25 April Thursday

'ഞങ്ങളല്ല ഗാന്ധിയെ കൊന്നത്, പക്ഷേ ഗോഡ്‌സെയെ പറഞ്ഞാലുണ്ടല്ലോ..'; വെല്ലുവിളിച്ച സംഘികള്‍ക്ക് ദീപ നിശാന്തിന്റെ കിടിലന്‍ മറുപടി

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

കൊച്ചി > ഗാന്ധിവധത്തില്‍ സോഷ്യല്‍മീഡിയയിലൂടെ വെല്ലുവിളിച്ചവര്‍ക്ക് മറുപടിയുമായി ദീപ നിശാന്ത്. വെല്ലുവിളിയെയും സംഘികളുടെ അസഭ്യവര്‍ഷത്തെയും കണക്കിന് പരിഹസിച്ചാണ് മറുപടി.

'ഗാന്ധിവധത്തില്‍ നിങ്ങളുടെ സംഘടനക്ക് പങ്കുണ്ടെന്ന് തെളിയിക്കാമോയെന്ന വെല്ലുവിളി ഒന്നൊന്നര വെല്ലുവിളിയാണ്. നിങ്ങളുടെ സംഘടനയില്‍ ആരെങ്കിലും അംഗമാണെന്നുതന്നെ തെളിയിക്കല്‍ അസാദ്ധ്യമാണ്. ലോകത്ത് ഒരു ഭീകരവാദസംഘടനയും മെമ്പര്‍ഷിപ്പ് രജിസ്റ്ററും വച്ചല്ല പ്രവര്‍ത്തിക്കുന്നത്.

ഈശ്വരാ ഭഗവാനേ ഗാന്ധിക്കും കല്‍ബുര്‍ഗിക്കും പന്‍സാരെക്കും ധബോല്‍ക്കറിനും ഗൗരിക്കും നല്ലത് വരുത്തണേ. എന്നാലും ആ ദുഷ്‌ട‌ന്മാര് കൊല്ലപ്പെടേണ്ടവരായിരുന്നു. എന്നാലും ഭഗവാനേ അവര്‍ക്ക് നല്ലത് വരുത്തണേ' ദീപ ദിശാന്ത് പറയുന്നു. 'മുട്ടില്‍ കുനിഞ്ഞുള്ള നില്‍പ്പിനേക്കാള്‍ നല്ലത് മരണമാണ്' എന്ന വരിയോടെയാണ് ദീപ നിശാന്ത് ഫേസ്‌‌‌‌ബുക്കിലെഴുതിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്‌‌‌‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഗാന്ധിയെ‌ ‘ നിങ്ങൾ‘ കൊന്നിട്ടില്ല. പിന്നെന്തിനാണ് ഗാന്ധിവധം എന്ന് എവിടെ കേട്ടാലും 'എന്നെ വിളിച്ചോ?' എന്ന് ചോദിച്ച് നിങ്ങൾ വെടികൊണ്ട പന്നിയെപ്പോലെ പാഞ്ഞുവരുന്നത്?

ഗാന്ധിവധത്തിൽ 'നിങ്ങളുടെ' സംഘടനക്ക് പങ്കുണ്ടെന്ന് തെളിയിക്കാമോയെന്ന വെല്ലുവിളി ഒന്നൊന്നര വെല്ലുവിളിയാണ്. ''നിങ്ങളുടെ ' സംഘടനയിൽ ആരെങ്കിലും അംഗമാണെന്നുതന്നെ തെളിയിക്കൽ അസാദ്ധ്യമാണ്. ലോകത്ത് ഒരു ഭീകരവാദസംഘടനയും മെമ്പർഷിപ്പ് രജിസ്റ്ററും വച്ചല്ല പ്രവർത്തിക്കാറ്. നിങ്ങളുമല്ല.കൊല്ലാൻ വിടുന്നതിനുമുമ്പ് സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു എന്നങ്ങോട്ട് പ്രസ്‌താവിച്ചാൽ മതി. അംഗത്വം തന്നെ ഇല്ലാത്തിടത്തുനിന്നും എങ്ങനെ പുറത്താക്കാനാണ് !!

