27 April Saturday

വി കെ പ്രശാന്ത്‌ ജനാഭിലാഷം തിരിച്ചറിയുന്ന യഥാർഥ രാഷ്‌ട്രീയക്കാരൻ: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഒപ്പം പ്രവര്‍ത്തിച്ച കെ മനോജ് കുമാർ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019

മനോജ്‌ കുമാർ കെ

മനോജ്‌ കുമാർ കെ

ജനാധിപത്യത്തിൽ ജനമനസും അഭിലാഷവും തിരിച്ചറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരനെന്നും വി കെ പ്രശാന്ത്‌ അത്തരത്തിൽ യുവതലമുറയിൽ നിന്നുള്ള പ്രതീക്ഷയാണെന്നും പബ്ലിക് റിലേഷൻസ് വകുപ്പ്‌ മുൻ അഡി. ഡയറക്ടർ  കെ മനോജ് കുമാർ  സാക്ഷ്യപ്പെടുത്തുന്നു. സ്മാർട്ട് സിറ്റി പദ്ധതിയിൽ മേയര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം മുന്‍നിര്‍ത്തിയാണ് മനോജ് കുമാറിന്റെ കുറിപ്പ്.

സ്വയം നിഷ്പക്ഷനായി നിന്നുകൊണ്ട് എടുക്കുന്ന നിലപാടുകളാണ് ഭൂരിപക്ഷംപോലും ഇല്ലാത്ത തിരുവനന്തപുരം നഗരസഭയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രശാന്തിനെ സഹായിച്ചത്. വി കെ പ്രശാന്തിനെ പോലെയുള്ളവർ നിയമനിർമ്മാണസഭയിൽ വരുകയെന്നാൽ ജനങ്ങളുടെ വികാരങ്ങൾ  ഉൾക്കൊള്ളുന്ന നിയമനിർമ്മാണങ്ങൾ ഉണ്ടാകാനും സ്വന്തം മണ്ഡലത്തിലെയടക്കം വികസനകാര്യങ്ങൾ ജനമനസ്സിലെ ആശയാഭിലാഷങ്ങൾക്ക് ഇണങ്ങുന്നവയാകാനും വഴിയൊരുങ്ങുമെന്നും മനോജ് കുമാർ എഴുതുന്നു.

കെ മനോജ് കുമാറിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം...

ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം  നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരം നഗരത്തെ ഉൾക്കൊളിക്കുന്നതിനു നടത്തിയ സ്മാർട്സിറ്റി ചലഞ്ചിന്റെ പ്രചാരണപരിപാടിയിൽ ഞാൻ പങ്കാളിയായിരുന്നു.

ഒന്നാം റൗണ്ടിൽ സാങ്കേതികകാരണങ്ങളാൽ തിരുവനന്തപുരത്തിന് ഉൾപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ, രണ്ടാമതൊരു അവസരം വന്നപ്പോൾ അതു നാം ഫലപ്രദമായി പ്രയോജനപ്പെടുത്തി.

സ്മാർട്ട് സിറ്റി ചലഞ്ചിലെ ഏറ്റവും പ്രധാന മാനദണ്ഡം ജനാഭിലാഷം അനുസരിച്ചു പദ്ധതികൾ രൂപപ്പെടുത്തുക എന്നതാണ്. അതിനായി വികസിപ്പിച്ച വെബ്‌പോർട്ടലിന്റെയും ജനാഭിപ്രായരൂപീകരണത്തിന്റെ ഭാഗമായും  ടെക്‌നിക്കൽ സമിതി അംഗമായും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു.

രണ്ടുതലങ്ങളിലായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  മുഴുവൻ നഗരപ്രദേശങ്ങളെയും ഉൾപ്പെടുത്തിയുള്ള പാൻസിറ്റി പദ്ധതികളും പ്രത്യേക പരിഗണന നൽകി വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ട ഏരിയ ബേസ്‌ഡ് വികസനപരിപാടിയുമാണ്  രണ്ടുഘടകങ്ങൾ. ഇതിൽ രണ്ടാമത്തേത് വളരെ പ്രാധാന്യമുള്ളതാണ്. ഒരു പ്രത്യേകപ്രദേശത്തിന്റെ സമഗ്രവികസനമാണ് അതു ലക്ഷ്യം വയ്ക്കുന്നത്. അതിനായി വളരെ കുറച്ചു വാർഡുകൾ  മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ.

ഇതിനെക്കുറിച്ച് ടെക്‌നിക്കൽകമ്മറ്റിയിൽ ചർച്ചയുണ്ടായി. മേയറുടെ അഭിപ്രായം ആരാഞ്ഞു.

