തിരുവനന്തപുരം> രണ്ടാം വിവാഹം, അതും ഒരു സ്ത്രീയുടേതാണെങ്കില്‍ നമ്മുടെ സമൂഹം നെറ്റി ചുളിക്കും. രണ്ടാം വിവാഹത്തെ അംഗീകരിക്കാന്‍ മടിക്കുന്ന സമൂഹത്തില്‍ തന്റെ അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുകയാണ്.

ഗോകുൽ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വിജിനൊപ്പം
"ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല’ എന്നാണ് ഗോകുല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. എസ്എഫ്‌ഐ കൊട്ടിയം ഏരിയാ സെക്രട്ടറിയും ടെക്നോസ് സംസ്ഥാന കമ്മിറ്റി അംഗവുമാണ് ഗോകുല്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അമ്മയുടെ വിവാഹമായിരുന്നു.
ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്...
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്....കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..
അമ്മ Happy Married Life..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..