29 March Friday

മുറിവുകളെ ഓർമ്മിച്ചുതന്നെ ഷക്കീല ജീവിയ്ക്കട്ടെ: ദീപ നിശാന്ത് എഴുതുന്നു

ദീപ നിശാന്ത്Updated: Sunday Jan 22, 2017

കൊച്ചി> മലയാളത്തിലെ അശ്ലീല ചിത്ര തരംഗത്തിന്റെ പ്രതീകം എന്ന മട്ടിൽ അവതരിപ്പിയ്ക്കപ്പെടുന്ന നടി ഷക്കീലയെപ്പറ്റിയുള്ള,എഴുത്തുകാരിയും തൃശൂർ കേരളവർമ്മ കോളേജ് അധ്യാപികയുമായ ദീപ നിശാന്തിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.

'ഷക്കീല നമ്മെ ഇക്കിളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ പൊള്ളത്തരങ്ങൾക്ക് നേരെ ആഞ്ഞടിക്കുക കൂടി ചെയ്യുന്നുണ്ട്. ' എൻ്റെ അമ്മയെപ്പോലൊരമ്മയെ നിങ്ങൾക്കും കിട്ടട്ടെ ' എന്ന് ഷക്കീല ദത്തെടുത്ത, ട്രാൻസ്ജെൻഡർ കുട്ടി ചാനലിൽ ആശംസിക്കുമ്പോൾ, കുറ്റപ്പെടുത്തിയവരുടെയെല്ലാം തല കുനിയുക തന്നെ വേണം. സാർത്ഥകമായ സാമൂഹ്യജീവിതം നയിക്കാൻ കഴിയുക എന്നത് അത്ര നിസ്സാരമായ സംഗതിയൊന്നുമല്ല. ആൺ പെൺസ്വത്വ സംഘർഷങ്ങളിൽപ്പെട്ട് പരിഹാസത്തിൻ്റെ കല്ലേറുകളാൽ, നിരന്തരം പരുക്കേൽക്കപ്പെട്ട കുറേപ്പേരെ ഒപ്പം നിർത്താൻ അവർ കാട്ടുന്ന ആർജവമുണ്ടല്ലോ... അതൊന്നുമാത്രം മതി അവരെ ബഹുമാനിക്കാൻ......'--
ദീപ നിശാന്ത് എഴുതുന്നു. ഷക്കീലയുമായി ഈയിടെ നടത്തിയ ഫോൺസംഭാഷണത്തിന്റെയും
ഷക്കീലയുടെ ആത്മകഥയുടെയും വെളിച്ചത്തിലാണ് ഫേസ്‌ബുക്ക് കുറിപ്പ്

ഫേസ്‌ബുക് കുറിപ്പിന്റെ പൂർണ രൂപം:
ഷക്കീലയെ ആദ്യമായി കാണുന്നത് ഒരു സിനിമാവാരികയുടെ നടുപ്പേജിലെ വലിയ ചിത്രത്തിലാണ്. ഇറക്കി വെട്ടിയ ബ്ലൗസും ലുങ്കിയുമുടുത്ത് ഉറക്കച്ചടവുള്ള .കണ്ണുകളും വശ്യത നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ആ സ്ത്രീരൂപത്തെ ഞാൻ കുറേ സമയം നോക്കിയിരുന്നു.എന്ത് പ്രത്യേകതയാണ് ഇവർക്കുള്ളതെന്ന് കൗതുകത്തോടെ ചിന്തിച്ചു. ഞാനന്ന് ഡിഗ്രിക്കാണ് പഠിക്കുന്നത്. കോളേജിൽ ആൺസുഹൃത്തുക്കളുടെ നാവിൻതുമ്പിൽ നിന്നും 'ഷക്കീല ' എന്ന പേര് ഇടക്കിടെ കേൾക്കാമായിരുന്നു. അൽപ്പം തടിച്ച പെൺകുട്ടികളെ അവർ ഷക്കീലാന്നു വിളിച്ച് കളിയാക്കി .ആ പേര് കേൾക്കുമ്പോഴേക്കും പെൺകുട്ടികൾ അടക്കിച്ചിരിക്കുമായിരുന്നു. ചിലർ ആ പേര് ജീവിതത്തിലൊരിക്കലും കേട്ടിട്ടേയില്ലെന്ന കപടനിഷ്കളങ്കതയിൽ അഭയം തേടി ശ്രദ്ധിക്കാത്ത മട്ടിലിരിക്കും.

