27 April Saturday

കുടുംബയോഗവാര്‍ഷിക പരിപാടികളില്‍ ഇനി പങ്കെടുക്കില്ല, 'തിരുമേനി'യെന്ന വിളിയും വേണ്ട: മാര്‍ കൂറിലോസ്

വെബ് ഡെസ്‌ക്‌Updated: Monday Apr 9, 2018

കൊച്ചി > കുടുംബയോഗ വാര്‍ഷികങ്ങളില്‍ ഇനിമുതല്‍ താന്‍ പങ്കെടുക്കില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.  കൃത്രിമമായി സൃഷ്‌ടിച്ചെടുത്ത മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയെന്നും ഇത്തരം പരിപാടികളില്‍  പങ്കെടുക്കേണ്ടി വന്നതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറയുന്നു. തിരുമേനി എന്ന് അഭിസംബോധന ചെയ്യുന്നതും സവര്‍ണമിത്താതയിനാല്‍ ഇനിമുതല്‍ തന്നെയാരും അങ്ങനെ വിളിക്കേണ്ടെന്നും മാര്‍ കൂറിലോസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ്

ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതല്‍ 'കുടുംബയോഗ വാര്‍ഷികം ' എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത 'മേല്‍ജാതി ' സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന 'ഇല്ലങ്ങളി'ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല.

വാല്‍ക്കഷണം:

താഴെ കണ്ട കുറെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ കുറിക്കുന്നതാണ്. പലരും എന്നെ ' തിരുമേനി ' എന്ന് വിളിക്കുന്നതും ഒരു സവര്‍ണ്ണ നിര്‍മ്മിത മിത്താണ്. സുഹൃത്തേ എന്നോ, പിതാവേ എന്നോ ഇനി ഔപചാരിമാകണമെങ്കില്‍ 'ബിഷപ്പ് ' എന്നോ ഒക്കെ വിളിക്കാമല്ലോ (ജാതിയെ ചെറുക്കാന്‍ ഏറ്റവും നല്ല ആയുധം ഇംഗ്ലീഷ് ഭാഷയെന്ന് ഒ.വി. വിജയന്‍). നന്മള്‍ മാറണം മാറ്റണം പലതും


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top