കൽബുർഗിയെ, പൻസാരെയെ, ധബോൽക്കറെ, ഗൗരിയെ ഒന്നും കൊന്നത് 'സാങ്കേതികമായി' നിങ്ങളല്ല.കാരണം എതിരെ തെളിവുകൾ ഉണ്ടാകാതിരിക്കാൻ മാത്രം ശക്തരായ ക്രിമിനൽ സംഘമാണ് നിങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടന തന്നെയാണത്. നജീബിനെ കാണാതായിട്ട് വർഷം ഒന്നുകഴിഞ്ഞു. അതും നിങ്ങൾക്കറിയില്ലായിരിക്കാം.

പക്ഷേ കൊല്ലപ്പെട്ടവരും ഇല്ലാതാക്കപ്പെട്ടവരുമായ മനുഷ്യരൊക്കെയും നിങ്ങൾക്കെതിരായിരുന്നു. പക്ഷേ ഇവരൊക്കെ മരണം അർഹിക്കുന്നവരായിരുന്നുവെന്ന് നിങ്ങൾ, നിങ്ങളുടെ സംഘടനയുടെ “ഞാനും അപ്ഫനും സുഭദ്രയും അടങ്ങുന്ന ട്രസ്റ്റിലെ“ നാലഞ്ച് ഔദ്യോഗിക ഭാരവാഹികളൊഴിച്ചാൽ, ബാക്കിയെല്ലാവരും പറഞ്ഞുകൊണ്ടിരുന്നു. കൊല്ലപ്പെട്ടവരെ നിങ്ങൾ അസഭ്യം കൊണ്ട് മൂടി,

കൊന്നവരെ അഭിനന്ദനങ്ങൾ കൊണ്ടും.. കൊല്ലപ്പെട്ടവർക്കു വേണ്ടിയല്ല നിങ്ങളെന്നും വാദിച്ചത്.കൊലയാളികൾക്കുവേണ്ടി മാത്രമായിരുന്നു.

എന്തിനാണ് നിങ്ങളവരെ കൊന്നത്?

അവരവരുടെ ഭക്ഷണം കൈവശം വച്ചതിനോ?

അതിനുള്ള വളർത്തുമൃഗങ്ങളെ കൊണ്ടുപോയതിനോ??

നിങ്ങൾക്കെതിരെ എഴുതിയതിനോ?

പ്രസംഗിച്ചതിനോ?

നിങ്ങൾ ക്രൂരമായി കൊന്ന നൂറുകണക്കിന് മനുഷ്യരെയും സാങ്കേതികമായി നിങ്ങളല്ല കൊന്നത്. വീഡിയോ ക്യാമറയുടെ മുന്നിൽ ഒരു മനുഷ്യനെ അതിക്രൂരമായി കൊന്ന് കത്തിച്ച ആ നീചജീവിയും നിങ്ങളുടെ അംഗത്വരജിസ്റ്ററില്ലാത്ത സംഘടനയിലെ അംഗമാവില്ല.പക്ഷേ അയാളെയും നിങ്ങൾ കിട്ടാവുന്ന എല്ലായിടത്തും പിന്തുണക്കും. രാജസ്ഥാൻ ഡിജിപി യെടുത്ത മുൻകൂർ ജാമ്യം മാത്രം മതി, അയാൾക്കെന്ത് സംഭവിക്കുമെന്ന് അനുമാനിക്കാൻ. നിയമത്തിന്റെ കണ്ണിൽ നിലനില്‌പില്ലാത്ത സംഘടന സാങ്കേതികമായി കുറ്റവാളികളുടെ സ്ഥാനത്ത് വരില്ല.വ്യക്തികളേ വരൂ.

