24 April Wednesday

'തല്‍ക്കാലം നമ്മള്‍ 2020 നെ പറ്റി പേടിക്കേണ്ട കാര്യമൊന്നുമില്ല; പ്രകൃതിക്ക് 'ആഗസ്തും' 'പതിനാറും' 'വാര്‍ഷികവും' ഒന്നുമില്ല'

മുരളി തുമ്മാരുകുടിUpdated: Saturday Aug 10, 2019

ഒരു കാര്യം മാത്രം ഉറപ്പായി പറയാം, പ്രകൃതിക്ക് 'അഗസ്റ്റും' 'പതിനാറും' 'വാര്‍ഷികവും' ഒന്നുമില്ല. ഈ ആഴ്ച തന്നെ മഴ കനത്തത് തികച്ചും ആകസ്മികമാണ്. അതുകൊണ്ട് ആഗസ്റ്റ് പതിനാറിനെ പ്രത്യേകിച്ച് പേടിക്കേണ്ട ഒരു കാര്യവുമില്ല; മുരളി തുമ്മാരുകുടി എഴുതുന്നു

ഫേസ്‌ബുക്ക് പോസ്റ്റ്‌


പ്രളയ വാര്‍ഷികവും വാര്‍ഷിക പ്രളയവും !

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇതേ സമയം തന്നെയാണ് കേരളത്തില്‍ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വന്‍ പ്രളയമായത്.ഇത്തവണയും ആഗസ്റ്റ് പതിനാറിന് അത് സംഭവിക്കുമോ?. മിക്കവാറും മലയാളികളുടെ മനസ്സിലുള്ള ചോദ്യമാണിത്.

2018 ല്‍ കേരളത്തില്‍ മഹാപ്രളയം ഉണ്ടായി. 2019 ല്‍ ഇതാ ചെറിയതാണെങ്കിലും പ്രളയം ഉണ്ടായിരിക്കുന്നു. 'ഇതാണോ കാലാവസ്ഥ വ്യതിയാനം ?, ഇനി എല്ലാ വര്‍ഷവും ഇത്തരത്തില്‍ കനത്ത മഴയും, മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകുമോ?' ആളുകള്‍ ഈ ചോദ്യവും ചോദിച്ചു തുടങ്ങി.

ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അത്ര എളുപ്പമല്ല. ഇനിയുള്ള ദിവസങ്ങളില്‍ മഴയുടെ അളവ് എങ്ങനെയിരിക്കും എന്നതാണ് പ്രധാന മാനദണ്ഡം. അതിന്റെ പ്രവചനങ്ങള്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ കൊണ്ട് തന്നെ ഇപ്പോഴും പൂര്‍ണ്ണമായും വിശ്വസനീയമല്ലാത്തതിനാല്‍ ലഭ്യമായ പ്രവചനങ്ങള്‍ ശ്രദ്ധിക്കുക, സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അനുസരിച്ചു പെരുമാറുക, മുന്‍കരുതലുകള്‍ എടുക്കുക എന്നതൊക്കെ മാത്രമേ ഇപ്പോള്‍ ചെയ്യാന്‍ പറ്റൂ.

ഒരു കാര്യം മാത്രം ഉറപ്പായി പറയാം, പ്രകൃതിക്ക് 'അഗസ്റ്റും' 'പതിനാറും' 'വാര്‍ഷികവും' ഒന്നുമില്ല. ഈ ആഴ്ച തന്നെ മഴ കനത്തത് തികച്ചും ആകസ്മികമാണ്. അതുകൊണ്ട് ആഗസ്റ്റ് പതിനാറിനെ പ്രത്യേകിച്ച് പേടിക്കേണ്ട ഒരു കാര്യവുമില്ല.

രണ്ടാമത്തെ ചോദ്യം കൂടുതല്‍ കൃത്യമായി ഉത്തരം പറയാവുന്ന ഒന്നാണ്. ലോകത്തെവിടെയും പോലെ കാലാവസ്ഥ വ്യതിയാനം കേരളത്തിലും ഒരു യാഥാര്‍ത്ഥ്യമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഒരു പ്രത്യാഘാതം മഴ കൂടുതല്‍ സാന്ദ്രതയില്‍ പെയ്യും എന്നതാണ്. കൂടുതല്‍ സാന്ദ്രതയില്‍ മഴ പെയ്യുമ്പോപോഴാണ് പ്രളയം ഉണ്ടാകുന്നത്.

