29 March Friday

ചരിത്രത്തിലുടനീളം യുദ്ധം മനുഷ്യവംശത്തിന് നഷ്‌ടങ്ങൾ മാത്രമെ സമ്മാനിച്ചിട്ടുള്ളൂ; തർക്കങ്ങൾക്ക്‌ പരിഹാരമാകാത്ത യുദ്ധങ്ങളെപ്പറ്റി കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Thursday Feb 28, 2019

ഭീകരവാദത്തെയും അതിന് സഹായം നൽകുന്ന പാക്കിസ്ഥാനെയും ശക്തമായി നേരിടാൻ യുദ്ധം കൊണ്ട് മാത്രമെ സാധ്യമാവുമെന്നുള്ള വാദങ്ങൾ നയതന്ത്രത്തിന്റെയും ആഗോള സമ്മർദ്ദമുയർത്തിയെടുക്കാനുള്ള സാധ്യത നിരാകരിക്കുന്നതിലേക്ക് എത്തരുത് ... യുദ്ധം ഒരു പ്രശ്നവും പരിഹരിക്കില്ലെന്നതാണ് ലോകാനുഭവം. കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.

യുദ്ധം ഒന്നിനും പരിഹാരമല്ല. ചരിത്രത്തിലുടനീളം  യുദ്ധം മനുഷ്യവംശത്തിന് നഷ്ടങ്ങൾ മാത്രമെ സമ്മാനിച്ചിട്ടുള്ളൂ .. കൂട്ടമരണങ്ങൾ, തലമുറകളിലേക്ക് പടരുന്നജനിതക രോഗങ്ങൾ,അനാഥത്വം, സമ്പത്തിൻെറയും ജീവനോപാധികളുടെയും നാശം ... ഇത് മാത്രമാണ് മഹായുദ്ധങ്ങൾ ഈ ഭൂമണ്ഡലത്തിൽ സൃഷ്ടിച്ചത്.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ നൽകിയ വലിയ പാഠങ്ങളിൽ നിന്നാണ് ലോക രാഷ്ട്രങ്ങൾ യുദ്ധത്തെ ഒഴിവാക്കാനുള്ള ധാരണകളിലേക്കും അന്താരാഷ്ട്ര സംവിധാനത്തിലേക്കും തിരിയുന്നത്... സമാധാനത്തിന്ന് മാത്രമെ രാഷ്ട്രങ്ങളും ജനതകളും നേരിടുന്ന മൗലിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂവെന്ന തിരിച്ചറിവും വിവേകപൂർവ്വമായ നയതന്ത്ര സമീപനവും രണ്ടാം ലോകയുദ്ധാനന്തരം ശക്തിപ്പെട്ടു.ഐ ക്യരാഷ്ടസഭയും നിരവധി സർവ്വദേശീയ പ്രഖ്യാപനങ്ങളും ഇതിനായി രൂപം കൊണ്ടു്.

ഹിരോഷിമയുടെയും നാഗസാക്കി യുടെയും ഞെട്ടിപ്പിക്കുന്ന ആണവ കൂട്ടക്കൊലകൾ ഇനിയൊരു യുദ്ധമുണ്ടാവരുതെന്നും ആണവായുധങ്ങൾ ഉപയോഗിക്കപ്പെടരുതെന്നുമുള്ള കടുത്ത അഭിലാഷങ്ങൾക്കും പൊതുജനാഭിപ്രായങ്ങൾക്കും മേൽകൈ കിട്ടുന്ന സാഹചര്യം സൃഷ്ടിച്ചു.
പക്ഷെ അമേരിക്കയുടെ ലോക മേധാവിത്വ വാഞ്ഛയും സോവ്യറ്റ് യൂണിയനെയും തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങി തരാത്ത രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള ശീതയുദ്ധ പദ്ധതികളും ഭുഖണ്ഢങ്ങളിലുട നീളം യുദ്ധങ്ങളും സൈനിക നടപടികളും നിരന്തരമായി സൃഷ്ടിച്ചു. കൊറിയൻ യുദ്ധം മുതൽ വിയ്റ്റ്നാം,ഇറാൻ, ഇറാഖ് യുദ്ധങ്ങളും ഒടുവിൽ സിറിയക്ക് നേരെ ഐഎസ്സിനെ ഉപയോഗിച്ച് നടത്തിയ കടന്നാക്രമണങ്ങളും വരെ...

