27 April Saturday

ഇ-തപാല്‍ വോട്ട്: ഗള്‍ഫ് പ്രവാസികളെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Thursday Dec 17, 2020

ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ഘട്ടത്തില്‍ അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉള്ളവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലം അല്ലാത്തതിനാലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇ-തപാല്‍ വോട്ട് അനുവദിക്കാത്തത് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായം. എന്നാല്‍ ഇന്ത്യക്കാര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നതിന് മറ്റൊരു രാജ്യത്തിന്റെ അനുവാദം ആവശ്യമില്ല. ഈ രാജ്യങ്ങളിലൊക്കെയുള്ള അമേരിക്കന്‍ പൗരന്മാര്‍ യാതൊരു തടസവുമില്ലാതെ തപാല്‍ വോട്ട് ചെയ്യുന്നുണ്ട്.

ജനീവയില്‍ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്ന ദീപക് രാജു എഴുതുന്നു...


ലോകത്ത് എവിടെയിരുന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് അവരുടെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാം. ഇക്കഴിഞ്ഞ പ്രെസിഡന്റ് തിരഞ്ഞെടുപ്പില്‍ അമേരിക്കക്കാരായ എന്റെ സഹപ്രവര്‍ത്തകരെല്ലാം പോസ്റ്റല്‍ വോട്ട് ചെയ്തിരുന്നു. ബൈഡന്റെ വിജയത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ നിര്‍ണായകമായിരുന്നു.
പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ വോട്ട് ചെയ്യണമെങ്കില്‍ നാട്ടില്‍ വന്നേ മതിയാകൂ. ആഗ്രഹം ഉണ്ടെങ്കിലും ഇതുവരെ എന്നെ സംബന്ധിച്ചിടത്തോളം നടന്നിട്ടില്ലാത്ത കാര്യമാണത്.

ഇതിനൊരു മാറ്റം കൊണ്ടുവരാനുള്ള ഉദ്യമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാനാണ് ആലോചന. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉടന്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് നടപ്പാക്കും എന്ന് ഇംഗ്ലീഷ് പത്രങ്ങള്‍ (ഇന്ത്യന്‍ എക്‌സ്പ്രസ്, ദി വയര്‍, ടൈംസ് ഓഫ് ഇന്ത്യ)  റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനിയാണ് ട്വിസ്റ്റ്. ട്വിസ്റ്റ് ഇല്ലാത്ത പരിപാടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാറില്ലല്ലോ.
അമേരിക്ക, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ഓസ്ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് മാത്രമാണ് വോട്ടവകാശം! മറ്റ് രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫില്‍, ഉള്ളവര്‍ക്ക് ഈ രീതിയില്‍ വോട്ട് ചെയ്യാനാകില്ല.

ഇതിന് ന്യായീകരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളില്‍ വോട്ടെടുപ്പ് അവിടുത്തെ സര്‍ക്കാരുകള്‍ അനുവദിക്കില്ല എന്നാണ്. അത് വെറും മുടന്തന്‍ ന്യായമാണ്. ഇന്ത്യക്കാര്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ എംബസിയില്‍ പോയി വോട്ട് ചെയ്യുന്നതിന് മറ്റൊരു രാജ്യത്തിന്റെ അനുവാദം ആവശ്യമില്ല. ഈ രാജ്യങ്ങളിലൊക്കെയുള്ള അമേരിക്കന്‍ പൗരന്മാര്‍ യാതൊരു തടസവുമില്ലാതെ വോട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ ജനാധിപത്യം ഉള്ള സ്വിറ്റസര്‍ലണ്ടില്‍ താമസിക്കുന്ന എനിക്കും വോട്ട് ഇടാന്‍ പറ്റില്ല.
ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നും ആരെയൊക്കെ ഒഴിവാക്കണം എന്നും വ്യക്തമായി തീരുമാനിച്ചുള്ള ഒരു നീക്കമാണ് നടക്കുന്നത്. വോട്ടവകാശത്തിന്റെ കാര്യത്തില്‍ തുല്യത എടുത്തുകളയുന്ന ഈ പരിപാടി ഭരണഘടനാ വിരുദ്ധവുമാണ്.
വലിയ പ്രതിഷേധം ഉണ്ടാകേണ്ടതുണ്ട്.

മലയാള മാധ്യമങ്ങള്‍ ഇത് ചര്‍ച്ച ചെയ്തിരുന്നോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top