ഫിലോസഫി ക്ലാസ്സിൽ ഷക്കീല എന്നു പേരായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ആ പെൺകുട്ടി മുമ്പിലൂടെ കടന്നുപോകുമ്പോൾ ആൺകുട്ടികൾ ഒരു പ്രത്യേക ഈണത്തിൽ 'ഷക്കീലേ'ന്ന് നീട്ടി വിളിക്കും. അതുകേട്ട് പെൺകുട്ടി അപമാനഭാരത്തോടെ തല താഴ്ത്തും. ഞാനടക്കമുള്ളവർ ആ വിചിത്രമായ തമാശയിൽ ആർത്ത് ചിരിക്കുമായിരുന്നു. തൃശ്ശൂർ ടൗണിൽ അക്കാലത്ത് ഷക്കീലയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത് രണ്ടു തിയേറ്ററുകളിൽ മാത്രമായിരുന്നു. ബിന്ദു തിയേറ്ററിലും ഗിരിജ തിയേറ്ററിലും. 'ബിന്ദൂലേതാ പടം ?' എന്നും ' ഗിരിജേലേതാ പടം ?'' എന്നുമുള്ള അന്വേഷണങ്ങൾ ആൺകുട്ടികൾക്കിടയിൽ പതിവായിരുന്നു.

ബിന്ദുതിയേറ്ററിനു മുൻപിലൂടെയാണ് കോളേജ് വിട്ട് ഞങ്ങൾ മടങ്ങിപ്പോകാറുള്ളത്. അവിടെയുള്ള പോസ്റ്ററുകളിലൂടെയാണ് ഷക്കീലയും ഷക്കീലച്ചിത്രങ്ങളും ഞങ്ങൾക്ക് സുപരിചിതമായത്. സദാചാരത്തിൻ്റെ മഹാകാശം ഇടിഞ്ഞു താഴെ വീണെങ്കിലോ എന്ന ഭയം നിമിത്തം നേരിട്ട് നോക്കാതെ, ഒളികണ്ണിട്ടാണ് ആ പോസ്റ്ററുകളിലേക്ക് ഞങ്ങൾ നോക്കിയിരുന്നത്. ഞങ്ങൾ പെൺകുട്ടികൾക്ക് അത്തരം സിനിമകൾ പോസ്റ്ററുകൾ കണ്ടുള്ള ഭാവനാകാശങ്ങൾ മാത്രമായിരുന്നു. ആയിടയ്ക്കാണ് സൂര്യാ ടി.വിയിൽ ശനിയാഴ്ച രാത്രി ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങുന്നത്. ശരിക്കും അതൊരു വിപ്ലവം തന്നെയായിരുന്നു. രാത്രി 12 മണിക്കാണ് സിനിമ. അതിൻ്റെ പരസ്യം പത്രങ്ങളിലെ ചാനൽ പേജിലുണ്ടാകുമായിരുന്നു. ഞാനാദ്യം നോക്കുക അതാണ്.