കാശ്മീർ പ്രശ്നത്തെ ഈ മേഖലയിലെ വൻശക്തി താല്പര്യങ്ങളിൽ നിന്നടർത്തിയെടുത്ത് കാണാനാവില്ല.ഏഷ്യൻ മേഖലയിലെ തങ്ങളുടെ സാമ്പത്തീക രാഷ്ടീയ സൈനിക താല്പര്യങ്ങളുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് - യു എസ് സാമ്രാജ്യത്വ ശക്തികൾ കാശ്മീരിനെ പ്രശ്നവൽക്കരിക്കുന്നത് .. ഇന്ത്യാ-പാക് ശത്രുതയുടെ അടിവേരുകൾ കിടക്കുന്നത് ഈ മേഖലയിലെ കൊളോണിയൽ താല്പര്യങ്ങളിലാണ് ..
അധികാര കൈമാറ്റവും ഇന്ത്യയുടെ വിഭജനവും കാശ്മീരി നെ തർക്ക പ്രശ്നമാക്കി ഇരു രാജ്യങ്ങൾക്കിടയിലും സംഘർഷം വളർത്താനാണ് രണ്ടാം ലോകയുദ്ധാനന്തരം ലോകത്തിന്റെ മേധാവിത്വത്തിലേക്ക് ഉയർന്ന അമേരിക്കയും സഖ്യകക്ഷികളും ശ്രമിച്ചത് ..

കാശ്മീർ ഇന്ത്യയോട് ചേരാതെ ഒരു സ്വതന്ത്രരാജ്യമായി നിൽക്കണമെന്നാണ് കാശ്മീരിലെ ദോ ഗ്രി വംശരാജാവ് ആഗ്രഹിച്ചത്. ഇന്ത്യക്കെതിരെ ഹിന്ദുമഹാസഭയുടെയും ആർ എസ് എസിൻെറയും സഹായത്തോടെ അദ്ദേഹം യുദ്ധം ചെയ്തു.ഈയൊരു സാഹചര്യത്തിലാണ് റെസൽ ഹൈറ്റ് എന്ന യു എസ് കേണൽ പാക്കിസ്ഥാനിലെ ഗോത്രവർഗമിലിറ്റൻ റുകളെ ഉപയോഗിച്ച് കാശ്മീരിലേക്ക് മാർച്ച് ചെയ്യുന്നത്.അങ്ങനെ പാക്കിസ്ഥാൻ കയ്യടക്കിയ കാശ്മീർ പ്രദേശമാണ് ഇന്നത്തെ പാക് ഓക്പൈ കാശ്മീർ ( Pok).

ഈ സംഭവങ്ങളാണ് 1947 - 48 ലെ ഇന്ത്യാ പാക് യുദ്ധമായി പരിണമിച്ചത്... 1965ലും 1971 ലും ഇന്ത്യാ പാക് യുദ്ധങ്ങൾ ആവർത്തിക്കപ്പെട്ടു... പ്രഖ്യാപിത യുദ്ധങ്ങൾക്കപ്പുറം തുടർച്ചയായി അപ്രഖ്യാപിതമായ യുദ്ധാന്തരീക്ഷം ഈ മേഖലയിൽ ഇരു രാജ്യങ്ങളിലെ ഭരണകൂടങ്ങളും നിലനിർത്തി പോന്നു... തങ്ങളുടെ ഭരണം ആഭ്യന്തരമായി നേരിടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുവാൻ കാശ്‌മീർ സംഭവങ്ങൾ ആവശ്യാനുസരണം കുത്തി പൊക്കപ്പെട്ടു. പാക്കിസ്ഥാൻ താവളമായി പ്രവർത്തിക്കുന്ന സിഐഎ ജന്മം നൽകിയ പലനാമങ്ങളിലുള്ള ജിഹാദി ഗ്രൂപ്പുകളെ ഇതിനായി ഇളക്കി വിട്ടു...

സിയാച്ചിനിലെ ഇന്ത്യൻ നുഴഞ്ഞുകയറ്റം പറഞ്ഞു് പാക്കിസ്ഥാൻ ഭരണാധികാരികളും കാർഗിൽക്കുന്നുകളിലെ പാക് കടന്നു കയറ്റം പറഞ്ഞു് ഇന്ത്യൻ ഭരണാധികാരികളും ജനങ്ങളിൽ യുദ്ധോത്സുകതയും സങ്കുചിത ദേശീയ ലഹരിയും പടർത്തി ..

ഭീകരവാദത്തെയും അതിന് സഹായം നൽകുന്ന പാക്കിസ്ഥാനെയും ശക്തമായി നേരിടാൻ യുദ്ധം കൊണ്ട് മാത്രമെ സാധ്യമാവുമെന്നുള്ള വാദങ്ങൾ നയതന്ത്രത്തിന്റെയും ആഗോള സമ്മർദ്ദമുയർത്തിയെടുക്കാനുള്ള സാധ്യത നിരാകരിക്കുന്നതിലേക്ക് എത്തരുത് ... യുദ്ധം ഒരു പ്രശ്നവും പരിഹരിക്കില്ലെന്നതാണ് ലോകാനുഭവം. കാശ്മീർ പ്രശ്നവും യുദ്ധത്തിലൂടെ പരിഹാരം കാണാവുന്നതല്ല ...

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top