കൊച്ചി> 'ഒന്നും നോക്കില്ല....എന്തും കൊടുക്കും. ഒറ്റലക്ഷ്യമേയുള്ളൂ.മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ഡിഎഫ് സര്‍ക്കാരിനേയും ഒന്നു ചീത്തയാക്കണം. അത്രയേയുള്ളൂ.' അതിനായി കൈവിട്ട കളികള്‍ നടത്തി ഒടുക്കം സ്വയം കുഴിയിലായവരുടെ നീണ്ടനിരയിലേക്ക് ഇതാ ഒരു മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ കൂടി. പിണറായി സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ പ്രേതത്തേയും കൂട്ടുപിടിച്ചെത്തി കുഴിയില്‍ വീണ ഫ്രീതിങ്കര്‍ റഫീക്ക് ഇരവിപുരത്തിനിപ്പോള്‍ ഫേസ്ബുക്കില്‍ ട്രോളോട് ട്രോളാണ്.
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ജയസൂര്യ ചിത്രമായ പ്രേതം സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ ഒരു പത്രവാര്‍ത്തയാണ്, കാര്യ അറിയാതെ ഈ ലീഗ് പ്രവര്‍ത്തകന്‍ പ്രത്യേകം തയ്യാറാക്കിയ കമന്റ് സഹിതം ഷെയര്‍ ചെയ്തത്.
"എല്ലാം ശരിയാക്കിതരാം എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ തൊളളായിരം ചങ്കന്റെ കാലത്ത് രോഗികള്‍ പോലും ആത്മഹത്യ ചെയ്യുന്നു' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിപ്പിച്ചത്.
എച്ച്ഐവി ബാധിതയായ നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടേടെ സിനിമയില്‍ ഉപയോഗിച്ച പത്രവാര്‍ത്തയാണ് ഇയാള്‍ പിണറായി സര്‍ക്കാരിനെ അപമാനിക്കാന്‍ ഷെയര്‍ ചെയ്തത്. സത്യമറിയാത്ത എല്‍ഡിഎഫ് വിരുദ്ധര്‍ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് അസോസിയേഷന്‍ എന്ന പേജിലും ഈ സിനിമാ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ നായിക കഥാപാത്രം ആത്മഹത്യ ചെയ്തത് കാണിക്കുവാനാണ് ഈ വാര്‍ത്തയും ചിത്രവും സിനിമയില്‍ കാണിക്കുന്നത്. സിനിമയുടെ ഡിവിഡി ഇറങ്ങിയതോടെ ആരോ തമാശയ്ക്ക് വേണ്ടി എടുത്ത സ്ക്രീന്‍ഷോട്ട് ആണ് ഇവര്‍ കാര്യമറിയാതെ പ്രചരിപ്പിച്ചത്. പല ദുരന്തങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇജ്ജാതി തോല്‍വികള്‍ അധികമില്ലെന്നാണ് ഒരു കമന്റ്. കമന്റുകളുടെ പെരുമഴയായത്തോടെ പോസ്റ്റ് പിന്‍വലിച്ചിരിക്കയാണ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..