തിരുവനന്തപുരം> അർബുദത്തോട് അസാമാന്യ പോരാട്ടം നടത്തിയാണ് കോടിയേരി ബാലകൃഷ്‌ണൻ മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. ബോബൻ തോമസ്. രണ്ടുവർഷക്കാലം പൂർണമായും കോടിയേരിയുടെ ചികിത്സാചുമതല നിർവഹിച്ചത് ഡോ. ബോബനാണ്.
ഓരോ തവണ കീമോ ചെയ്ത ശേഷവും അദ്ദേഹം ചടങ്ങുകൾക്കും യോഗങ്ങൾക്കും പോകുമായിരുന്നു. യോഗങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം ആവശ്യപ്രകാരം കീമോയ്ക്കുള്ള തീയതി മാറ്റിനൽകിയിട്ട് പോലുമുണ്ട്. എല്ലാ സാഹചര്യങ്ങളിലും ഒരു സാധാരണ അർബുദ ബാധിതനേക്കാൾ ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു.
"ഞാൻ എഴുതിയ "അർബുദം അറിഞ്ഞതിനപ്പുറം' എന്ന പുസ്തകം കഴിഞ്ഞ ഡിസംബറിൽ അദ്ദേഹമാണ് പ്രകാശനം ചെയ്തത്. അന്നും രാവിലെ കീമോയെടുത്ത ശേഷം വൈകിട്ട് ചടങ്ങിനെത്തുകയായിരുന്നു. മാനുഷികമായി ഉണ്ടാകുന്ന ക്ഷീണത്തെപോലും മാറ്റിവച്ച് അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്'– ഡോ. ബോബൻ ഓർമ പങ്കുവച്ചു.
ഏറ്റവും അവസാനം ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകാൻ എയർ ആംബുലൻസിൽ സൗകര്യം ഒരുക്കാനും അദ്ദേഹത്തെ മാറ്റാനുമടക്കം മുൻപന്തിയിൽ ഡോക്ടറുണ്ടായിരുന്നു. കോട്ടയത്തും തിരുവനന്തപുരത്തുമായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഡോ. ബോബൻ കോടിയേരി ബാലകൃഷ്‌ണന്റെ ചികിത്സയുടെ ഭാഗമായത്. അമേരിക്കയിലെ ക്ലിനിക്കിൽനിന്നുള്ള നിർദേശങ്ങൾ അനുസരിച്ചായിരുന്നു ചികിത്സ നടത്തിയത്. ചെന്നൈയിൽ പോകുന്നതിനുമുമ്പ് സ്ഥിതി ഗുരുതരമായപ്പോളും അദ്ദേഹം പ്രകടിപ്പിച്ച അസാമാന്യധൈര്യം അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും ഡോ. ബോബൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..