെന്ന് അറിയുമായിരുന്നുവെങ്കിൽ ഐഎൻഎല്ലിൽനിന്ന് ഈ മനുഷ്യനെ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്തിനായിരുന്നു? ലീഗ് പരമ്പരാഗതമായി കൊണ്ടുനടക്കുന്ന ‘സമുദായ രാഷ്ട്രീയ’ ശൈലി കുടഞ്ഞുമാറ്റാനും പാണക്കാട്ടെ തങ്ങന്മാർ പിന്തുടർന്നുപോന്ന അനുനയത്തിന്റെ മാർഗം നിരാകരിക്കാനും പി കെ കുഞ്ഞാലിക്കുട്ടിയുടെ കൈയാളായി വന്ന പി എം എ സലാം കാണിക്കുന്ന വ്യഗ്രത ആ പാർട്ടിക്കകത്ത് കലാപക്കൊടി പലതും ഉയർത്താൻ കാരണമായതാണ് മുസ്ലിം ലീഗ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
സ്ത്രീശാക്തീകരണ വഴിയിൽ വലിയ പ്രതീക്ഷകൾ കൈമാറിയ ‘’ഹരിത’യുടെ പെൺകുട്ടികളെ തെരുവിലേക്ക് വലിച്ചിഴച്ച് ഗളച്ഛേദം നടത്താനും പുത്തൻ ചിന്തയുമായി പുതിയ കാലത്തിന്റെ വിളിയാളം ഏറ്റെടുത്ത എം എസ് എഫുകാരെ ആട്ടിയോടിക്കാനും സലാം കാണിക്കുന്ന ഉൽസാഹം പാർട്ടി ശത്രുക്കളുടെ പോലും നെഞ്ചുലക്കുന്നു. ന്യൂജെൻ പ്രതിഭകളെ വെട്ടിമാറ്റാൻ സലാം കാണിക്കുന്ന വിരുത് പാർട്ടിയിൽ മിത്രങ്ങളെക്കാൾ ശത്രുക്കളെ ഉണ്ടാക്കിവെച്ചിട്ടുണ്ട് എന്ന് കഴിഞ്ഞ ദിവസം എം.എസ്.എഫിലെ വിവരമുള്ള കുട്ടികളുടെ തുറന്നുപറച്ചിലിൽനിന്ന് നാമെല്ലാം കേട്ടതാണ്. മുസ്ലിം ലീഗിന്റെ അടിത്തറ തകർക്കുക എന്ന മഹത്തായ ലക്ഷ്യവുമായി പാർട്ടിയുടെ തലപ്പത്തേക്ക് തിരൂരങ്ങാടി കലാപത്തിലൂടെ കയറിക്കൂടിയ ഈ ‘നിത്യവേതനക്കാരനെ (എം എസ് എഫുകാരുടെ പ്രയോഗം) കൊണ്ട് പാർട്ടി പൊറുതിമുട്ടിയിരിക്കുമ്പോഴാണ് കോഴിക്കോട്ടങ്ങാടിയിലെ ചുണക്കുട്ടികൾ വലിയൊരു ബോംബ് പൊട്ടിച്ചിരിക്കുന്നത്.
