ഇനിയിപ്പോൾ നിപയും കോവിഡുമൊന്നുമില്ലെങ്കിൽ മന്ത്രി പുരികം ത്രഡ് ചെയ്തത് മെനയായില്ല, സാരിയുടെ കളർ മാധ്യമ ശ്രദ്ധ ആകർഷിക്കുന്നതായി പോയി എന്നൊക്കെയായിരിക്കും പരിദേവനം.. ഓരോരുത്തർക്ക് സങ്കടപ്പെടാൻ ഓരോ കാരണങ്ങൾ...വിവാദങ്ങൾ പതിവാക്കിയവരെപ്പറ്റി ഡോ.ബിജിൻ ജോസഫ് എഴുതുന്നു. ഫേസ്‌ബുക്കിൽനിന്ന്.
അതിജീവനത്തിനുവേണ്ടി നാടൊന്നാകെ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ,കുളം കലക്കാനും പബ്ലിസിറ്റി നേടിയെടുക്കാനും ചിലർ ഇറങ്ങും.വിദഗ്ധരുടെ വേഷം കെട്ടി ചാനലുകൾ കയറിയിറങ്ങി വായിൽ തോന്നുന്നത് വിളിച്ച് പറഞ്ഞ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയെടുക്കുകയാണ് ചിലരുടെ ലക്ഷ്യം. മറ്റു ചിലർ വിവാദമുണ്ടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് പ്രശസ്തിയും, അന്തിചർച്ചകളിലെ സ്ഥിരം വേഷം കെട്ടലുമാണ്.
കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചാൽ "അയ്യോ ജനങ്ങളെ കൊലക്ക് കൊടുക്കുന്നേ"!! എന്ന് നിലവിളിക്കും.നിയന്ത്രണങ്ങൾ കർശനമാക്കിയാൽ "അയ്യോ ജനങ്ങളെ ജീവിക്കാൻ സമ്മതിക്കുന്നില്ലേ.. ഓടി വരണേ"!! എന്ന് ഓരിയിടും..
ആരോഗ്യമന്ത്രി പത്ര സമ്മേളനം നടത്തിയാൽ പബ്ലിസിറ്റി മാനിയ ആണെന്നായിരിക്കും പരാതി. ഇനി പത്ര സമ്മേളനം നടത്തിയില്ലെങ്കിലോ?"അയ്യോ ! ആരോഗ്യമന്ത്രിയെ ഒതുക്കിയേ" എന്നൊക്കെയായിരിക്കും പ്രതികരണം.
കൂടുതൽ പേർക്ക് കോവിഡ് പോസിറ്റീവായാൽ "അയ്യോ പ്രതിരോധം പാളിയേ "!! എന്ന് പറഞ്ഞ് നിലവിളിക്കും.കോവിഡ് കുറഞ്ഞാൽ "അയ്യോ സ്വാഭാവിക പ്രതിരോധം കിട്ടാനുള്ള അവസരം കളഞ്ഞ് കുളിച്ചേ" എന്ന് പറഞ്ഞായിരിക്കും മോങ്ങുന്നത്.
കോവിഡിനെ ശ്രദ്ധിച്ചാൽ "അയ്യോ നിപ പ്രതിരോധത്തിന് മന്ത്രി ഇറങ്ങിയില്ലേ !! എന്ന് പറഞ്ഞായിരിക്കും വിലാപം.നിപ പ്രതിരോധ പ്രവർത്തനത്തിന് നേരിട്ടിറങ്ങിയാലോ.."അയ്യോ അമ്മച്ചിയേ ഞങ്ങടെ കോവിഡിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലേ"!!.എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയാൻ തുടങ്ങും.
നിപ പ്രതിരോധത്തിന് എല്ലാ വിദഗ്ദരേയും ഉൾപ്പെടുത്തി കമ്മിറ്റിയിട്ടാൽ ,കമ്മിറ്റിയുടെ എണ്ണം കൂടി പോയെന്നായിരിക്കും പരാതി.കമ്മിറ്റിയൊന്നുമിട്ടില്ലെങ്കിൽ ഞങ്ങളെയാരേം കൂട്ടിയില്ലേ എന്നായിരിക്കും സങ്കടം പറച്ചിൽ.
ഇനിയിപ്പോൾ നിപയും കോവിഡുമൊന്നുമില്ലെങ്കിൽ മന്ത്രി പുരികം ത്രഡ് ചെയ്തത് മെനയായില്ല, സാരിയുടെ കളർ മാധ്യമ ശ്രദ്ധ ആകർഷിക്കുന്നതായി പോയി എന്നൊക്കെയായിരിക്കും പരിദേവനം.. ഓരോരുത്തർക്ക് സങ്കടപ്പെടാൻ ഓരോ കാരണങ്ങൾ..
നിപ കൂടുതൽ പേർക്ക് പിടിച്ചില്ലെന്ന് കേൾക്കുമ്പോൾ ചില ചാനൽ പ്രവർത്തകർക്ക് വല്ലാത്ത വിഷമമാണ്. ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കാനുള്ള അവസരമാണ് അവർക്ക് നഷ്ടമാകുന്നത്. ഓരോ ദുരന്തവും ആഘോഷമാക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്.
സ്തോഭ ജനകങ്ങളായ വാർത്ത കിട്ടിയില്ലെങ്കിൽ വിവാദ നിർമ്മാണമാണ് അടുത്ത അടവ്. നിപ ബാധിച്ച് മരണമടഞ്ഞ കുഞ്ഞിൻ്റെ മാതാവിനെ വിളിച്ച് മരണകാരണം അന്വോഷിച്ച് കണ്ടെത്തുന്ന ശവംതീനി കഴുകൻമാരുടെ രീതിയിലേക്ക് മാധ്യമ പ്രവർത്തനം തരം താഴ്ന്നിരിക്കുന്നു.
നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് മാധ്യമശ്രദ്ധയും സർക്കാരിന് ജനസമ്മിതിയും കിട്ടുന്നത് കാണുമ്പോൾ പ്രതിപക്ഷ നിരയിൽ നിന്ന് സ്ഥാനാർത്ഥികളായി മത്സരിച്ച് നല്ല രീതിയിൽ പൊട്ടിയ ഡോക്ടർമാർക്കൊക്കെ കുണ്ഠിതമുണ്ടാകുന്നത് മനസിലാക്കാം. ധനനഷ്ടത്തിൻ്റെയും മാനഹാനിയുടെയും പുളിപ്പ് മാറി വരുന്നതേ ഉണ്ടാവുകയുള്ളു. തോറ്റോൻ്റെ സങ്കടം തോറ്റോനെ അറിയൂ പുണ്യാളാ....
ഇത് കണ്ടിട്ട് മറ്റ് ചില ഡോക്ടർമാർ യാതൊരു കാര്യവുമില്ലാതെ കുണ്ഠിതപ്പെടുന്നത് എന്തിനാണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. എള്ള് ഉണങ്ങുന്നത് എണ്ണക്കാണെന്ന് കരുതാം..ഇതിപ്പോ...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..