29 March Friday

യോഗിയുടെ ജംഗിൾരാജിനെതിരെ ശക്തമായ പ്രതികരണം നടത്തിയത് സിപിഐ എം മാത്രം; കെ ടി ജലീൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023

രാജ്യത്തെ നടുക്കിയ ഈ സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെയോ ലീഗിൻ്റെയോ പ്രതികരണങ്ങളൊന്നും കാണാത്തത് എന്നെ ശരിക്കും അത്‌ഭുതപ്പെടുത്തി. ലീഗ് നേതാക്കളുടെ എഫ്‌ബി അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അവർ ഈ രാജ്യത്തല്ല ജീവിക്കുന്നത് എന്നാണ് തോന്നിയത്. കണ്ണും കാതും അടച്ചു പിടിച്ച് എത്രകാലം ഇവർക്കൊക്കെ മുന്നോട്ട് പോകാനാകും!. കെ ടി ജലീലിന്റെ കുറിപ്പ്‌:

യു.പിയിൽ നടക്കുന്നത്?

നിയമം കാറ്റിൽ പറത്തി പോലീസും സംഘ്പരിവാർ ക്രിമിനലുകളും യോഗി ആദിത്യനാഥിൻ്റെ നാട്ടിൽ ഒരുവിഭാഗം ആളുകളെ തെരഞ്ഞുപിടിച്ച് വിചാരണയില്ലാതെ ശിക്ഷ നടപ്പാക്കുകയാണ്.

ഉത്തർപ്രദേശിൽ പൊപോലീസ് രേഖകൾ പ്രകാരം കഴിഞ്ഞ ആറുവർഷത്തിനിടയിൽ 10,900 ഏറ്റുമുട്ടലുകളുണ്ടായി.ഇതിൽ 184 പേർ കൊല്ലപ്പെട്ടു. 4918 പേർക്ക് പരിക്കേറ്റു. ഇതിൻ്റെ ഇരട്ടിയിലേറെ പേർ സംശയകരമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. യു.പിയിൽ ഇതുവരെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിരവധി വീടും കടകളും ഉൾപ്പടെ കോടിക്കണക്കിന് വസ്‌തുവകകൾ ഇടിച്ചു നിരപ്പാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് ഇടിച്ചു നിരത്തൽ നടക്കുന്നത്. നിയമത്തെ നോക്കുകുത്തിയാക്കി, ചട്ടങ്ങൾ കാറ്റിൽ പറത്തി നടത്തുന്ന കൊലപാതകങ്ങളൾ നീതിന്യായ വ്യവസ്ഥക്ക് വെല്ലുവിളി ഉയർത്തുകയാണ്.
ആതിഖ് അഹമ്മദിൻ്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തർപ്രദേശ് പോലീസിൻ്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്ടിഎഫ്) ഏറ്റുമുട്ടലിൽ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നിലനിൽക്കെയാണ് ആതിഖും അഷ്റഫും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

യു.പിയിൽ പോലീസ് വ്യാജ ഏറ്റുമുട്ടൽ സൃഷ്‌ടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. വ്യക്തികളെ തട്ടിക്കൊണ്ട് പോവുകയോ അറസ്റ്റുചെയ്യുകയോ ചെയ്ത ശേഷം അടുത്ത ദിവസങ്ങളിൽ മൃതദേഹം കാണപ്പെടുന്ന രീതിയിലാണ് മിക്ക ഏറ്റുമുട്ടൽ കൊലപാതകങ്ങളും. സംഘപരിവാർ പ്രവർത്തകരാണ് യു.പിയിലെ പ്രധാന ആക്രമണകാരികളും ഗുണ്ടകളും. എന്നാൽ ഇവർക്കെതിരെ നടപടിയെടുക്കാതെ മുസ്ലിങ്ങളെയും ദളിതുകളെയും സമാജ് വാദി പാർട്ടി പ്രവർത്തകരെയും ലക്ഷ്യമിട്ടാണ് യു.പി പോലീസ് പ്രവർത്തിക്കുന്നത്. യോഗി സർക്കാർ കൃത്യമായ പദ്ധതികളോടെ നടപ്പാക്കുന്ന കൂട്ടക്കൊലപാതകങ്ങളാണ് ഏറ്റുമുട്ടലെന്ന പേരിൽ നടത്തുന്നത്.