കുറ്റിച്ചിറയിലെ പാർട്ടി പ്രവർത്തകനായ കെ പി ഉസ്മാൻ കോയയോട്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ ചുമതലയുള്ള ആക്ടിങ് സെക്രട്ടറിയായ സലാം ഫോണിലൂടെ പ്രഖ്യാപിക്കുകയാണ് നമ്മുടെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ ബിജെപിയുടെ വോട്ട് വേണം, അതിനു വേണ്ടി ഏത് ആർഎസ്എസുകാരന്റെയും കാല് പിടിക്കാൻ ഞാൻ തയാറാണെന്ന്. ‘’ നമുക്ക് വോട്ടാണ് വേണ്ടത്. സ്ഥാനാർഥി ജയിക്കണം. ബിജെപിക്കാർ നമുക്ക് വോട്ട് ചെയ്യാൻ തയാറാണെങ്കിൽ ആ ബിജെപിക്കാരുമായി സംസാരിക്കാൻ ഞാൻ തയാറാണ്’’- ലീഗ് സ്ഥാനാർഥിയുടെ പ്രചാരണവും ബൂത്ത് തല പ്രവർത്തനവും ആകെ അലമ്പായി കിടക്കുന്ന ചുറ്റുപാടിൽ എങ്ങനെയെങ്കിലും വോട്ട് ശേഖരിക്കാൻ ബിജെപിക്കാരുടെ വോട്ടാണ് അവസാന ആശ്രയമായി കാണുന്നത്. ലവലേശഷം സങ്കോചമില്ലാതെ ഒരു പ്രാദേശിക നേതാവുമായി ഇമ്മട്ടിൽ സംസാരിക്കുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമാവുന്നുണ്ട്; കാവിച്ചന്തയിലിറങ്ങി വോട്ട് വാങ്ങുന്ന കങ്കാണിപ്പണി ഏറ്റെടുക്കുന്നതിൽ ലീഗ് സെക്രട്ടറി ഒരു തെറ്റും കാണുന്നില്ല.
സംസ്ഥാന തലത്തിൽ തന്നെ കോ-ലീ-ബീ സഖ്യം ഇടതുസ്ഥാനാർഥികളെ തോൽപിക്കാൻ ആവേശപൂർവം കച്ചകെട്ടിയിറങ്ങിയ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി വോട്ട് തരപ്പെടുത്തുന്ന വിഷയത്തിൽ ഒരു അമാന്തവും കാണിക്കേണ്ടതില്ല എന്ന സന്ദേശമാണ് സലാം കൈമാറുന്നത്. ഇസ്ലാം പാർട്ടിയുടെ പതനം നോക്കണം! 20കോടി മുസ്ലിംകളെ കൊന്നൊടുക്കാൻ സംഘ്പരിവാർ പദ്ധതി ആവിഷ്കരിക്കുന്ന നിർണായക ഘട്ടത്തിലാണ് സമുദായ പാർട്ടി അത്തരക്കാരുമായി വോട്ട് കച്ചവടം ഉറപ്പിക്കാൻ മുന്നോട്ടുവരുന്നതും ലക്ഷങ്ങൾ കൈമാറുന്നതും. മറുപക്ഷത്ത് മൽസരിക്കുന്നത് ഐ.എൻ.എൽ അഖിലേന്ത്യാ ജന സെക്രട്ടറി അഹമ്മദ് ദേവർ കോവിൽ ആയത് കൊണ്ട് സലാമിന്റെ പാർട്ടിക്ക് ജയിച്ചേ തീരൂ! പക്ഷേ മണ്ഡലം-ജില്ലാ പാർട്ടി നേതൃത്വം പലതുകൊണ്ടും നിസ്സഹകരണത്തിലായിരുന്നു. സലാം മേൽനോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പ് കാമ്പയിൻ തന്നെ ആകപ്പാടെ കുളമായി കിടക്കുകയാണ്. ആ കുളത്തിലേക്ക് താൻ ചാടിക്കോളാമെന്ന വാഗ്ദാനവുമായാണ് പ്രാദേശിക നേതാക്കൾ പോലും അറിയാതെ പകരം ചുമതലക്കാരൻ മണ്ഡലം ചുറ്റാനിറങ്ങുന്നതും കോഴിക്കോട്ടുകാരെ ഭീഷണിപ്പെടുത്താനും താക്കീതു നൽകാനും ശ്രമിക്കുന്നതും. എന്നിട്ടും 2011ൽ ഇതേ സലാം അറബിക്കടലിൽ ലയിപ്പിച്ച ഐഎൻഎല്ലിന്റെ നേതാവാണ് കോഴിക്കോട് സൗത്തിൽ മിന്നുന്ന വിജയവുമായി മുസ്ലിം ലീഗിലെ നൂർബിന റഷീദിന്റെ കഥ കഴിച്ചതെന്നോർക്കണം.