ഒരു ദിവസം ചാനൽ പേജിൽ ചെറിയൊരു ബോക്സിൽ ഷക്കീലയുടെ ചിത്രം. താഴെ ' ഇന്ന് രാത്രി 12 മണിക്ക് നിങ്ങളുടെ സൂര്യാ ടിവിയിൽ കിന്നാരത്തുമ്പികൾ ' എന്ന് എഴുതിയിരിക്കുന്നു. ഞാനൊന്ന് ഞെട്ടിത്തരിച്ചു. ആ പ്രലോഭനത്തെ മറികടക്കാൻ എനിക്കാവുമായിരുന്നില്ല. കാണണം!കണ്ടേ പറ്റൂ... ആ ചിത്രത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പ്രീതേച്ചിയന്ന് വീട്ടിലുണ്ട്.പ്രസവത്തിന് കൂട്ടിക്കൊണ്ടു വന്നിരിക്കുകയാണ്. ' ഇന്ന് രാത്രി ഒരു സിനിമിണ്ട്...' വരുന്നത് വരട്ടെ എന്ന മട്ടിൽ ഞാൻ പ്രീതേച്ചിയോട് പറഞ്ഞു. ' ആ ! കണ്ടു!' അലക്ഷ്യമായി പ്രീതേച്ചിയങ്ങനെ പറഞ്ഞപ്പോൾ ഞാനമ്പരന്നു. ഏതു സിനിമയെപ്പറ്റിയാണ് പറയുന്നത്? ' ഷക്കീലേടെ പടല്ലേ?'പ്രീതേച്ചി ചോദിച്ചപ്പോൾ പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഞാൻ പരുങ്ങി. ' ആ... ' ദുർബലമായ ഒരു മൂളൽ. 'രാത്രിയല്ലേ... എങ്ങനെ കാണാനാ?' അതു കേട്ടപ്പോൾ എനിക്ക് ചിരി പൊട്ടി. അതു ശരി! അപ്പോ കാണാനാഗ്രഹമുണ്ട്.. ഞാൻ ആവേശഭരിതയായി. ' കാണാനൊക്കെ പറ്റും.എന്താ കണ്ടാല് ?'' 'വെറുതെ വേണ്ടാത്തേന് നിക്കണ്ട. അമ്മയറിഞ്ഞാ കൊല്ലും... ' പ്രീതേച്ചീടെ ഉള്ളിലെ കടുത്ത സദാചാരവാദി ഉണർന്നു.പക്ഷേ എൻ്റെയുള്ളിലെ നിയമലംഘകയെ അടക്കിയിരുത്താൻ എനിക്കാകുമായിരുന്നില്ല. 'ഞാനെന്തായാലും കാണാൻ പോവാ. എന്താന്നറിയാലോ? വേറെവിടന്നും കാണാൻ പറ്റില്ലാ.... ഞാൻ കാണും... ' അനാവശ്യമായി ഞാനതിനെ ന്യായീകരിക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചു കൊണ്ടേയിരുന്നു. എത്രത്തോളം വിശദീകരിക്കാൻ ശ്രമിക്കുന്നുവോ അത്രത്തോളം ഉള്ളിലെ കള്ളത്തരം വെളിവാക്കപ്പെട്ടു കൊണ്ടേയിരുന്നു. പ്രീതേച്ചി മറുപടിയൊന്നും പറയാതെ ഇതിലൊന്നും കാര്യമില്ലെന്ന മട്ടിൽ നിറവയറുമായി അകത്തേക്ക് നടന്നു. അച്ഛനന്ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. ഞങ്ങൾ നേരത്തെ കിടന്നു. എല്ലാവരും കൂടി ഒന്നിച്ച് ഹാളിലാണ് കിടന്നിരുന്നത്.പ്രദീപേട്ടൻ നാട്ടിലില്ല. ഞാനും അമ്മയും പ്രീതേച്ചിയും നാലുവയസ്സുകാരിമോൾ ചിപ്പുവും അച്ഛമ്മയും മാത്രമേ വീട്ടിലുള്ളൂ.അച്ഛമ്മ മുറിയിലെ കട്ടിലിലാണ് കിടക്കുക. ആ ഹാളിൽത്തന്നെയാണ് ടി.വി. വെച്ചിരുന്നത്. പന്ത്രണ്ടു മണിക്കായി കാതോർത്ത് ഞാനുറങ്ങാതെ കിടന്നു.അമ്മ കൂർക്കംവലിക്കുമ്പോൾ അസ്വസ്ഥതയോടെ തിരിഞ്ഞു കിടക്കുകയും അമ്മയെ പിടിച്ച് കുലുക്കുകയും ചെയ്യുമായിരുന്ന ഞാൻ അന്ന് ആ കൂർക്കംവലിക്കായി അക്ഷമയോടെ കാതോർത്ത് കിടന്നു. ഒടുവിലതാ കാതിനിമ്പമായി ആ ശബ്ദം! ഞാൻ പതുക്കെ എഴുന്നേറ്റിരുന്നു. പ്രീതേച്ചി നെറ്റിക്കു മീതെ കൈ വെച്ച് കിടക്കുന്നു. ഉറങ്ങിക്കാണണം! കുറേനേരം കഴിഞ്ഞപ്പോൾ അമ്മയുടെ തലയണക്കരികെ വെച്ചിരുന്ന ടോർച്ചെടുത്ത് ഞാൻ ക്ലോക്കിലേക്കടിച്ചു നോക്കി. പന്ത്രണ്ടാകാറായിരിക്കുന്നു! ഞാൻ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു.റിമോട്ടെടുത്തു.ടി.വി. ഓണാക്കിയ പാടേ മ്യൂട്ട് ബട്ടനമർത്തി ശബ്ദത്തെ ഇല്ലാതാക്കി.ആ ഇരുട്ടിൽ കണ്ണിലേക്കടിച്ചു കയറുന്ന പ്രകാശത്തെ പരമാവധി കുറച്ചു വെച്ചു. ഞാൻ തിരികെ വന്ന് പായിൽ കിടന്നു. റിമോട്ട് കയ്യിൽത്തന്നെ വെച്ചു.അമ്മയെങ്ങാനും പെട്ടെന്നുണർന്നാ ഒറ്റയടിക്ക് ചാനൽ മാറ്റണം. ഉറക്കത്തിൽ നിന്ന് ബോധത്തിലേക്ക് വീഴുന്ന ആ ഒറ്റനിമിഷത്തിൽ കാര്യം കഴിയണം.. ' തുടങ്ങ്യാ?'തൊട്ടടുത്ത് ഒരു പതിഞ്ഞ സ്വരം കേട്ട് ഞാൻ ഞെട്ടിവിറച്ചു. പ്രീതേച്ചി! ഇതുറങ്ങീട്ടില്ലേ? ' ഇല്യാ...' ഞാൻ പതുക്കെ പറഞ്ഞു. പടം തുടങ്ങി.. പൂർണ്ണമായും അതിലേക്ക് ശ്രദ്ധിക്കാനൊന്നും ഭയം മൂലം കഴിഞ്ഞില്ല. ശബ്ദമില്ലാതെ സ്ക്രീനിൽ മാറിമറിയുന്ന രൂപങ്ങളെ കണ്ടു. നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു. ചില രംഗങ്ങൾ വന്നപ്പോൾ എനിക്ക് പ്രീതേച്ചിയെ നോക്കാൻ ലജ്ജ തോന്നി. പ്രീതേച്ചി പറഞ്ഞു. ' നിർത്തിക്കോ.... ' മറുത്തൊന്നും പറയാതെ ഞാൻ ടി.വി.ഓഫാക്കി.പ്രീതേച്ചിയോട് ചേർന്നു കിടന്ന് ഉറങ്ങി. എനിക്കുറപ്പായിരുന്നു. ഞങ്ങൾ രണ്ടു പേരും ചിന്തിക്കുന്നത് ഷക്കീലയുടെ തടിച്ച ശരീരത്തെക്കുറിച്ചായിരിക്കുമെന്ന്... സിനിമയിലെ രംഗങ്ങളെക്കുറിച്ചായിരിക്കുമെന്ന്.. പിറ്റേന്ന് പകൽ, സദാചാരനിരതരായ രണ്ടു പേർ കിന്നാരത്തുമ്പികളെപ്പറ്റി താത്വികാവലോകനം നടത്തി.'എന്ത് സാധനാലേ ?', 'ഇങ്ങനെ അഭിനയിക്കാൻ നാണല്യേ ?'', എന്ന മട്ടിലുള്ള പ്രസ്താവനകൾ നടത്തി തങ്ങൾ മാന്യതയുടെ ആൾരൂപങ്ങളാണെന്ന് പരസ്പരം സ്ഥാപിക്കാൻ ശ്രമിച്ചു. ലോകത്തിൻ്റെ സദാചാരനില ഭദ്രമാക്കേണ്ടത് മാന്യരുടെ ചുമതലയാണല്ലോ! 'ഇതൊക്കെ കാണാൻ നാണമില്ലേ?' എന്ന ചോദ്യം രണ്ടാളും ചോദിച്ചില്ല. ആ ചിത്രത്തിലെ പുരുഷന്മാരാരും ഞങ്ങളുടെ ചർച്ചയിൽ കടന്നു വന്നതുമില്ല. ഷക്കീല വീണ്ടും മനസ്സിലേക്ക് വരുന്നത് മൂന്നു വർഷം മുൻപാണ്‌. ഒരു പുസ്തകമേളയിൽ പച്ചച്ചട്ടയുള്ള ഒരു പുസ്തകത്തിലൂടെ. ഷക്കീലയുടെ ആത്മകഥ കയ്യിലെടുത്തത് വാങ്ങാനായിരുന്നില്ല. വെറുതെ മറിച്ചു നോക്കാനാണ്. അതിലെ ചില വരികൾ വായിച്ചപ്പോൾ വാങ്ങാൻ തോന്നി. വാങ്ങി.

