26 April Friday

മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസിനെതിരെ അശ്ലീല പ്രചരണം: ഡിസിസി സെക്രട്ടറിയ്ക്കെതിരെ സൈബര്‍ പോലീസില്‍ പരാതി

വെബ് ഡെസ്‌ക്‌Updated: Monday Aug 29, 2016

കൊച്ചി>  ഫേസ്‌ബുക്കിലും വാട്സ് ആപ്പിലും അശ്ലീല പ്രചാരണം നടത്തിയ ഡിസിസി സെക്രട്ടറിക്കെതിരെ പ്രവാസിയായ മാധ്യമാപ്രവര്ത്തക സൈബര്‍ പോലീസില്‍ പരാതി നല്‍കി. കൊല്ലം ഡിസിസി സെക്രട്ടറി എം എം സഞ്ജീവ് കുമാറിനെതിരെ സുനിതാ ദേവദാസാണ് പരാതി നല്‍കിയത്.  സഞ്ജീവ് കുമാര്‍ സ്വന്തം ചിത്രം സുനിതയുടെ ഇന്‍ബോക്‌സിലേക്ക്  അയച്ചിരുന്നു.  രണ്ട് തവണ ചിത്രം അയച്ചുതന്ന ശേഷമാണ് സഞ്ജീവ് കുമാര്‍ ആദ്യത്തെ മെസേജ് പോലും അയക്കുന്നതെന്ന് സുനിത തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ ആദ് യമറുപടിയില്‍തന്നെ ഫോണ്‍ നമ്പര്‍ ചോദിച്ച സഞ്ജീവ് കുമാറിനെ സുനിത ബ്ലോക്ക് ചെയ്തു. തുടര്‍ന്നാണ്  മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുളളവര്‍ അംഗമായ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ സുനിതയെ അപമാനിക്കുന്ന ചിത്രങ്ങളും മറ്റുമായി  അപവാദപ്രചാരണം തുടങ്ങിയത്.

സഞ്ജീവ് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ബിന്ദു കൃഷ്ണയ്ക്കും സുനിത ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്ത് താഴെ:

 

കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനും ബിന്ദു കൃഷ്ണയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും അറിയാന്‍,

ഞരമ്പുരോഗികളെ പേടിച്ചും ഭയന്നും അറച്ചും അവസാനിപ്പിക്കേതല്ല സ്ത്രീകളുടെ സോഷ്യല്‍ മീഡിയ ലൈഫ്. കൊല്ലത്തുള്ള ഒരു ഡി സി സി സെക്രട്ടറി എം എം സഞ്ജീവ്കുമാര്‍ പേടിപ്പിച്ചാലോ ഗുണ്ടാകൂട്ടങ്ങളെ ഇറക്കി തെറി വിളിപ്പിച്ചാലോ പോസ്റ്റര്‍ അടിച്ചാലോ ഭയന്നോ നാണിച്ചോ പിന്‍മാറുന്നവളല്ല ഇന്നത്തെ സ്ത്രീ. നിങ്ങള്‍ ഇപ്പോഴും പൊട്ടക്കിണറ്റിലെ തവളകളാണ് കൊല്ലത്തെ കോണ്‍ഗ്രസുകാരെ. അതുകൊണ്ടാണ് തനിക്കതിരെ പ്രതികരിക്കുന്ന സ്ത്രീയെ 2016ലും കാലഹരണപ്പെട്ട പ്രതികാരരീതിയായ തെറിവിളിയിലൂടെ നേരിടാന്‍ നോക്കുന്നത്.

ഡി സി സി സെക്രട്ടറി എം എം സഞ്ജീവ് കുമാറിനെ എനിക്കു പരിചയമില്ല. എന്‍െറ ഫെയ്സ്ബുക്ക് ഫ്രണ്ടു പോലുമല്ല. ഞങ്ങള്‍ തമ്മില്‍ യാതൊരു കമ്മ്യുണിക്കേഷനും നടന്നിട്ടില്ല. എന്നാല്‍ ഒരു ദിവസം അദ്ദേഹം ഒരു കൂളിങ് ഗ്ളാസ് വച്ച ഫോട്ടോ എനിക്കയച്ചു തന്നു. അതിനു ശേഷം മറ്റൊരു ഫോട്ടോ അയച്ചു. തുടര്‍ന്ന് ഹലോ എന്നു പറഞ്ഞു. യെസ് എന്നു ഞാന്‍ റിപൈ്ള ചെയ്ത ഉടന്‍ ഫോണ്‍ നമ്പറാണ് ചോദിച്ചത്.

