26 April Friday

നിങ്ങളെ രഹസ്യമായി പ്രേമിക്കുന്നതാര്... ഫേസ്‌ബുക്ക്‌ ആപ്പുകളും തെരെഞ്ഞെടുപ്പും തമ്മിലെന്ത്‌?

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018

ഫേസ്‌ബുക്ക്‌ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി മറ്റ്‌ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും ഉപയോഗിച്ചതിന്റെ പേരിൽ കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക എന്ന കമ്പനിയെ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന്‌ ഫേസ്‌ബുക്ക്‌ വിലക്കിയിരിക്കുകയാണല്ലോ. തെരെഞ്ഞെടുപ്പുകളിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന കള്ളപ്രചരണങ്ങൾക്ക്‌ രൂപം നൽകാൻ പോലും ഈ വിവരങ്ങൾ ഉപയോഗിച്ചതായാണ്‌ വിവരം. കൗതുകകരമായ പ്രവചനങ്ങളുമായെത്തുന്ന, പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നുന്ന ഫേസ്‌ബുക്ക്‌ ആപ്പുകളാണ്‌ വിവരശേഖരണത്തിനായി ഇത്തരം കമ്പനികൾ ഉപയോഗിക്കുന്നത്‌. ഈ ആപ്പുകളുടെ പ്രവർത്തനരീതിയും, അവ എങ്ങനെ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ഉപയോഗിക്കുന്നു എന്നും വിശദമാക്കുകയാണ്‌ അമേരിക്കയിലെ ഐടി സംരഭകനായ രഞ്ജിത്‌ ആന്റണി തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ...

രഞ്ജിത്‌ ആന്റണിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌: 
 

നിങ്ങളെ രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് ?

'പതിനയ്യായിരം കൊല്ലത്തെ ഇൻഡ്യയുടെ ചരിത്രമാണ് മഹാഭാരതം.' എന്റെ ഒരു പോസ്റ്റിൽ ഒരാൾ കമന്റ് ചെയ്തതാണ്. ആള് എഞ്ചിനീയറാണ്. വല്യക്കാട്ടെ കമ്പനിയിൽ ജോലിയൊക്കെ ഉണ്ട്. ആധുനിക മനുഷ്യന്റെ ചരിത്രം തുടങ്ങിയിട്ട് പതിനായിരം കൊല്ലമേ ആയിട്ടുള്ളു എന്നും. അവൻ ഗുഹയിൽ നിന്നിറങ്ങി കൄഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയിട്ട് 6000 9000 വർഷമെ ആയിട്ടുള്ളു എന്നും. സ്റ്റോൺ ഏജ്‌, ബ്രോൺസ്‌ ഏജ്‌, അയൺ ഏജ് എന്നിങ്ങനെ മൂന്ന് ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചുമൊക്കെ അഞ്ചാം ക്ലാസ്സിലെ ഹിസ്റ്ററി/ജിയോഗ്രഫിയിൽ എല്ലാവരെയും പോലെ ഇയാളും പഠിച്ചതാണ്. പക്ഷെ യുക്തിയുടെ എല്ലാം സീമകളെയും ഭേദിക്കുന്ന ഈ പതിനയ്യായിരത്തിന്റെ കണക്ക് ഇയാൾ എങ്ങനെ വിശ്വസിച്ചു. ?

ഇതിനാണ് കോഗ്നിറ്റീവ് കണ്ടീഷനിങ് എന്ന് പറയുന്നത്.

