28 March Thursday

കരാര്‍ തൊഴില്‍ : ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ കൂട്ട പറഞ്ഞയക്കല്‍; അടിമത്തത്തിലേക്കുള്ള പോക്കെന്ന് മാധ്യമ പ്രവര്‍ത്തകന്‍

വെബ് ഡെസ്‌ക്‌Updated: Monday Apr 2, 2018

കൊച്ചി> "രാജ്യത്താകെ സിപിഐ എമ്മും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ബിജെപിയുടെ പുതിയ തൊഴില്‍ നയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിയ്ക്കുമ്പോള്‍ കരാര്‍ വ്യവസ്ഥ തൊഴിലാളികള്‍ക്ക് എത്ര അപകടകരമാകും എന്നതിന് ഒരു ഉദാഹരണമാകുകയാണ് ഞങ്ങള്‍.  തൊഴിലാളിയ്ക്ക് ഒരു വിലയും കല്‍പ്പിയ്ക്കാത്ത, ഒരു പരിഗണനയും നല്‍കാത്ത അടിമത്തത്തിന്റെ നാളുകളിലേക്കാണ് ഈ നയങ്ങള്‍ നമ്മളെ കൊണ്ടുപോകുന്നതെന്ന്എനിക്ക് ഉറച്ച വിശ്വാസത്തോടെ പറയാനാകും. അവിടെ തൊഴിലാളികളുടെ ഭാവി മാനേജ്‌മെന്റും അവരുടെ പിണിയാളുകളും ചേര്‍ന്ന്‍ നിശ്ചയിക്കും '' ഈ പ്രതിഷേധ സ്വരം ഉയര്‍ത്തുന്നത് ഒരു മാധ്യമ പ്രവര്‍ത്തകനാണ്. എവിടെയും കരാര്‍ തൊഴില്‍ ബാധകമാക്കാന്‍ അവസരം നല്‍കുന്ന മോഡി സര്‍ക്കാര്‍ നയത്തിനെതിരെ കേരളത്തില്‍ തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധിയ്ക്കുന്നതിനിടയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നവരില്‍ ഒരാള്‍.

ദ ന്യൂ  ഇന്ത്യന്‍ എക്‌സ്‌പ്രസ് തൃശൂര്‍ ലേഖകനായിരുന്ന സി പി സജിത്താണ് ഫേസ് ബുക്കിലൂടെ കരാര്‍ തൊഴില്‍ വ്യാപകമാകുന്നതോടെ വരാനിരിക്കുന്ന ആപത്തിനെപ്പറ്റി എഴുതുന്നത്

പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെ:

"ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എന്റെ അവസാന ദിവസമായിരുന്നു. മാനേജ്‌മെന്റ് നയം കാരണം ഏഴോ എട്ടോ സീനിയര്‍ പത്രപ്രവര്‍ത്തകരാണ് തീവ്ര വേദനയോടെയും മനപ്രയാസത്തോടെയും പടിയിറങ്ങേണ്ടി വന്നു. ദീര്‍ഘകാലമായി സ്ഥാപനത്തെ സേവിക്കുന്നവരാണവര്‍ . എല്ലാവരും കഠിനമായി പ്രയത്നിച്ചവര്‍. പക്ഷേ കുറഞ്ഞ ദിവസം കൊണ്ട് ഒഴിഞ്ഞുപോകാനാണ് അവര്‍ക്ക് നിര്‍ദേശം കിട്ടിയത്.ഒരു ഔദ്യോഗിക അറിയിപ്പും ഉണ്ടായില്ല. ഇവരുടെ കരാര്‍ പുതുക്കാന്‍ താല്പര്യമില്ലെന്ന് റസിഡന്റ് എഡിറ്റര്‍ക്ക് എഡിറ്ററുടെ കത്തുണ്ടായിരുന്നത്രേ. ആര്‍ക്കും വേറെ ജോലി കിട്ടിയിട്ടില്ല''.

പ്രശ്നത്തില്‍ ഇടപെടാന്‍ മടിയ്ക്കുന്ന പത്രപ്രവര്‍ത്തക യൂണിയനെയും പോസ്റ്റില്‍ വിമര്‍ശിയ്ക്കുന്നു. "ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് ഈ അതിക്രമങ്ങളെ കണ്ടില്ലെന്നു നടിയ്ക്കുകയാണ് പത്ര യൂണിയനുകള്‍. കരാര്‍ അങ്ങനെയാണ് അവര്‍ക്ക് വലുതായൊന്നും ചെയ്യാനാവില്ലെന്നാണ് വാദം. സ്വന്തം തൊഴില്‍ മേഖലയിലുള്ള സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി മിണ്ടാനാകാത്ത പത്രപ്രവര്‍ത്തകര്‍ എങ്ങനെ ജനങ്ങള്‍ക്കുവേണ്ടി സംസാരിയ്ക്കും ?''എന്ന ചോദ്യത്തോടെയാണ് സജിത്തിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം എട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെയാണ്  ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് കരാര്‍ അവസാനിപ്പിച്ച് പറഞ്ഞയച്ചത് .



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top