നഗരത്തിൽ ഏറ്റവും കൂടുതൽ പേർക്ക് പ്രയോജനമുണ്ടാകുന്ന തരത്തിൽ വേണമെന്നതാണ് തന്റെ നയം എന്ന് വി കെ പ്രശാന്ത് പറഞ്ഞു. ''മാത്രമല്ല, നഗരവാസികൾക്കും ഒപ്പം നഗരത്തിൽ എത്തുന്ന എല്ലാവർക്കും അതിന്റെ പ്രയോജനം ലഭിക്കണം. അതാണ് സമീപനം."

അതനുസരിച്ചാണ് നഗരത്തെ ഏഴു സോണുകളായി തിരിച്ചു വോട്ടെടുപ്പുനടത്തിയത്.

വാർഡ്, പാർട്ടി തുടങ്ങി ഒരു മുൻവിധിയും ഉണ്ടാകാതെ വേണം ഇത് നടപ്പാക്കേണ്ടതെന്ന് മേയർ പ്രശാന്ത് തന്റെ നിലപാടു വ്യക്തമാക്കി. ഇക്കാര്യങ്ങൾ ഞാൻ കൗൺസിലിലും എന്റെ വാർഡിലെ ജനങ്ങളോടും വിശദീകരിച്ചോളാം എന്ന ആത്മവിശ്വാസവും അദ്ദേഹം  പ്രകടിപ്പിച്ചു.

സ്വയം നിഷ്പക്ഷനായി നിന്നുകൊണ്ട് ഇത്തരത്തിൽ എടുക്കുന്ന നിലപാടുകളാണ് ഭൂരിപക്ഷംപോലും ഇല്ലാത്ത തിരുവനന്തപുരം നഗരസഭയെ മുന്നോട്ട് കൊണ്ടുപോകാൻ പ്രശാന്തിനെ സഹായിച്ചത്. അങ്ങനെയാണ്  വികസനപദ്ധതികൾക്കുള്ള സോണുകൾ വിഭജിച്ചപ്പോൾ  പാളയം, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം , വലിയശാല,   കിഴക്കേക്കോട്ട, ചാല, തമ്പാനൂർ, തൈക്കാട്, വഴുതക്കാട്   തുടങ്ങിയ നഗരത്തിനകത്തും പുറത്തുമുള്ളവർക്ക് ഒരേപോലെ പ്രയോജനം ലഭിക്കുന്ന വാർഡുകൾ ഉൾപ്പെടുത്തി ഒരു സോണുണ്ടാവുന്നത്.

 അതിനു ഗതാഗതം പൈതൃകം വാണിജ്യം സാംസ്കാരികം തുടങ്ങി പല ഘടകങ്ങളും കണക്കിലെടുത്തു. മെഡിക്കൽ കോളേജ് , ബൈപാസ് ഇടനാഴി , നാഗരപ്രാന്ത പ്രദേശം, കഴക്കൂട്ടം ടെക്നോ ഏരിയ, ആക്കുളം- വേളി,  വിഴിഞ്ഞം തുടങ്ങി  ഏഴു  സോണുകളിൽ ഏതിൽ വേണം പദ്ധതി നടപ്പാക്കേണ്ടത് എന്നത് ജനപങ്കാളിത്തത്തോടെയാണു കണ്ടെത്തിയത്.  തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് ഇതിനായി എല്ലാ വാർഡുകളിലും കൃത്യമായ വോട്ടിങ് നടത്തി. മറ്റൊരു നഗരത്തിൽ നടത്താത്ത തരത്തിൽ ഈ പ്രവർത്തനവും വളരെ സുതാര്യമാക്കി.

ഇതോടൊപ്പം തിരുവനന്തപുരം  നഗരത്തിൽ എല്ലായിടങ്ങളിലും മുൻഗണന നൽകി  നടപ്പാക്കേണ്ട മേഖലകൾ ഏതെന്നു കണ്ടെത്താൻ ഓൺലൈനിൽ വോട്ടെടുപ്പു നടന്നു. 10,574 പേർ അതിൽ പങ്കെടുത്തു. 24 വിഷയങ്ങളിൽ ഗതാഗതം, മാലിന്യനിർമ്മാർജ്ജനം, കുടിവെള്ളം തുടങ്ങിയവയാണ് മുൻഗണന നൽകേണ്ട മേഖലകൾ എന്നാണ് ഓൺലൈൻ വോട്ടെടുപ്പു മുന്നോട്ടുവെച്ചത്.

