27 April Saturday

പ്രതിവർഷം 12,000 കോടി രൂപയുടെ കുറവ്; ജിഎസ്‌ടി നഷ്‌ടപരിഹാരത്തിന്റെ കണക്കുകൾ ഇങ്ങനെ... ധനമന്ത്രി ബാലഗോപാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 15, 2022

കേരളത്തിന്റെ ജിഎസ്‌ടി നഷ്‌ടപരിഹാര കുടിശികയുടെ പേരിൽ കേരള ഗവൺമെന്റിനെ ഇകഴ്‌ത്തുന്ന പ്രചാരവേലകൾ നവമാധ്യമങ്ങളിൽ നടക്കുകയാണ്. കഴിഞ്ഞ 5 വർഷമായി സംസ്ഥാനങ്ങൾക്ക് നൽകി വന്നിരുന്ന ജിഎസ്‌ടി നഷ്‌ടപരിഹാരം 2022 ജൂണിലാണ് അവസാനിച്ചത്. പ്രതിവർഷം 12,000 കോടി രൂപയുടെ കുറവാണ് ജിഎസ്‌ടി നഷ്‌ടപരിഹാരം അവസാനിപ്പിച്ചതോട് കൂടി കേരളത്തിനുണ്ടായത്.  കോവിഡ് മഹാമാരിയും സാമ്പത്തികമാന്ദ്യവും സംസ്ഥാന സമ്പദ് വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ജിഎസ്‌ടി നഷ്‌ടപരിഹാരം കൂടി അവസാനിച്ചത് സംസ്ഥാനങ്ങളുടെ മേലുള്ള ഇരുട്ടടിയായി മാറി- ധനമന്ത്രി  ബാലഗോപാൽ എഴുതുന്നു



കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയായി എത്ര രൂപയാണ് കേന്ദ്രം നൽകാനുള്ളത് എന്ന ശ്രീ.ശശി തരൂർ എംപിയുടെ ലോക് സഭയിലെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ നൽകിയ മറുപടി ഉയർത്തിക്കാണിച്ചുകൊണ്ട് കേരള ഗവൺമെന്റിനെ ഇകഴ്‌ത്തുന്ന പ്രചാരവേലകൾ നവമാധ്യമങ്ങളിൽ കണ്ടു. ഇനി 780 കോടി രൂപ കൂടിയേ കേരളത്തിന് നൽകാനുള്ളൂ, എന്നും കേരളത്തിന് അർഹമായ വിഹിതമൊന്നും കേന്ദ്രം നിഷേധിക്കുന്നില്ല എന്നുമാണ് ചിലരുടെ വാദം.

കഴിഞ്ഞ 5 വർഷമായി സംസ്ഥാനങ്ങൾക്ക് നൽകി വന്നിരുന്ന ജി.എസ്.ടി നഷ്ടപരിഹാരം 2022 ജൂണിലാണ് അവസാനിച്ചത്. ജി.എസ്.ടി നടപ്പിലായതോട് കൂടി സംസ്ഥാനങ്ങളുടെ വരുമാനത്തിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് നഷ്ടപരിഹാരം നൽകിപ്പോരുന്നത്.  രാജ്യത്തെ ബിജെപി ഭരിക്കുന്നതുൾപ്പടെയുള്ള ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി നഷ്ടപരിഹാരം തുടരണം എന്ന നിലപാടുള്ളവരാണ്. പ്രതിവർഷം 12,000 കോടി രൂപയുടെ കുറവാണ് ജിഎസ്ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോട് കൂടി കേരളത്തിനുണ്ടായത്. കോവിഡ് മഹാമാരിയും സാമ്പത്തികമാന്ദ്യവും സംസ്ഥാന സമ്പദ് വ്യവസ്ഥകളെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ജിഎസ്ടി നഷ്ടപരിഹാരം കൂടി അവസാനിച്ചത് സംസ്ഥാനങ്ങളുടെ മേലുള്ള ഇരുട്ടടിയായി മാറി.

