29 March Friday

'രാഷ്ട്രീയ കാരണത്താല്‍ ഏത് വ്യക്തിയോടും താങ്കള്‍ക്ക് വിയോജിക്കാം, രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കാം അതിന് അതിരുവിട്ട ഭാഷ ഉപയോഗിക്കരുത്'; വിടി ബല്‍റാമിന് മറുപടിയുമായി ഷിജു ഖാന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 13, 2017

കൊച്ചി > കോടിയേരി ബാലകൃഷ്ണനെ ഫേസ്‌ബുക്കില്‍ അതിരുവിട്ട ഭാഷാ പ്രയോഗത്തിലൂടെ അധിക്ഷേപിച്ച വി ടി ബല്‍റാം എംഎല്‍എയക്ക് മറുപടിയുമായി എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഷിജുഖാന്‍ ബല്‍റാമിന് മറുപടി നല്‍കുന്നത്. ഒരു പൊതുപ്രവര്‍ത്തകന്‍ ഏതു തരത്തില്‍ ആണ് സമൂഹത്തില്‍ ഇടപെടേണ്ടതെന്ന് ഷിജുഖാന്‍ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.
 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

പ്രിയ സുഹൃത്ത് VT BALRAM,

ഇന്നലെ വൈകിട്ട് കനകക്കുന്ന്  ചലച്ചിത്രോത്സവ നഗരിയിലാണ് ഒടുവില്‍ നമ്മള്‍ കണ്ടുമുട്ടിയത്. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവം പ്രേക്ഷകരില്‍ പകരുന്നത് സിനിമാനുഭവം മാത്രമല്ല ഉന്നതമായ മാനുഷിക ബോധവും മനുഷ്യത്വത്തിന്റെ സാര്‍വ്വദേശീയ സന്ദേശവുമാണ്. എത്രയോ രാജ്യങ്ങളിലെ വൈവിധ്യപൂര്‍ണ്ണമായ പ്രമേയങ്ങള്‍, പ്രതിഭാശാലികളായ കലാകാരന്മാര്‍, സാങ്കേതികവിദ്യ ഒത്തുചേരുന്ന അതിരുകളില്ലാത്ത ലോകം.കലാപങ്ങളുടെയും യുദ്ധങ്ങളുടെയും വംശീയ സംഘര്‍ഷങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവില്‍ പകച്ചു നില്‍ക്കുന്ന മനുഷ്യരെ നാം തൊട്ടറിയുന്നത് അവരോട് ഐക്യദാര്‍ഢ്യപ്പെടുന്നതിന്റെ വേദികളാണ് ചലച്ചിത്രോത്സവം. കപടസദാചാരത്തെ തുടച്ചെറിയുന്ന ,സ്വാതന്ത്ര്യബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മഹാകാശങ്ങള്‍ പണിയുന്ന, തീവ്രദേശീയതയ്ക്കും ഫാസിസത്തിനുമെതിരെ മുഷ്ടി ചുരുട്ടുന്ന പ്രബുദ്ധരായ ഒരു പ്രേക്ഷക സമൂഹത്തിനിടിയിലാണ് നാം ഇന്നലെ വീണ്ടും കണ്ടുമുട്ടിയത്.തീര്‍ച്ചയായും ഒരാഴ്ചകൊണ്ട് നമ്മുടെ ഭാവുകത്വത്തെ നവീകരിക്കാനും രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിക്കാന്‍ തന്നെയും ചലച്ചിത്രങ്ങള്‍ക്ക് കഴിവുണ്ട്. നാം കണ്ട് പിരിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ താങ്കളുടെ FB യില്‍ താങ്കള്‍ പോസ്റ്റു ചെയ്ത വാചകങ്ങള്‍ എന്നെ ഞെട്ടിച്ചു. നീണ്ട പോസ്റ്റിനിടയില്‍ 'ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഒന്നോര്‍ക്കണം ,സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചി കമ്പനികളുടെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗം ഏറ്റെടുത്തിരിക്കുന്നത്'. ഈ വാക്കുകള്‍ ഒരു പൊതുപ്രവര്‍ത്തകന് യോജിച്ചതല്ല.