ഭൂതകാലം അടിച്ചേൽപ്പിച്ച പൊള്ളലുകളെ ഒരുവൾ തുറന്നിടുകയാണ് ആ പുസ്തകത്തിൽ... തകർക്കപ്പെട്ട കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് ചിതറിയ കണ്ണാടിക്കഷ്ണങ്ങളിൽ പ്രതിബിംബിക്കുന്ന സ്വന്തം ജീവിതം നിർമ്മമതയോടെ ഓർത്തെടുക്കുകയാണ്.. ആത്മദേശങ്ങളിലൂടെയുള്ള തിരിഞ്ഞു നടത്തത്തിനിടയിൽ സോഫ്റ്റ്പോൺ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വരാനിടയായ സാഹചര്യങ്ങളെ ഷക്കീല വരച്ചിടുന്നതിങ്ങനെ: 'എൻ്റെ പതിനാറാമത്തെ വയസ്സ് എൻ്റെ ജീവിതത്തിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് .എത്രയോ രാത്രികളിൽ ഞാൻ ഉറക്കത്തിൽ നിന്നും ഭയപ്പെട്ട് ഞെട്ടിയുണർന്ന വയസ്സാണത്. എൻ്റെ ഓർമ്മയിൽ നിന്ന് ആ ദിനത്തെ മറക്കാൻ കാലത്തിനു പോലും കഴിയുന്നില്ല. ആ പതിനാറാം വയസ്സ് പൊള്ളിക്കിടക്കുന്ന ഇരുമ്പുദണ്ഡ് കൊണ്ടെന്ന പോലെ എന്നെ കുത്തിക്കൊണ്ടിരിക്കുകയാണ്.

ഒരു ദിവസം രാവിലെ അമ്മ എന്നോട് നേരത്തെ കുളിക്കാൻ പറഞ്ഞു. കുളിച്ചു വന്നപ്പോൾ കൂട്ടത്തിലുള്ള ഏറ്റവും നല്ല ഡ്രസ് അമ്മ തന്നെ കൊണ്ടു തന്നു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല .ഓർമ്മയിൽ ആദ്യമായാണ് അങ്ങനെ സംഭവിക്കുന്നത് .അമ്മയെനിക്ക് കൺമഷി എഴുതിത്തരികയും പൗഡറിടുകയും ചെയ്തു. എൻ്റെയുള്ളിൽ അതിരു കടന്ന സന്തോഷമുണ്ടായി. ചേച്ചിയേയും എനിക്ക് താഴെയുള്ളവരേയും അമ്മ എപ്പോഴും മനോഹരമായാണ് ഒരുക്കിക്കൊടുക്കുക. എന്നെയങ്ങനൊന്നും ശ്രദ്ധിക്കാറേയില്ല. പക്ഷേ ഇപ്പോൾ, എല്ലാം മാറിയിരിക്കുന്നു. അമ്മ എൻ്റെ മുവത്ത് അമിതമായി കിടക്കുന്ന പൗഡർ തുടച്ചെടുത്ത ശേഷം എൻ്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ' നീ എന്നത്തേക്കാളും സുന്ദരിയായിട്ടുണ്ട്. '