ഈ റിസൾട്ട് വച്ച് പദ്ധതിരൂപരേഖ ഉണ്ടാക്കാമായിരുന്നു. കമ്മറ്റിയിൽ ഇക്കാര്യം അവതരിപ്പിച്ചപ്പോൾ ഇതിൽ ഇവിടുത്തെ ഏറ്റവും സാധാരണക്കാരുടെ വികാരമുണ്ടെന്ന് ഉറപ്പില്ലെന്നാണു മേയർ പറഞ്ഞത്. അതുകൊണ്ട് നമുക്ക് കൂടുതൽ  ജനങ്ങളിൽ എത്തണം. ഈ പദ്ധതി എങ്ങനെയാകണമെന്നു നിശ്ചയിക്കുന്ന ചലഞ്ചിൽ കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും പങ്കെടുക്കണമെന്ന് നിർബന്ധം പിടിച്ചു. അതിനു നിരവധി കർമ്മപരിപാടികൾ ഉണ്ടാക്കി. എല്ലാ വാർഡുകളിലും ഗ്രാമസഭ ചേർന്നു.   കത്തുകളിലൂടെയും വാട്‌സാപ്പിലൂടെയും അഭിപ്രായം സ്വരൂപിച്ചു. 98,000-ത്തിലധികം പേർ ഈ പ്രക്രിയയിൽ പങ്കാളികളായി.

മേയറുടെ ആശങ്കയും സംശയവും ശരിവയ്ക്കുന്നതായിരുന്നു അതിന്റെ ഫലങ്ങൾ.

ജനങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ വ്യത്യസ്തമായിരുന്നു. ഓടകളുടെ നവീകരണം, വെള്ളക്കെട്ടുകൾ, കുളങ്ങൾ തുടങ്ങിയവയുടെ മാനേജ്‌മന്റ്,  കൊതുകുനിവാരണം, കളിസ്ഥലം, പാർക്ക് തുടങ്ങിയ പൊതുഇടങ്ങളുടെ ആവശ്യകത എന്നിങ്ങനെ മുൻഗണനയിലേക്ക് മറ്റുവിഷയങ്ങൾകൂടി  വന്നുചേർന്നു. പ്രളയത്തെ തുടർന്നു നടത്തിയ പഠനങ്ങൾ അതു ശരിവയ്ക്കുന്നതായിരുന്നു.

ജനാധിപത്യത്തിൽ ജനമനസും അഭിലാഷവും തിരിച്ചറിയുന്നവരാണ് യഥാർത്ഥ രാഷ്ട്രീയക്കാർ. പുതുതലമുറരാഷ്ട്രീയക്കാരിൽ അത്യപൂർവ്വമായി കാണുന്ന ഈ നന്മയാണ് വി കെ പ്രശാന്ത് എന്ന മേയറിൽ എനിക്കു കാണാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ജനബന്ധമാണ് മാറിച്ചിന്തിക്കാൻ പ്രേരണ നൽകിയത്.

അന്ന് മേയർ ടെക്‌നോക്രാറ്റുകൾ അല്ലാത്തവരുടെ   ആവശ്യങ്ങൾ അറിയണമെന്നു നിർബന്ധം പിടിച്ചതിലൂടെ നഗരസഭയ്ക്കും ഈ തിരിച്ചറിവുണ്ടായി. അതിന്റെ ഫലമായാണ് സ്മാർട്ട്‌സിറ്റി പദ്ധതിയിൽ ഇപ്പോൾ നടപ്പാക്കാൻ തുടങ്ങിയിരിക്കുന്ന പദ്ധതികൾ. ഇതിൽ ഉറവിടമാലിന്യനിർമ്മാർജ്ജനപദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.

വി കെ പ്രശാന്തിനെ പോലെയുള്ളവർ നമ്മുടെ നിയമനിർമ്മാണസഭയിൽ വരുകയെന്നാൽ നമ്മുടെ വികാരങ്ങൾ  ഉൾക്കൊള്ളുന്ന നിയമനിർമ്മാണങ്ങൾ ഉണ്ടാകാനും സ്വന്തം മണ്ഡലത്തിലെയടക്കം വികസനകാര്യങ്ങൾ ജനമനസ്സിലെ ആശയാഭിലാഷങ്ങൾക്ക് ഇണങ്ങുന്നവയാകാനും വഴിയൊരുങ്ങും എന്നാണു ഞാൻ വിശ്വസിക്കുന്നത്. വി കെ പ്രശാന്തിന്‌ എന്റെ വിജയാശംസകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top