വിദ്വേഷജനകവും അനാരോഗ്യകരമായ വൈരാഗ്യ പ്രകടനവുമാണ് ഇത്.ഒരാള്‍ നിയമപരമായ യാത്രാരേഖകളിലൂടെ വിദേശത്ത് ചെന്ന് നിയമപരമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ നിയമപ്രകാരം ജോലി ചെയ്തിരുന്നെങ്കില്‍ / ചെയ്യുന്നുവെങ്കില്‍ അതിലെന്താണ് പ്രശ്‌നം.? കേരളത്തെ കേരളമാക്കാന്‍ വിയര്‍പ്പൊഴുക്കുന്നത് വിദേശത്ത് ചോര നീരാക്കി തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ കൂടിയാണ്. അവരെയാണ് പ്രവാസികള്‍ എന്ന് നാം വിളിക്കുന്നത്. ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ രാഷ്ട്രീയമായി താങ്കള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതിനു പകരം അഭിപ്രായം പറഞ്ഞ ആളിന്റെ മക്കളെച്ചേര്‍ത്ത് അസഭ്യം പറയുന്നത് അന്തസ്സല്ല. മുന്‍പൊക്കെ വ്യക്തികള്‍ തമ്മില്‍ സംഘട്ടനം നടക്കുമ്പോള്‍ 'അമ്മക്ക് വിളിക്കുക ' എന്നൊരു പരിപാടിയുണ്ട്.സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ലാത്ത ആരാന്റെ അമ്മയെ തെറി വിളിക്കുക എന്നത് അക്ഷന്തവ്യമായ അപരാധമാണ്.ഒരു തരം ഞരമ്പ് രോഗം. അന്തസ്സില്ലായ്മ. അല്‍പ്പത്തം.ഇപ്പോഴിതാ ഈ രീതിയില്‍ തന്നെ 'മക്കളെ തെറി പറയുക ' എന്ന പരിപാടി താങ്കള്‍ ആവിഷ്‌കരിച്ചിരിക്കുന്നു.

'അലവലാതി മക്കള്‍' എന്നൊക്കെ പ്രയോഗിക്കാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം. മാന്യമായി ജീവിക്കുന്ന സ്വന്തം മക്കളെപ്പറ്റി മറ്റൊരാളില്‍ നിന്ന് ഇത് കേള്‍ക്കുമ്പോഴുള്ള മാതാപിതാക്കളുടെ വികാരം ഒരച്ഛനായ താങ്കള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ ഞാന്‍ നിസ്സഹായനാണ്. സ്വന്തം മക്കള്‍ എന്നത് അച്ഛനമ്മമാരുടെ ഓരോ കോശത്തിലും നിറയുന്ന അനുഭൂതിയുടെ പേരാണ്. സ്‌നേഹവാത്സല്യങ്ങളുടെ സത്യവാങ്മൂലമാണ്.( ഈ തിരക്കുകള്‍ക്കിടയിലും ദിവസവും എത്രയോവട്ടം എന്നെ അന്വേഷിക്കുന്ന, എത്ര വേണ്ടെന്നു പറഞ്ഞാലും ബൈക്കിനു പെട്രോളടിക്കാന്‍ നൂറു രൂപ വച്ചുനീട്ടുന്ന ,മുപ്പതു വര്‍ഷം മുമ്പ് മരണപ്പെട്ട മൂത്ത മകന്റെ ചിത്രത്തില്‍ കണ്ണ് നട്ടിരിക്കുന്ന ഒരമ്മയും മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മയായി ,എന്റെ തന്നെ രാഷ്ട്രീയ ബോധമായി ഒപ്പമുള്ള ഒരച്ഛനും എനിക്കുമുണ്ട് വെറുതെ ഞാന്‍ ഓര്‍മിക്കുന്നു.)

രാഷ്ട്രീയ കാരണത്താല്‍ ഏത് വ്യക്തിയോടും താങ്കള്‍ക്ക് വിയോജിക്കാം. രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കാം. എന്നാല്‍ 'അലവലാതി മക്കള്‍' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ താങ്കള്‍ കരുതുന്നതിലും അപ്പുറമാണ്. അറപ്പുളവാക്കുന്നതും അരോചകവുമാണ്. നിലവാരത്തകര്‍ച്ചയാണ്. അശ്ലീലമാണ്. രാഷ്ട്രീയമായ പക്വതക്കുറവാണ് .അതു കൊണ്ടു തന്നെ പോസ്റ്റില്‍ നിന്ന് മേല്‍പ്പറഞ്ഞ വാചകം ഒഴിവാക്കണം. .നിയമസഭാ സാമാജികനും യുവരാഷ്ട്രീയ പ്രവര്‍ത്തകനുമെന്ന നിലയില്‍ തെറ്റ് തിരുത്തണം.

ചലച്ചിത്രോത്സവത്തിലെ പങ്കാളിയെന്ന നിലയില്‍ നല്ല സിനിമകള്‍ കാണാനുള്ള അവസരമുണ്ടാവട്ടെ .
സ്‌നേഹത്തോടെ
ഷിജൂഖാന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top