എൻ്റെ ഉള്ളിൽ നിന്നും ആഹ്ലാദത്തിൻ്റെ ഒരായിരം പൂമ്പാറ്റകൾ പുറത്തേക്ക് ചിറകടിച്ചു വന്നു. എനിക്കപ്പോൾ അമ്മയെ കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും കൊതിവന്നു.അമ്മ എന്നെ ചേർത്തു പിടിച്ചിട്ട് പറഞ്ഞു.

' ഷക്കീ... നമ്മുടെ വീട്ടിലെ കഷ്ടപ്പാട് നിനക്കറിയാമല്ലോ... ഇത് നോക്ക്.. എനിക്ക് ഉടുക്കാൻ പോലും ഒരു സാരിയില്ല... നാളെ മുഴുവൻ മുഴുപ്പട്ടിണിയായിരിക്കും നമുക്ക്.. ' ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ ശബ്ദം കുറച്ച് പറഞ്ഞു. ' ഇപ്പോളിവിടെ ഒരാൾ വരും. അയാളുടെ കൂടെ നീ ഒരിടം വരെ ചെല്ലണം. അവിടെ നല്ലൊരു മനുഷ്യൻ നിന്നെ കാത്തിരിക്കുന്നുണ്ട്. നീ എതിരൊന്നും പറയരുത്.അയാൾ പറയുന്ന പോലൊക്കെ നീ ചെയ്യണം.. അയാൾ വളരെ നല്ല ആളാണ്.. ' അമ്മയുടെ വാക്കുകൾ കേട്ട് ഞാൻ തരിച്ചുനിന്നു. എന്തുകൊണ്ടാണ് അമ്മ എന്നോട് ഇതു പറഞ്ഞതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. എൻ്റെയുള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ ഉരുണ്ടു മറിഞ്ഞു. ഒന്നു പൊട്ടിത്തെറിക്കാനും പൊട്ടിക്കരയാനും ഞാൻ ആഗ്രഹിച്ചു. മനസ്സുരുകി ഉള്ളിലെ വേദന കണ്ണുകളിൽ നിറഞ്ഞു.അമ്മ എൻ്റെ കണ്ണുനീർ തുടച്ച് വീണ്ടും പറഞ്ഞു.

' നിനക്കേ ഈ വീടിനെ രക്ഷിക്കാനാവൂ. എന്തെങ്കിലും ചെയ്ത് എല്ലാവരേയും രക്ഷിക്ക് .അല്ലെങ്കിൽ എല്ലാവർക്കും വിഷം കഴിച്ച് മരിക്കാം. എനിക്കാവില്ല കടം വാങ്ങി ജീവിക്കാൻ..' അമ്മ പൊട്ടിക്കരഞ്ഞു. പിന്നെ ദേഷ്യത്തോടെ ഏറുകൊണ്ട് പൂച്ചയെപ്പോലെ ഓടി നടന്നു കൊണ്ട് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ' ആരെക്കൊണ്ടും ഒരുപകാരവുമില്ല... ഞാൻ ചത്തു കളയും.. എനിക്കിനി കഷ്ടപ്പെടാൻ വയ്യ! നിന്നെയൊക്കെ എന്തിനാടീ ഞാൻ പ്രസവിച്ചത്? ഇത്രയും നാൾ പോറ്റിയത്?' അമ്മ കരഞ്ഞുകൊണ്ട് കലി തുള്ളാൻ തുടങ്ങി. കുറേ നേരത്തേക്ക് ഞാനൊന്നും പറഞ്ഞില്ല. അമ്മയുടെ ദേഷ്യം കത്തിക്കയറുകയായിരുന്നു. ഒടുക്കം ഞാൻ തേങ്ങിക്കൊണ്ട് പറഞ്ഞു: ' ഞാൻ പോകാം.. നിങ്ങളിനി കരയണ്ട..'

