നോട്ടു നിരോധനത്തിന്റെ 'ഓര്‍മ്മ പെരുന്നാളും' ഇനിയും അക്കൌണ്ടില്‍ വരാത്ത വാഗ്ദത്ത 15 ലക്ഷം രൂപയും സാമ്പത്തിക മാന്ദ്യവും പ്രമേയമാക്കി ദീപക് രാജു ഫേസ് ബുക്കില്‍ എഴുതിയ പാരഡി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് .ജനീവയില്‍ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുകയാണ് 'ഗാന രചയിതാവ്'.
തരുവാനില്ലാരുമൊരോട്ടക്കാലണ പോലും
അറിയാം അതെന്നാലുമെന്നും
ലക്ഷങ്ങൾ പതിനഞ്ച് വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലൊ
ഇന്നും വെറുതേ മോഹിക്കുമല്ലൊ....
പലവട്ടം മാന്ദ്യങ്ങൾ വഴിതെറ്റിപ്പോയിട്ട-
ന്നൊരുനാളും തളരാത്ത നാട്ടിൽ
അതിനായി മാത്രമായൊരുനേരം ഗതിമാറി
വൻമാന്ദ്യമണഞ്ഞിട്ടുണ്ടല്ലോ
വരുവനില്ലൊന്നുമീ കെട്ടകാലങ്ങളി-
ലറിയാം അതെന്നാലുമെന്നും
മൻകീബാത്ത് വച്ചെന്റെ സായാഹ്‌ന വേളയിൽ
ചെവിയോർത്തിരിക്കാക്കാറുണ്ടല്ലൊ
ചെവിയോർത്തിരിക്കാക്കാറുണ്ടല്ലൊ
പ്രിയമുള്ളോരഛേദിൻ വരുമെന്നു ഞാനെന്നും
വെറുതെ മോഹിക്കുമല്ലോ
മേലോട്ട് മേലോട്ടാ നീക്കം ദിനം പ്രതി
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ വണ്ടിയിൽ പെട്രോൾ
പകുതിയേ അടിക്കാറുള്ളല്ലോ
അൻപത് രൂപയ്ക്ക് കിട്ടാനുണ്ടെന്ന് ഞാന്‍
വെറുതേ മോഹിക്കുമല്ലോ
നിനയാത്ത നേരത്തെന്‍ ടെലിവിഷനിൽ ഒരു
"ദേശ് വാസിയോം" കേട്ടപോലേ
വരവായാലൊരുനാളും പിരിയാതെന്‍ അച്ഛേദിൻ
ഒരു മാത്ര കൊണ്ടുവന്നെന്നോ?
ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ?
കൊതിയോടെ ഓടിച്ചെന്നൊരു ജയ്‌ശ്രീരാം വിളി
ച്ചിരുകാതും കൂർപ്പിച്ചിരിക്കെ
പോക്കറ്റിലുള്ളൊരു നോട്ടു രണ്ടൂന്നെണ്ണം
വെറുതേ കടലാസാകുന്നു
എന്റെ കളസം ...
കീറിപ്പോകുന്നു
എന്റെ കളസം ...
കീറിപ്പോകുന്നു....
(ഡോ. തോമസ് ഐസക്കിന്റെ നോട്ട് നിരോധനത്തെക്കുറിച്ചുള്ള പോസ്റ്റിൽ “വെയ്റ്റ് ആൻഡ് സീ“ എന്ന് കമന്റിട്ട മിത്രത്തെ നന്ദിയോടെ സ്മരിക്കുന്നു)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..