അങ്ങേയറ്റം നാണംകെട്ട ആ ഷോക്കിൽനിന്ന് മുക്തമാവാത്ത ലീഗ് നേതൃത്വം, ഒടുവിൽ സൗത്ത് കമ്മിറ്റി തന്നെ പിരിച്ചുവിട്ടു ഡോൺകിക്സോട്ടിന്റെ കഥാപാത്രത്തെ പോലെ നിഴലിനോട് യുദ്ധം ചെയ്ത് സലാം മലർന്നുകെട്ടി വീഴുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഉസ്മാൻ കോയയോട് നടത്തിയ സംഭാഷണത്തിൽ പറയുന്നുണ്ട്, മണ്ഡലം കമ്മിറ്റി പിരിച്ചുവിടുമെന്ന്. അഴീക്കോട്ടും കുറ്റ്യാടിയിലുമൊക്കെ ലീഗ് സിറ്റിങ് എംഎൽഎമാർ അമ്പേ തോറ്റമ്പിയിട്ടും കോഴിക്കോട്സൗത്ത് കമ്മിറ്റി മാത്രം എന്തുകൊണ്ട് പിരിച്ചുവിട്ടു?. അവിടെയാണ് സലാം എന്ന രാഷ്ട്രീയ കിങ്കരന്റെ സൃഗാല ബുദ്ധി പ്രവർത്തിച്ചതെന്ന് കാണാം. 2006ൽ എൽഡിഎഫിന്റെ ബാനറിൽ ഐഎൻഎൽ സ്ഥാനാർഥിയായി മൽസരിച്ചപ്പോൾ 15,000ത്തിലേറെ വോട്ടിന്നാണ് സലാം ജയിക്കുന്നത്. സേട്ട് സാഹിബിന്റെ പാർട്ടിയുടെ കന്നി വിജയം. പക്ഷേ അധികാരമോഹിയായ പീച്ചിമണ്ണിൽ സലാം, താൻ മോഹിച്ച മന്ത്രിസ്ഥാനം കിട്ടാത്ത നിരാശയിൽ പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ച് മുസ്ലിം ലീഗിലേക്ക് ചേക്കേറി. ഗൾഫിലെ ചില ധനാഢ്യന്മാരുടെ കാർമികത്വത്തിൽ ‘കടവിൽ ‘ റിസോർട്ടിൽ ഒപ്പുവെച്ച കരാർ പ്രകാരം രണ്ടുതവണ എൻ എ നെല്ലിക്കുന്നിനും മൂന്നാം ഊഴത്തിൽ സലാമിനും സീറ്റ് കിട്ടേണ്ടതാണ്. നെല്ലിക്കുന്ന് പണത്തിന്റെ ബലത്തിൽ മൂന്നാം തവണയും കാസർക്കോട് തരപ്പെടുത്തിയപ്പോൾ സലാം പെരുവഴിയിലായി.
നൈരാശ്യം മൂർഛിച്ച് ഭ്രാന്തായി മാറിയപ്പോഴാണ് പാറക്കൽ റഫീക്കിനെയും എം കെ ഹാജിയുടെ പൗത്രനെയുമൊക്കെ പാണക്കാട്ടെ കൂഫയിലേക്ക് കലാപക്കൊടിയുമായി പറഞ്ഞുവിട്ടത്. സാദിഖലി ശിഹാബ് തങ്ങൾ അവരെ നിർദയം ആട്ടിയോടിച്ചു. സലാമിന്റെ കണ്ണീർ കാണാൻ കഴിയാതെ വന്നപ്പോൾ ആക്ടിങ് സെക്രട്ടറി എന്ന പേരിൽ പീച്ചിമണ്ണിലിനെ കുഞ്ഞാപ്പ പാണക്കാട്ടെ മുറ്റത്ത് കുടിയിരുത്തി. ഐഎൻഎല്ലിനെ ഇല്ലാതാക്കാൻ 2011ൽ ഒരുകൂട്ടം പാർട്ടി വഞ്ചകരുമായി നടത്തിയ രാഷ്ട്രീയ കച്ചവടം കൂട്ടിക്കിഴിച്ച് നോക്കുമ്പോൾ മൊത്തം നഷ്ടമാണെന്ന് അപ്പോഴാണ് കുഞ്ഞാലിക്കുട്ടിക്ക് ഓടിയത്. മലേഷ്യയിൽവെച്ച് കടം വീടാനെന്ന പേരിൽ സലാമിന് കൈമാറിയ 23ലക്ഷം പോയ വഴി കണ്ടില്ല. അറബിക്കടലിലെ ഉപ്പുവെള്ളം ചേർത്ത് ഐ.