മേൽ വിവരിച്ച ഉദാഹരണം ഒക്കെ ചെറുത്. പശുവിന്റെ കൊമ്പിന്റെ ഇടയിൽ റേഡിയോ വെച്ചാൽ ഓംകാരം കേൾക്കും എന്ന് വിശ്വസിക്കുന്ന ആൾക്കാരുണ്ട്. ചാണകത്തിന് റേഡിയേഷൻ തടയാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. മനുഷ്യൻ ഉണ്ടായിട്ട് ബൈബിളിന്റെ കണക്കനുസരിച്ച് 5000 കൊല്ലമേ ആയിട്ടുള്ളു എന്ന് വിശ്വസിക്കുന്ന ആൾക്കാരുണ്ട്. ഈ വിശ്വസിക്കുന്നവരിൽ ഡോക്‌ടർമാരും ശാസ്ത്രജ്ഞരും എഞ്ചിനീയർമാരുമുണ്ട്. ഇത്ര യുക്തിരഹിതമായ വാദങ്ങൾ എങ്ങനെ ഇവർക്ക് വിശ്വസിക്കാൻ സാധിക്കുന്നു? കോഗ്‌നിറ്റീവ് കണ്ടീഷണിങ് മനുഷ്യ മസ്‌തിഷ്കത്തിൽ ചെയ്യുന്ന പരിവർത്തനങ്ങൾ പ്രവചനാതീതമാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് അത്ര മോശം കാര്യമല്ല. മാർക്കറ്റിങ്/പരസ്യ മേഖലയിൽ ജോലി ചെയ്യുന്നവർ എല്ലാവരും ഏറിയും കുറഞ്ഞും ഉപഭോക്താക്കളെ കോഗ്‌നിറ്റീവ് ആയി കണ്ടീഷൻ ചെയ്യുന്ന പ്രവർത്തിയിൽ വ്യാപൃതരായിരിക്കുന്നവരാണ്. ഉപഭോക്താക്കളിൽ അന്തർലീനമായ ഒരു വികാരത്തെ ദ്യോതിപ്പിക്കുക എന്നതാണ് പരസ്യ ഏജൻസികൾ ചെയ്യുന്ന പ്രക്രിയ. മിക്ക പരസ്യ ഏജൻസികളും, മനുഷ്യനിലെ സഹാനുഭൂതി, സ്നേഹം, നൊസ്റ്റാൾജിയ, ദുഃഖം തുടങ്ങിയ മൃദുലവികാരങ്ങളെ ഉന്നമിട്ടാണ് പരസ്യങ്ങൾ ഇറക്കുക. പരസ്യം എന്നെ സ്വാധീനിക്കാറില്ലെന്ന് അവകാശപ്പെടുന്ന ഏത് കഠിനഹൃദയനെയും കൃത്യമായ അളവിൽ ഈ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന പരസ്യങ്ങളിലൂടെ സ്വാധീനിക്കാൻ കഴിയും. അച്ചട്ടാണ്.

കോഗ്‌നിറ്റീവ് കണ്ടീഷണിങ് വേറൊരു രീതിയിലും സാധിക്കും. മനുഷ്യനിൽ അന്തർലീനമായ പേടിയെ ദ്യോതിപ്പിക്കുക. പാമ്പ് പേടി, പൂച്ച പേടി തുടങ്ങിയ പേടികളല്ല. ഒരു പരിഷ്‌കൃത സമൂഹത്തിൽ ഒരിക്കലും പുറത്ത് പറയാൻ സാധിക്കാത്ത തരം പേടികൾ. 'മാപ്പിളമാർ സ്ഥലങ്ങളെല്ലാം വാങ്ങി കൂട്ടുകയാണ്. ഇവരെ നിലക്ക് നിർത്താൻ ആരുമില്ലല്ലൊ'!. 'കൃസ്ത്യാനികൾ എല്ലാ ബി്സ്സിനസ്സുകളും കൈയ്യേറി. അരിക്കച്ചവടം, ഹാർഡവെയർ ഷോപ്, സ്വർണ്ണക്കച്ചവടം എന്ന് വേണ്ട ബിസ്സിനസ്സിന്റെ എല്ലാ മേഖലയിലും കൄസ്ത്യാനികളാണ്'. ഇങ്ങനെ ഒക്കെ വിശ്വസിക്കുന്ന ഒരാളോട്, 'മുസ്ലീങ്ങൾ 2025 ഓടെ ഭൂരിപക്ഷമാകും'. 'മുസ്ലീങ്ങൾ പ്രേമിച്ച് മതംമാറ്റി, ലൗ ജിഹാദ് നടത്തുന്നു', 'കൃസ്ത്യാനികൾ വ്യാപകമായി മതപരിവർത്തനം നടത്തുകയാണ്' എന്നുള്ള വാദങ്ങളുമായി ഒരാൾ അവതരിച്ചാൽ ഇത്തരം പേടികളുമായി ജീവിക്കുന്ന ഒരാൾക്ക് ഇയാളുമായി താദാത്മ്യപ്പെടാൻ സാധിക്കും. ഇത്രയുമായാൽ ഈ അവതാരത്തിന് ഒരു അനുയായിയെ ലഭിച്ചു എന്നർത്ഥം.