ഉച്ചയോടെ അന്നോളം കാണാത്ത, യാതൊരു പരിചയവുമില്ലാത്ത ഒരാൾ വീട്ടിലേക്ക് കയറി വന്നു. അയാളെന്നെ അടിമുടിയൊന്ന് നോക്കി. ആ കണ്ണുകളിലേക്ക് നോക്കാൻ തന്നെ എനിക്ക് ഭയം... അയാൾ എന്നെ നോക്കി ചിരിച്ചു. പല്ലുകളിൽ പാതിയും ദ്രവിച്ചു പോയിരുന്നു. അറപ്പുളവാക്കുന്ന ആ മുഖത്തു നിന്നും ഞാൻ പെട്ടെന്നു തന്നെ മുഖമെടുത്തു. അയാൾ കുലുങ്ങിച്ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഞാൻ തലകുനിച്ച് നിന്നു.പിന്നെ അയാളോടൊപ്പം ചുട്ടുപൊള്ളുന്ന വെയിലും കൊണ്ട് നഗരത്തിലേക്കിറങ്ങി. അന്നോളം ഞാൻ നടന്ന ചെന്നൈയിലെ കോടമ്പാക്കമായിരുന്നില്ല ഞാൻ ചലിക്കുന്ന കോടമ്പാക്കം........ ...... ജീവിതം വഴിമുട്ടി നിൽക്കുന്ന ഒരു കൂട്ടത്തെ രക്ഷിക്കാൻ എൻ്റെ ശരീരത്തിനു കഴിയുമെന്ന് എനിക്ക് മനസ്സിലായി.അങ്ങനെ അവരുടെയൊക്കെ സ്നേഹം കിട്ടുമെന്നും ഞാൻ വിശ്വസിച്ചു.. പിന്നീട് ഞാൻ പലരുടേയും കിടപ്പുമുറിയിലേക്ക് എത്തിക്കപ്പെട്ടു. പലരുടേയും മുഖങ്ങൾ എനിക്കോർമ്മ പോലുമില്ല. കുടുംബത്തിൻ്റെ എല്ലാ ബാധ്യതകളും ഞാനേറ്റെടുത്തു. അവരാരും പിന്നീട് പട്ടിണി കിടന്നില്ല.. അവരെല്ലാം വിശപ്പു മാറ്റി സുഖമായി രാത്രികളിൽ ഉറങ്ങാൻ തുടങ്ങി. എന്നെക്കുറിച്ച് അവരൊന്നും ചിന്തിച്ചില്ല.പണം മാത്രം ആവശ്യ പ്പെട്ടുകൊണ്ടിരുന്നു. എവിടെയാണ് എന്നിലെ സ്ത്രീ ഇങ്ങനെയൊക്കെയായതെന്നും എവിടെ വെച്ചാണ് എൻ്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്നും എനിക്ക് ഇപ്പോഴും ഓർമ്മയില്ല. ശരീരത്തിലെ വിരലുകളോ കൈകളോ കാലുകളോ നഷ്ടമായാൽ അത് തിരിച്ചറിയാൻ കഴിയും. കന്യകാത്വം എവിടെ വെച്ച് എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. എൻ്റെ അമ്മയാണ് ഇതിനായി എന്നെ നിർബന്ധിച്ചത്. മറ്റു മക്കളെയൊന്നും അമ്മ ഇതിനായി നിർബന്ധിച്ചില്ലല്ലോ. എന്നെത്തന്നെ നേർച്ചക്കോഴിയായി തിരഞ്ഞെടുത്തല്ലോ... സ്വന്തം വീട്ടുകാർക്ക് വേണ്ടാത്ത കന്യകാത്വവും ജീവിതവും എനിക്കെന്തിനാണെന്ന് പകയോടെ ഞാൻ സ്വയം ചോദിച്ചു. മനസ്സിനേയും ശരീരത്തേയും ഒരുത്സവമാക്കാൻ മനസ്സ് വെമ്പി.

ഇങ്ങനെയൊക്കെ ആയ സ്ത്രീകൾക്ക് തങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെ ഒരുപാട് ന്യായങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.ഞാനും നിങ്ങൾക്കു മുന്നിൽ അത്തരം ന്യായങ്ങളാണ് പറഞ്ഞത്. പക്ഷേ ഒരു കാര്യമുണ്ട്. അന്നും കത്തുന്ന വേദനയോടെ ഞാൻ എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .അമ്മ എന്തിനാണ് എന്നെ മാത്രം ഇതിനായി തിരഞ്ഞെടുത്തതെന്ന്.. ഇന്നും ചില രാത്രികളിൽ, ചില പകലിൽ ആ തീച്ചൂടുള്ള ചോദ്യം ഞാൻ ഉരുവിടാറുണ്ട്... എന്തിനായിരുന്നു അമ്മ എന്നെ മാത്രം അന്ന് അങ്ങനെയൊരു വഴിയിലേക്ക് ഇറക്കിവിട്ടത്? ' ധആത്മകഥ ഷക്കീല, ഒലീവ് ബുക്സ് പ