ആ നിലക്ക് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയങ്ങള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രവചനങ്ങളുമായി യോജിച്ചുപോകുന്ന ഒന്നാണ്.അടുത്തടുത്ത് രണ്ടു പ്രളയവര്‍ഷങ്ങള്‍ ഉണ്ടായി എന്നത് കൊണ്ട് മാത്രം അത് കാലാവസ്ഥ വ്യതിയാനം ആണെന്നോ രണ്ടു വര്‍ഷം പ്രളയം ഉണ്ടായത് കൊണ്ട് മൂന്നാമത്തെ വര്‍ഷം ഉണ്ടാകുമെന്നോ പറയാന്‍ പറ്റില്ല. 99 ലെ പ്രളയം എന്ന 1924 ലെ പ്രളയം നിങ്ങള്‍ മിക്കവരും കേട്ടിട്ടുണ്ടാകാം.

പക്ഷെ 1923 ലും വലിയ പ്രളയവും നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. 1924 പ്രളയം അതിലും വലുതായിരുന്നതിനാല്‍ ആളുകള്‍1923 ലെ പ്രളയം മറന്നതാണ്. 1924 ന് ശേഷം കേരളത്തില്‍ വലിയൊരു പ്രളയം ഉണ്ടായത് 1962 ല്‍ ആണ്. അതായത് കാലാവസ്ഥ വ്യതിയാനം വരുന്നതിന് മുന്‍പും അടുത്തടുത്തുള്ള പ്രളയവര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷം അടുപ്പിച്ച് വലിയ മഴ ഉണ്ടായത് കൊണ്ട് മൂന്നാമത്തെ വര്‍ഷമോ വര്‍ഷം തോറുമോ ഉണ്ടാകണം എന്നുമില്ല.

തല്‍ക്കാലം നമ്മള്‍ 2020 നെ പറ്റി പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള പ്രശ്‌നത്തെ ധൈര്യമായി കൈകാര്യം ചെയ്യുക. കണ്ടിടത്തോളം കേരളത്തിലെ ബഹുഭൂരിപക്ഷം പ്രദേശത്തിലും കഴിഞ്ഞ വര്‍ഷത്തെ അത്രയും ഉയരത്തിലും വ്യാപ്തിയിലും വെള്ളം എത്തിയിട്ടില്ല. മരണം കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കൂടുതല്‍ നടന്നത് ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും ആണ്.

അതുകൊണ്ടു തന്നെ അപായ സാധ്യത ഉള്ള പ്രദേശത്തുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചു മാറി താമസിക്കുക, മറ്റുള്ളവര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുക ഇതൊക്കെയാണ് വേണ്ടത്.

മഴക്കാലം കഴിയുമ്പോള്‍ പ്രളയത്തെപ്പറ്റിയും ഉരുള്‍ പൊട്ടലിനെ പറ്റിയും കാലാവസ്ഥ വ്യതിയാനത്തെ പറ്റിയും മറക്കുന്ന രീതി നമ്മള്‍ മാറ്റിയേ തീരൂ. പ്രളയത്തേയും ഉരുള്‍ പൊട്ടലിനേയും മണ്ണിടിച്ചിലിനെയും സുസ്ഥിരമായി നേരിടാന്‍ വേണ്ടത് പരിസ്ഥിതി സംരക്ഷണവും ദുരന്ത സാധ്യതകളേയും കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രവചങ്ങളേയും അറിഞ്ഞുള്ള ഭൂവിനിയോഗ നയങ്ങളും നിയമങ്ങളും പ്ലാനുകളും ആണ്.

അതിന് കൂടുതല്‍ കൂടുതല്‍ സാമൂഹ്യ പിന്തുണ കിട്ടുകയാണ്. അത് ഉപയോഗിക്കണം, സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ തിരിച്ചുവിടാന്‍ പറ്റിയ അവസരമാണിത്. ആ കാര്യങ്ങള്‍ വഴിയേ പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top