അടുത്ത സ്റ്റെപ്; തുടരെ തുടരെ നുണകൾ ഇറക്കുക. ഒരു നുണ പോലും പ്രോസ്സസ്സ് ചെയ്ത് പതിരു തിരിക്കാൻ സമയം കൊടുക്കരുത്. ഒരു നുണ പതിനെട്ട് തവണ ആവർത്തിച്ചാൽ അതിന് സത്യത്തിന്റെ പരിവേഷം ലഭിക്കും. ഈ പതിനെട്ട് എന്ന കണക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. പരസ്യ/മാർക്കെറ്റിങ്ങിൽ ജോലി ചെയ്യുന്നവർക്ക് ഈ 18 ന്റെ ഗുട്ടൻസ് മനസ്സിലാവും. വാട്‌സ്‌ ആപ്പിലൂടെയൊ, സോഷ്യൽ മീഡിയയിലൂടെയൊ ഇത്തരം നുണകൾ സ്ഥിരമായി ഒരാളെ കാണിച്ചാൽ അവനെ പതിയെ കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയമാക്കാം. പിന്നെ അവനോട് ഇന്ത്യയിൽ 15000 കൊല്ലം മുന്നേ ഡ്രൈവർ ലെസ് കാറുകൾ ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും വിശ്വസിക്കും. ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിക്ക് കാരണം നെഹ്‌റുവാണെന്ന വാദവും തൊണ്ട തൊടാതെ വിഴുങ്ങും. ഇന്നലെ നടന്ന നോട്ട് ബന്ദിന്റെ ബുദ്ധിമുട്ടുകളും, ഇക്കണോമി റിസഷനിലേയ്ക്ക് പോയത് കണക്കുകൾ വെച്ച് നിരത്തിയാലും ഇക്കൂട്ടർ വിശ്വസിക്കില്ല. ട്രമ്പിന്റെ ഭാഷയിൽ പറഞ്ഞാൽ അതൊക്കെ ഫേക് ന്യുസ് ആയി തള്ളാൻ അവനെ കോഗ്‌നിറ്റീവ് ആയി കണ്ടീഷൻ ചെയ്തു കഴിഞ്ഞു.

ഇങ്ങനെ മനുഷ്യനെ സ്വാധീനിക്കാനാകുമോ എന്ന് അമ്പരക്കുന്നവർ രണ്ട് ദിവസമായി ന്യൂസ് ഒന്നും കാണുന്നില്ല എന്നുവേണം വിശ്വസിക്കാൻ. ഈ നുണപ്രചരണം ഒരു സയൻസ് ആയി വികസിപ്പിച്ച ഒരു കമ്പനിയെ ഫേസ്ബുക് തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്ന് വിലക്കി. കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക എന്നാണ് കമ്പനിയുടെ പേര്. ഒരാഴ്ച മുന്നെ ഒരു ചെറിയ കോളം വാർത്ത ആയി തുടങ്ങിയതാണ് ഈ ന്യൂസ്. കഴിഞ്ഞ ആഴ്‌ചകൊണ്ട് കേംബ്രിഡ്‌ജിന്റെ പ്രവർത്തന രീതിയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ പുറത്ത് വന്നു. ഇന്നലെ ചാനൽ4 എന്ന യു.കെ. ആസ്ഥാനമായ ഒരു ടെലിവിഷൻ ചാനൽ ഒരു സ്റ്റിങ് ഓപ്പറേഷനും നടത്തി. തങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് സി.ഇ.ഒ അലെക്‌സാണ്ടർ നിക്‌സ്‌ വെളിപ്പെടുത്തുന്നത് രഹസ്യക്യാമറയിൽ അവർ പിടിച്ചെടുത്തു.

കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക മുൻപ് നിങ്ങൾ കേട്ടിട്ടില്ലായിരിക്കും. 2014 ലെ ഇന്ത്യൻ ഇലക്ഷനിലെ നിറസാന്നിദ്ധ്യമായിരുന്നു കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക. ഇന്ത്യയിൽ മാത്രമല്ല. കെനിയ, ചൈന, ഈസ്റ്റേണ് യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ അതോറിറ്റേറിയൻ നേതാക്കൾക്ക് അനുകൂലമായി ഇലക്ഷനെ സ്വാധീനിച്ച കമ്പനിയാണ് കേംബ്രിഡ്‌ജ്‌ ഇൻഡ്യയിൽ മോഡി തൊട്ട്, കെനിയയിലെ കെന്യാട്ടാ അടക്കം, അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിൽവരെ പ്രധാന കണ്ണിയായിരുന്നു ഈ കമ്പനി.