ഷക്കീലയുടെ ആത്മകഥ വായിച്ചു മടക്കിയപ്പോൾ എഡ്വേർഡ് ആൽബിയുടെ വരികളാണ് എനിക്കോർമ്മ വന്നത്... ' ഞാൻ ബലിയാടായി തുടരുക തന്നെ ചെയ്യും! മറ്റാരെങ്കിലും അതാവേണ്ടിയിരിക്കെ! ' എൻ്റെ കണ്ണുകൾ നിറഞ്ഞു. പിന്നീട് ചാനലിലെ കോമഡി പരിപാടിക്കിടയിൽ അതിഥിയായി ഷക്കീലയെ കണ്ടു. മനുഷ്യവിരുദ്ധമായ തമാശകൾക്ക് ഒത്താശ പാടി പലരും ചിരിച്ചപ്പോഴും ചിരിക്കാൻ കഴിഞ്ഞില്ല. ' ഷക്കീലയെക്കുറിച്ചോർക്കുമ്പോൾ എനിക്കൊരു പാട്ടാണ് ഓർമ്മ വരുന്നത് ' എന്ന് പറഞ്ഞ് 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ...' എന്ന പാട്ട് അശ്ലീലം നിറഞ്ഞ ചേഷ്ടകളോടെ ഒരു ' തമാശക്കാരൻ' പാടിയപ്പോൾ പ്രേക്ഷകരെല്ലാം ആർത്താർത്ത് ചിരിക്കുന്നുണ്ടായിരുന്നു. ആർക്കും ഒരു പരാതിയുമില്ല!

എത്രമാത്രം ജീർണ്ണിച്ച തമാശകൾക്കാണ് നാം ചിലപ്പോൾ കയ്യടിക്കുന്നത്? എത്രമാത്രം നിന്ദ്യമാണ് നമ്മുടെ ചില ചിരികൾ! ശരീരത്തെ പ്രതിയാണ് ഷക്കീല വാഴ്ത്തപ്പെട്ടത്.അവർ വിമർശിക്കപ്പെട്ടതും അതേ ശരീരത്തിൻ്റെ പേരിലായിരുന്നു. സ്വന്തം ശരീരത്തിലെ പ്രലോഭനീയാംശങ്ങളെല്ലാം ക്യാമറക്കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ വിട്ടു കൊടുത്ത് അവർ നമ്മുടെ രാത്രികളെ നിദ്രാവിഹീനമാക്കി. സ്വകാര്യനിമിഷങ്ങളിൽ അവരുടെ ശരീരത്താൽ പുളകിതരായവർ, പകൽ വെളിച്ചത്തിൽ അവരെ ശകാരിച്ചു.ഒപ്പമഭിനയിച്ച പുരുഷശരീരങ്ങളെയൊക്കെ വെറുതെ വിട്ട്, ഷക്കീലയെ മാത്രം' കൊള്ളരുതാത്ത പെണ്ണാ 'യി ചീത്ത വിളിച്ചു. ലൈംഗികതയെ സമീപിക്കുമ്പോഴുള്ള നമ്മുടെ ഇരട്ട മുഖത്തെ വീണ്ടും വീണ്ടും വെളിപ്പെടുത്തി.'കുടുംബം' എന്ന ഷെൽട്ടറിൻ്റെ മറവിൽ ലഭിക്കുന്ന വ്യാജ സുരക്ഷിതത്വബോധത്തിൻ്റെ അഹങ്കാരത്തിൽ നാമെന്നും ഷക്കീലയെ 'കുടുംബവൃത്ത'ത്തിനു പുറത്താക്കി.' നിങ്ങളെന്തിനാണ് ഇങ്ങനെ ചെറുക്കന്മാരെ വഴിതെറ്റിക്കുന്നതെന്ന് ' ചാനൽ ഷോയ്ക്കിടെ ഒരു സ്ത്രീക്ക് ഷക്കീലയ്ക്കു നേരെ ചോദ്യമുയർത്താനാവുന്നത് മലയാളി കൊണ്ടു നടക്കുന്ന മധ്യവർഗ്ഗ സദാചാര നാട്യത്തിൻ്റെ പിൻബലം കൊണ്ടു മാത്രമാണ്. എന്തറിഞ്ഞിട്ടാണ് നാമവരെ കുറ്റപ്പെടുത്തുന്നത്?

എൽ.ജി.ബി.ടി.യെന്ന് ലോകം മുഴുവൻ ആവേശത്തോടെ പറയുമ്പോൾ, സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രങ്ങളിൽ മഴവില്ലഴകു വിടർത്തി നമ്മളെല്ലാം നമ്മുടെ കടമ നിർവഹിച്ച് 'കാശു ചെലവില്ലാതെ ' പുരോഗമനക്കുപ്പായം എടുത്തണിഞ്ഞപ്പോൾ, ഷക്കീലയാണ് സിനിമാലോകത്തു നിന്ന് അവർക്കു വേണ്ടി ശബ്ദമുയർത്തിയത്. ട്രാൻസ്ജെൻഡറുകൾ അനുഭവിക്കുന്ന ചൂഷണങ്ങളെപ്പറ്റി അവരാണ് ഉറക്കെയുറക്കെ പറഞ്ഞത് .പറച്ചിലിനപ്പുറം ഒരു ട്രാൻസ്ജെൻഡറിനെ മകളായി ദത്തെടുത്ത് കൂടെ കൂട്ടാൻ ധൈര്യം കാണിച്ച ഏക വ്യക്തിയും ഷക്കീല തന്നെ.

