20 April Saturday

‘‘രണ്ട് പെൺതരികളുടെ ഗോ ബാക് വിളിയിൽ തൂറ്റിപ്പാറ്റിപ്പോയത് അമിത് ഷായുടെ ഒടുക്കത്തെ സ്ട്രാറ്റജിയാണ്. അപ്പോപ്പിന്നെ തല തല്ലിപ്പൊളിക്കുകയേ വഴിയുള്ളൂ’’

വെബ് ഡെസ്‌ക്‌Updated: Monday Jan 6, 2020

ഹർഷൻ

ഹർഷൻ

രണ്ട് പെൺതരികളുടെ ഗോ ബാക് വിളിയിൽ തൂറ്റിപ്പാറ്റിപ്പോയത് അമിത് ഷായും ജെ പി നഡ്ഡയുമടങ്ങുന്നസംഘം  ഉരുട്ടിയുണ്ടാക്കിയ ഒടുക്കത്തെ കൗണ്ടർ സ്ട്രാറ്റജിയാണ്. അപ്പോപ്പിന്നെ കോളേജിൽ കേറി പോളോസ്റ്റിക്കുകൊണ്ട് വിദ്യാർഥികളുടെ  തല തല്ലിപ്പൊളിക്കുകയേ വഴിയുള്ളൂ യുള്ളൂവെന്ന്‌ മാധ്യമപ്രവർത്തകനായ ഹർഷൻ എഴുതുന്നു. മിസ്കോളടിക്കൂ സിഎഎയെ രക്ഷിക്കൂ എന്നൊരു പദ്ധതി കൊണ്ടുവന്നു.പോൺ സ്റ്റാറുകളുടെ പടം പതിച്ചും സോപ്പ് ചീപ്പ് കണ്ണാടി ഇനാം പ്രഖ്യാപിച്ചും ട്രെയിനിലെ ടൊയ്ലറ്റിൽ പേരെഴുതിവയ്ക്കുന്നമട്ടിൽ പ്രോത്സാഹിപ്പിച്ചിട്ടും ഏറ്റില്ല.അപ്പോളാണ്‌ വീട്‌ കയറുക എന്ന ഒടുക്കത്തെ സ്‌ട്രറ്റജി എടുത്തത്‌. അത്‌ ഇങ്ങനെയായി. പ്രതിഷേധം പരിചയമില്ലാത്ത ടീമാണ്. പിന്നെയെങ്ങനെ തല തല്ലിപൊളിക്കാതിരിക്കും. ഹർഷൻ ചോദിക്കുന്നു.

പോസ്‌റ്റ്‌ ചുവടെ

അമിത് ഷായും ജെ പി നഡ്ഡയുമടങ്ങുന്ന ധുരന്ധരസംഘം രാത്രി രണ്ടുമണിവരെ പാർട്ടി ഓഫീസിൽ കുത്തിയിരുന്ന് ഉരുട്ടിയുണ്ടാക്കിയ ഒടുക്കത്തെ കൗണ്ടർ സ്ട്രാറ്റജിയാണ് രണ്ട് പെൺതരികളുടെ ഗോ ബാക് വിളിയിൽ തൂറ്റിപ്പാറ്റിപ്പോയത്.പിന്നെങ്ങനെ കലിയിളകാതിരിക്കും.!പിന്നെങ്ങനെ എഴുത്തും വായനേം അറിയാവുന്നവരെ തെരഞ്ഞുപിടിച്ച് തല തല്ലിപ്പൊളിക്കാതിരിക്കും..?!

പ്രധാനമന്ത്രിതന്നെ നേരിട്ടിറങ്ങി നടത്തിയ സപ്പോർട്ട് സിഎഎ കാംപെയ്ൻ പൊട്ടി.ഒരു കൈ സഹായത്തിനെത്തിയ ജഗ്ഗി alias ജഗദീഷിനെ സോഷ്യൽ മീഡിയയിൽ പിള്ളേര് കണ്ടം തുണ്ടം വെട്ടി.അങ്ങേര് പേജിൽ തുടങ്ങിയ പോളും മുക്കി കണ്ടംവഴി ഓടി.

റിപ്പബ്ലിക്,ടൈംസ് നൗ തുടങ്ങിയ റോമിങ്ങുള്ള നോട്ടീസുപലകകൾ മുതൽ ലോക്കൽ നമോ ഫാൻസ് ക്ലബ്ബുകൾ വരെ നടത്തിയ പ്രൊപ്പഗാൻഡ പോളുകൾ ഒന്നുകിൽ തുടങ്ങിയവമ്മാര് തന്നെ മുക്കി അല്ലെങ്കിൽ നാട്ടുകാര് ചവിട്ടിമുക്കി. പ്രക്ഷോഭം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി തന്നെ വർഗ്ഗീയ കുത്തിത്തിരിപ്പ് പയറ്റി.

