കൊച്ചി > സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ഇരട്ടനിലപാടുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ അശാസ്ത്രീയമാണെന്നും ആഴ്ചയില്‍ എല്ലാ ദിവസവും കടകള്‍ തുറന്നുകൊടുക്കണമെന്നുമായിരുന്നു ഐഎംഐ ആദ്യം ഇറക്കിയ പ്രസ്താവന. എന്നാല്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ബക്രീദിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഐഎംഎ മലക്കംമറിഞ്ഞു.
ബക്രീദിനോടനബന്ധിച്ച് ഇളവുകള്‍ നല്‍കിയ സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഐഎംഎ പുതിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതോടെ ഐഎംഎയുടെ മലക്കംമറിച്ചില്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകളും ട്രോളുകളുമായി. ഏതെങ്കിലും ഒരുനിലപാടില്‍ ഉറച്ചുനിന്നുകൂടേയെന്ന് ഐഎംഎയോട് സോഷ്യല്‍മീഡിയ ചോദിക്കുന്നു.
കഴിഞ്ഞ ദിവസമാണു ബക്രീദിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. 3 ദിവസം കടകള്‍ തുടര്‍ച്ചയായി തുറക്കാനാണ് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് കര്‍ശനമായി പരിശോധിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..