കൊച്ചി > ക്രിസ്‌ത്യാനി ആയ ഒരാള്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച ക്ഷേത്രത്തിന്റെ കഥ പങ്കുവെച്ച് മന്ത്രി ടി എം തോമസ് ഐസക്. ആലപ്പുഴ കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ചരിത്രമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ തീര്‍ത്ഥാടക സഹായകേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിക്കപ്പെടുന്ന വേദിയില്‍ കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് കൂടിയായ വെള്ളാപ്പള്ളി നടേശനാണ് ഇക്കാര്യം വിവരിച്ചതെന്നും തോമസ് ഐസക് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ക്രിസ്ത്യാനി മുന്‍കൈ എടുത്ത് സ്ഥാപിച്ച അമ്പലത്തിന്റെ കഥ കേട്ടിട്ടുണ്ടോ ? കണിച്ചുകുളങ്ങര അമ്പലത്തിന്റെ കഥ വെള്ളാപ്പള്ളി നടേശന്‍ ആണ് വിവരിച്ചത് . അമ്പലം സ്ഥാപിച്ചു കൊണ്ടുള്ള ഉടമ്പടിയില്‍ ആദ്യത്തെ ഒപ്പ് ചാരങ്കാട്ട് അച്ചോ ജോണിന്റെതാണ് . അദ്ദേഹമായിരുന്നു പ്രഥമ ദേവസ്വം പ്രസിഡണ്ട് . ഈ അമ്പലവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ വന്ന മാറ്റങ്ങളും വെള്ളാപ്പള്ളി വിശദീകരിക്കുകയുണ്ടായി. കോഴിവെട്ടും മറ്റും നിരോധിച്ചത് , ഉത്സവങ്ങളോട് ബന്ധപ്പെട്ട ആചാര അതിക്രമങ്ങള്‍ നിര്‍ത്തലാക്കിയത് , ആ ആചാര ലംഘനങ്ങള്‍ എല്ലാം നടത്തിയിട്ടും താന്‍ ഇപ്പോഴും ചക്കക്കുരു പോലെ ആണെന്നായിരുന്നു അദ്ധേഹത്തിന്റെ അവകാശവാദം. ഈ അമ്പലത്തില്‍ അഹിന്ദുവും ഹിന്ദുവും തമ്മിലോ സവര്‍ണ്ണ അവര്‍ണ്ണ ജാതി തമ്മിലോ വ്യത്യാസമില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് തന്നെ ആദര്‍ശം.
അമ്പലത്തിലെ പില്‍ഗ്രിം ഫെസിലിറ്റെഷന്‍ സെന്ററിന്റെ ഉദ്ഘാടന വേദി ആയിരുന്നു രംഗം. കൊച്ചുകുട്ടികള്‍ നേര്‍ച്ചയായി ഉത്സവകാലത്ത് 21 ദിവസം ഭജനയിരിക്കാറുണ്ട് . അവര്‍ക്ക് പലപ്പോഴും താമസിക്കാന്‍ ഇടം കിട്ടാറില്ല എന്നതാണ് സത്യം . പണ്ട് താല്‍ക്കാലിക ഷെഡ്കളില്‍ ആയിരുന്നു താമസം. ഇപ്പോള്‍ അമ്പലത്തിനു ചുറ്റും ലോഡ്‌ജും മറ്റും വന്നിട്ടുണ്ട് . ഈ ചിക്കര കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും താമസിക്കാനുള്ള ഒരു ആധുനീക സങ്കേതം ആയിരിക്കും ഈ പില്‍ഗ്രിം ഫെസിലിറ്റെഷന്‍ സെന്റര്‍. അഞ്ചു കോടി രൂപ ചെലവു വരുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
ഭജനയിരിക്കാന്‍ വരുന്ന പതിനായിരക്കണക്കിന് കുട്ടികളുടെയും ബന്ധുക്കളുടെയും കക്കൂസ് മാലിന്യം ഈ പ്രദേശത്തെ ഗൌരവമേറിയ ഒരു പ്രശ്‌നമാണ്. അതിനിത്തവണ ശാസ്ത്രീയ പ്രതിവിധി കണ്ടെത്തിയിട്ടുണ്ട്. ദിവസവും 30000 ലിറ്റര്‍ സെപ്‌റ്റെജ് ട്രീറ്റ് ചെയ്യാന്‍ ശേഷിയുള്ള വണ്ടി ഈ പ്രദേശത്ത് തന്നെയുണ്ടാവും, പ്രളയകാലത്ത് ക്യാമ്പുകളിലെ മാലിന്യം കൈകാര്യം ചെയ്‌ത വണ്ടി തന്നെ. ലോഡ്ജുകളില്‍ നിന്നും ശൌചാലയങ്ങളില്‍ നിന്നും സെപ്‌റ്റെജ് ഇവിടെ കൊണ്ട് വന്നു എത്തിക്കുന്നതിനുള്ള ചെറുവണ്ടികളും ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട് .
ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംവിധാനം . ഇത്തരത്തിലുള്ള സെപ്‌റ്റെജ് ട്രീറ്റ്‌മെന്റ് വണ്ടികളുടെ ചെലവിന്റെ അന്‍പത് ശതമാനം സര്‍ക്കാരില്‍ നിന്ന് സബ് സിഡി ആയി നല്‍കാന്‍ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..