കമ്പനിയുടെ പ്രവർത്തന രീതി രസകരമാണ്. അവർ നിർദ്ദോഷമായ ഒരു ഫേസ്ബുക് ആപ് ഇറക്കുന്നു. 'നിങ്ങളുടെ രഹസ്യ കാമുകനാര്'. 'നിങ്ങളുടെ പേഴ്സണാലിറ്റി അളക്കൂ' തുടങ്ങിയ തരം ഫേസ്ബുക് ആപ്പുകൾ കണ്ടിട്ടില്ലെ ?. അത്തരം ഒരു ആപ്പാണ് കേംബ്രിഡ്‌ജിന്റെയും തുറുപ്പ് ചീട്ട്. ഇത് കേംബ്രിഡ്‌ജ്‌ നേരിട്ട് ഇറക്കിയ ആപ്പല്ല. അവർ അതിന് ഉപയോഗിച്ചത് കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രഫസറായ ഡോ. അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ഒരു ആപ്പാണ്. "thisisyourdigital" ലൈഫ് എന്ന പേഴ്‌സണാലിറ്റി പ്രെഡിക്ട് ചെയ്യുന്ന ഒരു ആപ്പ്. ഈ ആപ്പ്, നിങ്ങളുടെ പേരും നാളും മാത്രമല്ല. നിങ്ങളുടെ സുഹൃത്തുക്കളുടെ ഡാറ്റയും, അവരുടെ ലൈക്കുകളും വരെ അടപടലം പാതാളക്കരണ്ടി ഇട്ട് വാരി എടുക്കും. ഈ ഡാറ്റയിൽ നിന്ന് നിങ്ങളുടെ രാഷ്ട്രീയചായ്‌വ്‌ തൊട്ട്, സെക്‌ഷ്വാലിറ്റി വരെ അനലിറ്റിക്കയ്ക്ക് ഊഹിച്ചെടുക്കാൻ സാധിക്കും. ഇങ്ങനെ 50 മില്യൺ അമേരിക്കക്കാരുടെ ഡാറ്റയാണ് ആപ്പ് വാരിയെടുത്ത് അനലിറ്റിക്കയ്ക്ക് കൊടുത്തത്. ഈ ഡാറ്റയുടെ പിൻബലത്തിൽ നുണകൾ അടങ്ങുന്ന പ്രൊപ്പഗണ്ട വീഡിയോകളും, പരസ്യങ്ങളും, ആന്റി ഹിലരി പരസ്യങ്ങളും ഇത്രയധികം പേരിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. ട്രംപിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഒന്നുമില്ലായ്‌മയിൽ നിന്ന് ഇവർ സൃഷ്ടിച്ചെടുത്തു.

കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക ഡാറ്റ മാത്രം വെച്ചുള്ള കളികൾ മാത്രമല്ല കളിക്കുന്നത്. ഹണി ട്രാപ് പോലെ തൊട്ടിത്തരങ്ങൾ അനവധിയുണ്ട്.

നമ്മൾ ജനാധിപത്യത്തെ വളരെ ലാഘവത്തോടെ കാണുന്നതാണ് കേംബ്രിഡ്‌ജ്‌ പോലുള്ള കമ്പനികൾക്ക് വളമാകുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയമായി ഡിസ്എൻഗേജ്‌ഡ്‌ ആണ്. 30% വോട്ടുകൾ മാത്രം മതി ഇന്ന് പാർട്ടികൾക്ക് ഇലക്ഷൻ ജയിക്കാൻ. ഇൻഡ്യയിലെ തെരെഞ്ഞെടുപ്പിലും, അമേരിക്കയിലും, കെനിയയിലുമൊക്കെ ഇത് തെളിഞ്ഞതാണ്. 30 ശതമാനം വോട്ടുകൾ നേടാൻ വോട്ടർമ്മാരിലെ 10% പേരെ കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയരാക്കിയാൽ മതി. അവരുടെ നെറ്റ്‌വർക്ക് ഇഫക്‌ട്‌ ബാക്കി 30% പേരിലേയ്ക്ക് എത്തും എന്നതാണ് കേംബ്രിഡ്‌ജ്‌ പോലുള്ള കമ്പനികളുടെ വിജയം.

രാജ്യത്തെ 10% പൊട്ടൻമാർ വിചാരിച്ചാൽ ഏതൊരുവനും പ്രസിഡന്റോ പ്രധാനമന്ത്രിയോ ആകാമെന്ന് ചുരുക്കം.

ഇനി ഈ ലേഖനത്തിന്റെ തലക്കെട്ട്. രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് തുടങ്ങിയ ആപ്പുകൾ വ്യാപകമായി ആൾക്കാർ ഉപയോഗിക്കുന്നത് കാണുന്നുണ്ട്. ഇത്തരം ആപ്പുകൾ കേംബ്രിഡ്‌ജ്‌ പോലുള്ള കമ്പനികളുടെ ഡാറ്റ കളക്ഷൻ ഏജന്റുമാരാണ്. ആപ്പ് കൊണ്ട് വരുന്ന പ്രെഡിക്ഷനുകളൊക്കെ കാണാൻ നല്ല രസമുണ്ട്. പക്ഷെ നിങ്ങളുടെ ഡാറ്റ മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ഡാറ്റ പോലും നിങ്ങൾ വഴി അവർക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ് എന്തൊക്കെ ഡാറ്റയാണ് ആപ്പ് കൈക്കലാക്കുക എന്ന് കണ്ട് പിടിക്കുക. പേരും ഇ‐മെയിലും ഒഴിച്ച് വേറെ ഏതെങ്കിലും ഡാറ്റ ആപ്പ് എടുക്കുന്നുണ്ടെങ്കിൽ മിണ്ടാതെ ഇറങ്ങിപ്പോരുകയായിരിക്കും അഭികാമ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top