എൻ.എല്ലിനെ ലീഗിൽ ലയിപ്പിച്ചതായി വിളംബരം ചെയ്തെങ്കിലും സേട്ടിന്റെ പാർട്ടി പൂർവാധികം ശക്തിയോടെ നാടാകെ പടർന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിച്ചപ്പോൾ പി.എം.എ സലാം തന്റെ തനി സ്വാഭവം പുറത്തെടുത്തത് സാക്ഷാൽ കുഞ്ഞാപ്പയെ പോലും ഞെിച്ചു. കോഴിക്കോട് സൗത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മൽസരിക്കാൻ ആദാമിന്റെ മക്കൾ വഴി ചില വിഫല ശ്രമങ്ങൾ നടത്തി. പക്ഷേ, തത്ത്വാധിഷ്ഠിതവും മാന്യവുമായ രാഷ്ട്രീയ ലൈനിൽനിന്ന് അണുവിട വ്യതിചലിക്കാൻ തയാറാവാത്ത മുന്നണി നേതൃത്വം അത്തരം എല്ലാ ശ്രമങ്ങളെയും മുളയിലേ നുള്ളി.
എല്ലാ പ്രതീക്ഷകളും തകർന്ന് മോഹഭംഗത്തിന്റെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ട ലീഗിന്റെ കൂലിപ്പണിക്കാരൻ അവസാനം ഐഎൻഎ സ്ഥാനാർഥിയെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തണമെന്ന വലിയ മോഹവുമായി ഇറങ്ങിത്തിരച്ചപ്പോഴാണ് ആർഎസ്എസിന്റെ വോട്ട് വാങ്ങാൻ കുപ്പായമിട്ടിറങ്ങിയതും ഇപ്പോൾ പുറത്തുവന്ന ശബ്ദസന്ദേശത്തിലേക്ക് വഴിവെച്ചതും. ഐഎൻഎൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായി മാറിയപ്പോൾ ‘ഘർവാപസിയെ കുറിച്ച് സലാം ചിന്തിച്ചപ്പോൾ, കോഴിക്കോട് സൗത്ത് സ്വപ്നം കണ്ട് ഇങ്ങോട്ട് വരേണ്ടാ എന്ന് വ്യക്തമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയതാണ്.
പക്ഷേ, സലാമിനെ കോഴിക്കോട്ടെ എളിമയുള്ള ലീഗുകാർ വെറുതെ വിടുമെന്ന് തോന്നുന്നില്ല. അതിന്റെ ആദ്യ വെടിയാണ് വോയ്സ് മെസ്സേജിലൂടെ പൊട്ടിച്ചിരിക്കുന്നത്. സലാം ‘ഷൂട്ടിങ് റേഞ്ചിൽ’ നിറുത്തിയ മൊയ്തീൻ കോയയും പി എം ഇഖ്ബാലുമൊക്കെ, പാർട്ടിയിലേക്ക് അടുക്കള വഴി നുഴഞ്ഞുകയറിയ സലാമിനെ വെറുതെ വിടുമെന്ന് തോന്നുന്നില്ല. ഇനിയും കേരളം ഞെട്ടുന്ന കൂറെ ശബ്ദസന്ദേശങ്ങളും വീഡിയോകളും പുറത്തുവരുമ്പോൾ മുസ്ലിം ലീഗ് നേതൃത്വം ഒരിക്കൽ കുട്ടി ജനമധ്യെ തുറന്നുകാട്ടപ്പെടാനാണ് പോവുന്നത്. അപ്പോഴും കോലീബി സഖ്യത്തിന്റെ ചരിത്രവും അരമന രഹസ്യങ്ങളും ഓരോരോന്നായി പുറത്തുവന്നുകൊണ്ടേയിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..