പക്ഷേ ഒന്നുണ്ട്.

നിങ്ങളില്ലായിരുന്നെങ്കിൽ, നിങ്ങളുടെ സംഘടന ഇല്ലായിരുന്നെങ്കിൽ, അതിന്റെ വെറുപ്പിന്റെ പ്രത്യയശാസ്ത്രമില്ലായിരുന്നെങ്കിൽ, ഈ മനുഷ്യരൊക്കെ അവരുടെ സ്വാഭാവികമായ അന്ത്യം വരെ ജീവിച്ചിരിക്കുമായിരുന്നു.ഹിന്ദുമഹാസഭ മുതൽ ശ്രീരാമസേന വരെ പരന്നുകിടക്കുന്ന സംഘങ്ങളെ ഒന്നിനേയും നിങ്ങൾ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. കാരണം നിങ്ങൾ തന്നെയാണ് അവർ. അഥവാ അവരും നിങ്ങളും എന്നൊന്നില്ല, നിങ്ങളേയുള്ളൂ.

നിങ്ങൾ മാത്രം!

കുറേ വെല്ലുവിളികൾ കണ്ടു. കാലത്തും ഉച്ചയ്ക്കും വൈകുന്നാരോം ഓരോ വെല്ലുവിളി വായിച്ച് ഞാൻ പേടിച്ചോളാം.ഇൻബോക്‌സ് ഭീഷണികൾ കണ്ട് ഇപ്പളേ കിടുകിടാ വിറച്ചിട്ടുമുണ്ട്!

'ഗാന്ധിയെ ഞങ്ങളാണ് കൊന്നത് എന്ന് തെളിയിക്കാമോ? ഞങ്ങളല്ല ഗാന്ധിയെ കൊന്നത്. ഗോഡ്സെ ഞങ്ങളുടെ സംഘടനയിലെ അംഗവുമായിരുന്നില്ല. പക്ഷേ ഗോഡ്സെയെ പറഞ്ഞാലുണ്ടല്ലോ%₹#@& മോളേ, നിന്നെ @!%& ചെയ്ത് ക്ഷ€*ക്ള# ആക്കിക്കളയും.എരണം കെട്ടവളേ. # ****

ഗാന്ധി, കൽബുർഗി, പൻസാരെ, ധബോൽക്കർ, ഗൗരി, ജെ എൻ യു.വിലെ ആ മുസ്ലീം ചെക്കൻ, പശുവിറച്ചി തിന്നുന്ന സംസ്കാരമില്ലാത്ത ബാക്കി കുറേയെണ്ണം ഇവരൊക്കെ അനുഭവിച്ചത് അവരുടെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്. നിനക്ക് കിട്ടാൻ പോകുന്നത് കണ്ടോടീ *****&**ഈ നാടിനൊരു സംസ്കാരമുണ്ട്. സഹിഷ്ണുതയുടെ സംസ്കാരം. അതൊന്നും നിനക്കൊന്നും പറഞ്ഞിട്ടില്ലെടീ *#** സംസ്‌കാരം വേണമെടീ സംസ്‌കാരം!

ഈശ്വരാ ഭഗവാനേ ഗാന്ധിക്കും കൽബുർഗിക്കും പൻസാരെക്കും ധബോൽക്കറിനും ഗൗരിക്കും നല്ലത് വരുത്തണേ. എന്നാലും ആ ദുഷ്‌ട‌‌ന്മാര് കൊല്ലപ്പെടേണ്ടവരായിരുന്നു. എന്നാലും ഭഗവാനേ അവർക്ക് നല്ലത് വരുത്തണേ...

വിരാമതിലകം

"l'd rather die standing than live on my knees"[ മുട്ടിൽ കുനിഞ്ഞുള്ള നിൽപ്പിനേക്കാൾ നല്ലത് മരണമാണ്.]

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top