29 March Friday

"ഹിന്ദുക്കളെ പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽനിന്നും കേരളം ഒഴിവാക്കിയിരിക്കുന്നു'; സംഘ്‌പരിവാർ വ്യാജ പ്രചരണം പൊളിച്ച്‌ കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജനയുടെ കോഴ്‌സുകളിൽ ഹിന്ദു പെൺകുട്ടികളെ ഒഴിവാക്കിയെന്ന വ്യാജപ്രചരണവുമായി സംഘപരിവാർ. ഒഴിഞ്ഞു കിടക്കുന്ന ക്രിസ്‌ത്യൻ, മുസ്ലിം സംവരണ സീറ്റുകൾ നികത്താനായി അവർ നൽകിയ പത്രപരസ്യത്തെയാണ് പച്ച നുണയും ചേർത്ത്‌ പ്രചരിപ്പിക്കുന്നത്‌. സാമൂഹ്യപരമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് നിശ്ചിത അനുപാതത്തിൽ സംവരണം നൽകണമെന്ന കേന്ദ്രസർക്കാർ നിർദേശം പാലിച്ചാണ്‌ ഈ കോഴ്‌സുകൾ നടത്തുന്നത്‌. അങ്ങനെയുള്ളപ്പോഴാണ്‌ വ്യാപകമായ വ്യാജപ്രചാരണം. പി കെ കണ്ണൻ എഴുതിയ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

"കേന്ദ്രസർക്കാർ പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന കേരളത്തിൽ എത്തിയപ്പോൾ ഹിന്ദുക്കൾ പുറത്ത്. ഇതിൽ അപേക്ഷിക്കാവുന്നത് 18 മുതൽ 21 വയസ് വരെ മാത്രം പ്രായമുള്ള പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ക്രിസ്ത്യൻ മുസ്ലിം കുട്ടികൾക്ക് മാത്രമാണ്. ഹിന്ദു പെൺകുട്ടികളെ പ്രധാനമന്ത്രിയുടെ ഈ പദ്ധതിയിൽ നിന്നും കേരളം ഒഴിവാക്കിയിരിക്കുകയാണ്."

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ചാണക്യ ന്യൂസ് അടക്കമുള്ള സംഘപരിവാർ ഓൺലൈൻ ന്യൂസ് പോർട്ടലുകൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു വ്യാജവാർത്തയിലെ ഏതാനും വരികളാണ് മുകളിൽ കൊടുത്തിട്ടുള്ളത്. ഒരു നുണ നൂറാവർത്തി പറഞ്ഞ് സത്യമാക്കുന്ന ഗീബൽസിയൻ തന്ത്രത്തിന്റെ ഇന്ത്യൻ പ്രയോക്താക്കളായ സംഘപരിവാറിന്റെ അണികളെല്ലാം ഈ വ്യാജവാർത്ത കണ്ണടച്ച് ഷെയർ ചെയ്യുന്നുമുണ്ട്.

മലയാള മനോരമ പത്രത്തിൽ ഫെബ്രുവരി 19ന് പ്രസിദ്ധീകരിച്ച ഒരു പരസ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയിൽ അവതരിപ്പിച്ച് സമൂഹത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ടാൻജി സെപ്റ്റ് എന്ന സ്വകാര്യ സ്ഥാപനം ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ ചില കോഴ്‌സുകൾ അവരുടെ മഞ്ചേരിയിലുള്ള ട്രെയിനിങ് സെന്ററിൽ വെച്ച് പഠിപ്പിക്കുന്നുണ്ട്. പ്രസ്തുത കോഴ്‌സിലെ ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്താനായി അവർ നൽകിയ പത്രപരസ്യത്തെയാണ് ഗീബൽസിന്റെ ഇന്ത്യൻ പ്രതിരൂപമായ സംഘപരിവാറുകാർ പൊടിപ്പും തൊങ്ങലും ചേർത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ  യോജനയുടെ കീഴിൽ മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസ കാലയളവിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തുന്നുണ്ട്. സെൽഫ് ഫൈനാൻസിംഗ്‌ കോളേജുകൾ അടക്കമുള്ള കേരളത്തിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കോഴ്‌സുകൾ ഏറ്റെടുത്ത് നടത്താറുണ്ട്. ഇവയൊന്നും തന്നെ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായല്ല നടത്തുന്നതും. സാമൂഹ്യപരമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് നിശ്ചിത അനുപാതത്തിൽ സംവരണം നൽകണമെന്ന കേന്ദ്രസർക്കാർ നിർദേശം പാലിച്ചു മാത്രമേ ഈ കോഴ്‌സ് നടത്തിക്കൊണ്ട് പോകുവാൻ സാധിക്കൂ. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 50%, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 15 ശതമാനം എന്നിങ്ങനെയാണ് കേന്ദ്രസർക്കാർ നിർദേശിക്കുന്ന സംവരണം. ശാരീരിക അവശതകൾ നേരിടുന്നവർക്ക് 3 ശതമാനം സീറ്റുകൾ ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും ഈ കോഴ്‌സിന് ചേരുന്നവരിൽ മൂന്നിലൊന്ന് പേർ സ്ത്രീകൾ ആയിരിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നുണ്ട്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജനയുടെ www.ddugky.gov.in എന്ന വെബ്‌സൈറ്റിൽ സംവരണ അനുപാതത്തെക്കുറിച്ച് വ്യക്തമായി വിവരിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാർ നിർദേശപ്രകാരമുള്ള സംവരണം നടപ്പിലാക്കാൻ ശ്രമിച്ച ഒരു സ്ഥാപനത്തെയും അതിനായി അവർ നൽകിയ പത്രപരസ്യത്തെയും കുറിച്ച് തെറ്റായ രീതിയിൽ വാർത്ത ചമച്ച് നിഷ്കളങ്കരായ ഹിന്ദുക്കൾക്കിടയിൽ മതവികാരം ഉണർത്തി നാട്ടിൽ വർഗ്ഗീയ വിദ്വേഷം വളർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഈ കോഴ്‌സ് ക്രിസ്ത്യാനികൾക്കോ മുസ്ലീമുകൾക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നത് അറിയാഞ്ഞിട്ടല്ല അവർ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്.

പക‍ർച്ചവ്യാധി പടർത്താനുള്ള നിയോഗം കൊതുകിന്റെ തലവിധിയാണല്ലോ. ബോധവത്കരണം നടത്തി ആ ജീവിയെ നേർവഴിക്ക് നയിക്കാനാവില്ല. അതു പോലെയാണ് നുണപ്രചരണം നടത്തുന്ന സംഘപരിവാർ അണികളുടെ കാര്യവും. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ്രചരിപ്പിക്കാനോ അവര്‍ക്കു കഴിയില്ല. അതവരുടെ ജന്മവാസനയാണ്. പച്ചക്കള്ളവും വ്യാജവാർത്തകളും പടച്ചുവിട്ട് രാജ്യത്ത് ആസൂത്രിതമായി നടപ്പിലാക്കിയ കലാപങ്ങൾ കൊണ്ട് മാത്രം രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ സംഘപരിവാറുകാർ വസ്തുതാപരമായി സംവദിക്കുമെന്നോ അന്തസായി വാദപ്രതിവാദം നടത്തുമെന്നോ പ്രതീക്ഷിക്കുക വയ്യ. അവര്‍ തുടര്‍ച്ചയായി നുണ പറയും. ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ലാഭം.

ഉളുപ്പില്ലേ സംഘികളേ.... ഇനീം വരുമോ ഇമ്മാതിരി വ്യാജ വാർത്തകളുമായി ഇതു വഴി....

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top