ജിഹാദിന് അവസരം കിട്ടിയ ആവേശത്തിനപ്പുറം മതേതരത്വത്തോട് കൂറില്ലാത്ത ഒരു കൂട്ടത്തെ ആ കുത്തിത്തിരുപ്പിന് ക്ലച്ച് പിടിപ്പിക്കാൻ കൂട്ടുകിട്ടിയതാ, പക്ഷേ ഈ രാജ്യത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പുതന്നത് മതമല്ല മതേതരത്വമാണെന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യക്കൂട്ടം ആ പ്രതീക്ഷയും തകർത്തു.പോലീസിനെ ഇറക്കി വെടിവച്ചുനോക്കി,വീടുകേറി തല്ലിനോക്കി,കൊള്ളയടിച്ചുനോക്കി,ഇൻ്റർനെറ്റ് കട്ട് ചെയ്തുനോക്കി.... നോ രക്ഷ!ചത്തുവീണ മുപ്പതിൽ ക്രിസ്ത്യാനിയും ഹിന്ദുവും മുസൽമാനുമുണ്ടായിരുന്നു,അവര് സർക്കാരിനെ നോക്കി ചിരിച്ചു.!

മിസ്കോളടിക്കൂ സിഎഎയെ രക്ഷിക്കൂ എന്നൊരു പദ്ധതി കൊണ്ടുവന്നു.പോൺ സ്റ്റാറുകളുടെ പടം പതിച്ചും സോപ്പ് ചീപ്പ് കണ്ണാടി ഇനാം പ്രഖ്യാപിച്ചും ട്രെയിനിലെ ടൊയ്ലറ്റിൽ പേരെഴുതിവയ്ക്കുന്നമട്ടിൽ പ്രോത്സാഹിപ്പിച്ചിട്ടും ഏറ്റില്ല.

അങ്ങനെയാണ് വീട് വീടാന്തരം കേറി നുണപ്രചാരണം നടത്തിനോക്കാം എന്ന് തീരുമാനിക്കുന്നത്.കേരളത്തിൽ വീടുകേറ്റം ഉദ്ഘാടനം ചെയ്യാൻ വന്നത് കേന്ദ്രമന്ത്രി കിരൺ റിജിജുവാണ്.നല്ല മനുഷ്യനാ - ബീഫൊക്കെ തിന്നും!,തിന്നിട്ട് കള്ളം പറയത്തുവില്ല.!പക്ഷേ പണി പാളി,കേറിയ മൂന്നു വീട്ടിന്നും ചായേം കടീം ഒക്കെ കിട്ടിയെങ്കിലും കേന്ദ്രത്തിൻ്റെ കന്നന്തിരിവിനൊപ്പമില്ലെന്ന് വീട്ടുകാര് മുഖത്തുനോക്കിപ്പറഞ്ഞു.

ലാ‌ജ്‌പത് നഗർ പോലൊരു പാർട്ടി കേന്ദ്രത്തിൽ സമ്പർക്കത്തിനിറങ്ങാൻ അമിത് ജി തീരുമാനിച്ചത് പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ്.അപ്പോ ദേണ്ടേ ഉശിരോടെ ഗോ ബാക് വിളിച്ച് രണ്ടുപെണ്ണുങ്ങൾ തലയ്ക്കുമുകളിൽ.ഭക്തമാധ്യമങ്ങളിൽപ്പോലും തലക്കെട്ടായത് പെണ്ണുങ്ങളുടെ പ്രതിഷേധം.
പ്രതിഷേധം പരിചയമില്ലാത്ത ടീമാണ്,ഗുജറാത്തിലായാലും ദില്ലിയിലായാലും തിരുവായ്ക്ക് എതിർ വാ ഇല്ല.പക്ഷേ ഭരണഘടനയിൽ തൊട്ടപ്പോ ഈ പെണ്ണുങ്ങളും പിള്ളേരും ചേർന്ന് തോൽപ്പിച്ചുകളഞ്ഞു.

ഏതായാലും പൗരത്വനിയമ ഭേദഗതിക്കും എൻആർസിയ്ക്കും എൻപിആറിനുമെതിരായ പ്രക്ഷോഭം മുന്നേറുകതന്നെയാണ് എന്നുറപ്പിയ്ക്കാം. ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരായ സമരം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നു.

ജെഎൻയുവിൽ മുഖം മറച്ചെത്തിയതും ഓയ്ഷി ഘോഷിൻ്റേയും അദ്ധ്യാപകരുടെയും തല തല്ലിപ്പൊളിച്ചതും വിരണ്ട തെമ്മാടിക്കൂട്ടമാണ്.ഇൻകം ടാക്സ് അടയ്ക്കാനില്ലാത്ത പിള്ളേരെ EDയെ വിട്ട് വിരട്ടാൻ പറ്റില്ലല്ലോ.അപ്പോപ്പിന്നെ പോളോസ്റ്റിക്കുകൊണ്ട് തല തല്ലിപ്പൊളിക്കുകയേ വഴിയുള്ളൂ.പക്ഷേ അകമ്പടിക്കാരും തോക്ക്-ലാത്തിപ്പടയും നോക്കിനിൽക്കേ തലയ്ക്ക് മുകളിൽ നിന്ന് ഗോ ബാക് വിളിച്ച സൂര്യയും ഹർമിതയും നിങ്ങളെ തളർത്തിക്കൊണ്ടേയിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top