(ദേശാഭിമാനി എഡിറ്റോറിയലിൽ നിന്ന്) 17.4.2023.

ക്രിമിനലെന്ന് ആരോപിക്കപ്പെടുന്ന അതീഖ് അഹമ്മദ് 5 തവണ എം.എൽ.എയും ഒരു തവണ എം.പിയുമായ വ്യക്തിയാണ്. അദ്ദേഹത്തെയും സഹോദരനെയും കൊലപാതകമുൾപ്പടെയുള്ള കേസുകൾക്ക് അറസ്റ്റ് ചെയ്യുന്നു. ആതിഖിൻ്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ ഇ.ഡിയുടെ 15 സംഘത്തെ നിയോഗിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച അതീഖിൻ്റെ മൂന്നാമത്തെ മകൻ ആസാദ് അഹമ്മദ്  പോലീസ് ഏറ്റുമുട്ടലിൽ വധിക്കപ്പെടുന്നു. വിവിധ കേസുകളിൽ പ്രതി ചേർത്ത് മൂത്ത രണ്ട് ആൺമക്കളെ ജയിലിലിടുന്നു. ഭാര്യക്കെതിരെയും കേസുകൾ ചുമത്തി ജയിലിലാക്കാൻ ശ്രമിക്കുന്നു. അവർ ഒളിവിൽ പോകുന്നു. രണ്ടു പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് പിടിച്ച് പ്രയാഗ് രാജ് ശിശുസംരക്ഷണ കേന്ദ്രത്തിലാക്കുന്നു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വൈദ്യ പരിശോധനക്ക് കൊണ്ടു പോകവെ അതീഖിനെയും അഷ്റഫിനെയും മാധ്യമ പ്രവർത്തകരായി എത്തിയ മൂന്നുപേർ ചേർന്ന് പരസ്യമായി വെടിവെച്ച് കൊല്ലുന്നു. പ്രകൃതിയുടെ തീരുമാനമെന്നാണ് യു.പി മന്ത്രിമാർ സംഭവത്തെ വിശേഷിപ്പിച്ചത്.

രാജ്യത്തെ നടുക്കിയ ഈ സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസിൻ്റെയോ ലീഗിൻ്റെയോ പ്രതികരണങ്ങളൊന്നും കാണാത്തത് എന്നെ ശരിക്കും അത്‌ഭുതപ്പെടുത്തി. ലീഗ് നേതാക്കളുടെ എഫ്‌ബി അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അവർ ഈ രാജ്യത്തല്ല ജീവിക്കുന്നത് എന്നാണ് തോന്നിയത്. കണ്ണും കാതും അടച്ചു പിടിച്ച് എത്രകാലം ഇവർക്കൊക്കെ മുന്നോട്ട് പോകാനാകും!

സഖാവ് അഡ്വ: അനിൽകുമാറിൻ്റെ വാക്കുകൾ ശ്രദ്ധിക്കുക.

സത്യം നിർഭയം വിളിച്ചു പറയാൻ അദ്ദേഹം കാണിച്ച തൻ്റേടം അഭിനന്ദനീയമാണ്. ഇ.ഡിയെ ഭയപ്പെടാത്ത കമ്മ്യൂണിസ്റ്റുകാർ മാത്രമാണ് മോദി ഇന്ത്യയിലെ പ്രതീക്ഷാ തുരുത്ത്. ഇത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ അവർക്ക് നന്നു. സിപിഐ എം മാത്രമാണ് യോഗിയുടെ ജംഗിൾരാജിനെതിരെ ശക്തമായ പ്രതികരണം നടത്തിയത്. ഇ.ഡിയെ ഭയമില്ലാത്തവർ കമ്മ്യൂണിസ്റ്റുകാർ മാത്രമാണെന്നുണ്ടോ ഇന്ത്യയിൽ? ഏതൊക്കെ നേതാക്കൾ യു.പിയിലെ പോലീസ് സാന്നിദ്ധ്യത്തിലെ ഇരട്ടക്കൊലയെ കുറിച്ച് പ്രതികരിച്ചിട്ടുണ്ട്? ഒന്ന് പരിശോധിച്ചാൽ നന്നാകും. ഇ.ഡിപ്പേടിയിൽ എല്ലാവരും വിറങ്ങലിച്ച് നിൽക്കുന്ന കാഴ്‌ച ദയനീയമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top