ഇതുകൂടാതെ സംസ്ഥാനത്തിന് നൽകുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡിൽ ഈ വർഷം വന്ന കുറവ് ഏകദേശം 6700 കോടി രൂപയാണ്.  ബജറ്റിന് പുറത്തുനിന്നും ധനം സമാഹരിച്ച് പ്രവർത്തിക്കുന്ന കിഫ്ബി, സാമൂഹ്യസുരക്ഷാ പെൻഷൻ ബോർഡ് എന്നിവയുടെ ബാധ്യതകളും പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതോടെ 12500 കോടി രൂപയുടെ അർഹമായ കടവും സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടു. അതിൽ ഈ വർഷം മാത്രം 3140 കോടിയാണ് നഷ്ടമാവുന്നത്. അടുത്ത മൂന്ന് വർഷം കൊണ്ട് ബാക്കി തുകയും കടപരിധിയിൽനിന്നും കുറവ് ചെയ്യപ്പെടും. അതായത് 24,000 കോടി രൂപയുടെ ആകെ വരുമാനമാണ് നടപ്പുവർഷം സംസ്ഥാനത്ത് കുറവ് വന്നത്. ഈ സഞ്ചിതനഷ്ടം പരിഹരിക്കണം എന്നതാണ് കേരളത്തിന്റെ ആവശ്യം.

ഇതിനു പുറമേ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയിൽ നിന്നും സംസ്ഥാനങ്ങൾക്ക് വീതിച്ചുനൽകുന്ന ഭാഗത്തിന്റെ 1.92 ശതമാനം മാത്രമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളത്തിന് നിശ്ചയിച്ചത്. പത്താം ധനകാര്യ കമ്മിഷൻ്റെ കാലത്ത്  3.875 % ഉണ്ടായിരുന്ന വിഹിതമാണ് കുത്തനെ വെട്ടിക്കുറച്ചത്. 20000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവർഷ നഷ്ടമുണ്ട്. കേരളത്തിന് നിലവിൽ 780 കോടി രൂപയുടെ കുടിശ്ശിക നൽകാനുണ്ട്.  അത് ഉടനെ നൽകും എന്ന  പ്രസ്താവന കൊണ്ട് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന അവഗണന നീതീകരിക്കാനാകില്ല.  ഏറ്റവും ഒടുവിൽ നടന്ന ജി.എസ്.ടി കൗൺസിലിൽ ഉൾപ്പടെ രാഷ്ട്രീയാതീതമായി ഉയർന്നുവന്ന ആവശ്യം സാമ്പത്തിക ഫെഡറൽ മൂല്യങ്ങൾ രാജ്യത്ത് സംരക്ഷിക്കപ്പെടണം എന്നുള്ളതാണ്.  സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളും  ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാൻ കഴിയൂ.  

നമ്മുടെ രാജ്യത്തെ പൊതുചെലവിന്റെ 64 ശതമാനവും നിർവ്വഹിക്കുന്നത് സംസ്ഥാന ഗവൺമെന്റുകളാണ്.  എന്നാൽ നികുതി വരുമാനത്തിന്റെ 37 ശതമാനം മാത്രമാണ് സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്നത്. അതിനാൽ തന്നെ ജി എസ് ടി ഇനത്തിൽ പിരിക്കുന്ന വരുമാനത്തിൻ്റെ 50 ശതമാനം മാത്രം   സംസ്ഥാനങ്ങൾക്കും 50 ശതമാനം കേന്ദ്രത്തിനും കിട്ടുന്ന നിലവിലെ രീതി മാറ്റി സംസ്ഥാനങ്ങൾക്ക് 60 ശതമാനം നൽകണം എന്നതുൾപ്പടെയുള്ള വിഷയങ്ങളുയർത്തി രാജ്യത്ത് അതിശക്തമായ ആശയസമരത്തിന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ  നേതൃത്വം കൊടുക്കുകയാണ്.  ഈ മുന്നേറ്റത്തെ ദുർബ്ബലമാക്കാൻ ശ്രമിക്കുന്നവരാണ് തെറ്റായ കണക്കുകളും വിഷയ ബാഹ്യമായ പോസ്റ്റുകളുമായി രംഗത്തുവരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top