ഷക്കീല നമ്മെ ഇക്കിളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ പൊള്ളത്തരങ്ങൾക്ക് നേരെ ആഞ്ഞടിക്കുക കൂടി ചെയ്യുന്നുണ്ട്. ' എൻ്റെ അമ്മയെപ്പോലൊരമ്മയെ നിങ്ങൾക്കും കിട്ടട്ടെ ' എന്ന് ഷക്കീല ദത്തെടുത്ത, ട്രാൻസ്ജെൻഡർ പെൺകുട്ടി ചാനലിൽ ആശംസിക്കുമ്പോൾ, കുറ്റപ്പെടുത്തിയവരുടെയെല്ലാം തല കുനിയുക തന്നെ വേണം. സാർത്ഥകമായ സാമൂഹ്യജീവിതം നയിക്കാൻ കഴിയുക എന്നത് അത്ര നിസ്സാരമായ സംഗതിയൊന്നുമല്ല. ആൺ പെൺസ്വത്വ സംഘർഷങ്ങളിൽപ്പെട്ട് പരിഹാസത്തിൻ്റെ കല്ലേറുകളാൽ, നിരന്തരം പരുക്കേൽക്കപ്പെട്ട കുറേപ്പേരെ ഒപ്പം നിർത്താൻ അവർ കാട്ടുന്ന ആർജവമുണ്ടല്ലോ... അതൊന്നുമാത്രം മതി അവരെ ബഹുമാനിക്കാൻ. ആ ബഹുമാനം കൊണ്ടു തന്നെയാണ് ഈയിടെ ഞാനവരെ വിളിച്ചത്.ലിജീഷാണ് നമ്പർ തന്നത്.

വിളിക്കുമ്പോൾ ആശങ്കയായിരുന്നു. തമ്മിൽ സംസാരിക്കാൻ ഏതു ഭാഷയാണ് തിരഞ്ഞെടുക്കുക? അവർ സംസാരിക്കാൻ താത്പര്യം കാട്ടിയില്ലെങ്കിലോ? സംസാരം പരസ്പരമുള്ള ഒരു പാലമാണ്. ഒരറ്റം തകർന്നാൽപ്പിന്നെ ഒരടി നടക്കാനാവില്ല. ഷക്കീല ഫോണെടുത്തു. 'ഹലോ' എന്ന് ഞാൻ പറഞ്ഞപ്പോൾ 'യാരമ്മാ ' എന്ന് സ്നേഹത്തോടെ അന്വേഷിച്ചു. അധികമൊന്നും സംസാരിക്കാതെ ഞാനന്ന് ഫോൺ വെച്ചു. പിന്നീട് വീണ്ടും വിളിച്ചു. തമിഴും മലയാളവും കൂട്ടിക്കലർത്തി അവർ സംസാരിച്ചു. ഉള്ളിൽ നീർക്കണങ്ങൾ നിറഞ്ഞു വിങ്ങിയ ഒരു മേഘത്തെപ്പോലെ ഇടയ്ക്ക് പെയ്തു.

ആത്മകഥയിൽ എഴുതിയതിനേക്കാൾ എത്രയോ മടങ്ങ് കയ്പ് അവർ കുടിച്ചിരിക്കുന്നു. സംസാരത്തിനിടയിലെപ്പോഴോ അവർ പറഞ്ഞു, 'എന്നെപ്പോലുള്ളവർക്ക് മുന്നിൽ രണ്ട് ഓപ്ഷനേയുള്ളൂ.. ഒന്നുകിൽ രാജ്ഞിയെപ്പോലെ ജീവിച്ച്, ഒടുവിൽ അവഗണിക്കപ്പെട്ടും ഒറ്റപ്പെട്ടും മരിക്കുക... അല്ലെങ്കിൽ ആത്മഹത്യ ചെയ്യുക .ഞാനത് ചെയ്യില്ല.. ഒരിക്കലും ആത്മഹത്യ ചെയ്യില്ല.. '

അവർ ജീവിക്കട്ടെ.നിർഭയമായ മനസ്സോടെ ഉന്നതമായ ശിരസ്സോടെ കോടമ്പാക്കത്തെ ആ ചെറിയ ഫ്ലാറ്റിൽ അവർ സ്വസ്ഥമായിരിക്കട്ടെ... ഓരോ മുറിവിനേയും അവരോർത്തുവെക്കുന്നുണ്ട്. 'മുറിവിനോടുള്ള സ്നേഹം കൊണ്ടല്ല, അതിൽ നിന്ന് മുക്തി പ്രാപിക്കാനുള്ള അതിജീവനത്വര കൊണ്ടാണ് ഓരോരുത്തരും മുറിവുകളെ ശുശ്രൂഷിക്കുന്നത്' എന്ന് എവിടെയാണ് വായിച്ചത്? ഓർമ്മയില്ല.. കാഴ്ചക്കാരുടെ സുരക്ഷിത താവളങ്ങളിലിരുന്ന് നമുക്കാ മുറിവുകളെ നോക്കി ചിരിക്കാം... സഹതപിക്കാം... അവരെ വിധിക്കാം... നമുക്കറിയാവുന്നത് അതൊക്കെത്തന്നെയാണല്ലോ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top