ഒരു മനുഷ്യന്‍ പ്രത്യേകിച്ചും ഒരു പൊതുപ്രവര്‍ത്തകന്‍ ഒരാവശ്യത്തിനാണ് ഒരു മനുഷ്യനെ കോണ്‍ടാക്റ്റ് ചെയ്യുന്നതെങ്കില്‍ ആ ആവശ്യം പറഞ്ഞതിനു ശേഷമായിരിക്കും ഫോണ്‍ നമ്പര്‍ ചോദിക്കുക എന്നും സ്വന്തം ഫോട്ടോ അയച്ചു തരില്ല എന്നും മനസിലാക്കാനുള്ള കോമണ്‍ സെന്‍സ് എനിക്കുണ്ട്. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ ഫെയ്സ് ബുക്കില്‍ ബ്ളോക്കു ചെയ്യുകയാണുണ്ടായത്. ഇതിനൊന്നും കളയാന്‍ എനിക്കു സമയമില്ല. താല്‍പര്യവുമില്ല. അതിനാല്‍ അയാളെക്കൊണ്ട് കൂടുതല്‍ വൃത്തികേടുകള്‍ ചെയ്യിപ്പിക്കാന്‍ ഞാനായിട്ട് അവസരം കൊടുത്തിട്ടില്ല. അയാള്‍ അടുത്ത ഇരയെ തേടി പോയിരിക്കാം.

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരേയും ഫോട്ടോയും അശ്ളീല സന്ദേശങ്ങളും അയക്കുന്നവര്‍ക്കെതിരേയും ഞാന്‍ പ്രതികരിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ പോലും ഇങ്ങനെയാണ് പെരുമാറുന്നത് പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ എന്ന രീതിയില്‍ ഞാനിക്കാര്യം ഒരു കമന്‍റില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതോടെ എന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് കൊല്ലത്തെ കോണ്‍ഗ്രസുകാരുടെ ഭാഗത്തു നിന്നും ഉണ്ടായത്. സംസ്ഥാന വനിതാ നേതാവ് ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ കോണ്‍ഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ എന്നെ അപമാനിക്കുന്ന സ്ക്രീന്‍ഷോട്ടുകളും മറ്റുമയച്ച് ഇവര്‍ ചര്‍ച്ചകള്‍ നടത്തി.

സ്ത്രീകളെ അപമാനിക്കാനും വ്യക്തിഹത്യ നടത്താനുമാണ് കോണ്‍ഗ്രസ് വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ എന്ന് അന്നാണ് ഞാനറിഞ്ഞത്. ഇത്തരം വികൃതമായ മാനസിക നിലയുള്ളവരാണ് രാഷ്ട്രീയക്കാര്‍ എന്നും അത്ഭുതത്തോടെതിരിച്ചറിഞ്ഞു. ഡി സി സി സെക്രട്ടറി സ്ഥാനം എന്തിനൊക്കെ ഉപയോഗിക്കാന്‍ കഴിയും? പെണ്ണുങ്ങളുടെ ഇന്‍ബോക്സില്‍ ഫോട്ടോ അയക്കാന്‍? വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ളീലം പറയാന്‍? ഗുണ്ടകളെ ഇറക്കി പൊതുഇടങ്ങളില്‍ പ്രതികരിക്കുന്ന സ്ത്രീയെ അപമാനിക്കാന്‍?

സ്ത്രീപക്ഷ രാഷ്ട്രീയവും സ്ത്രീശാക്തീകരണവും സ്ത്രീസുരക്ഷയും പ്രസംഗിക്കുന്ന ബിന്ദു കൃഷ്ണയുള്‍പ്പെടെയുള്ളവര്‍ ഇതു കണ്ട് നിശബ്ദരായി ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. എന്നെ ഒരു കാരണവുമില്ലാതെ അപമാനിക്കുന്നവര്‍ക്ക് പരോക്ഷമായ പിന്തുണയാണ് ഒരു സ്ത്രീയായിട്ടു പോലും ബിന്ദു കൃഷ്ണ നല്‍കിയത്. ഇത്തരത്തില്‍ ഇരട്ടത്താപ്പു സ്ത്രീപക്ഷ രാഷ്ട്രീയം കളിക്കുന്നവരാണ് വനിതാ നേതാക്കള്‍ പോലും. സ്ത്രീപക്ഷ രാഷ്ട്രീയം ഇവര്‍ക്ക് ഉന്നതങ്ങളിലേക്കു ചവിട്ടി കയറാനുള്ള പടി മാത്രമാണ്. അല്ലാതെ പ്രയോഗത്തില്‍ വരുത്താനുള്ള ദൈനംദിന രാഷ്ട്രീയമല്ല. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സ്ത്രീപക്ഷ രാഷ്ട്രീയം അങ്ങേയറ്റം അപകടകരമാണ്.

പ്രതികരിക്കുന്ന സ്ത്രീയെ , ശബ്ദമുയര്‍ത്തുന്ന സ്ത്രീയെ മോശക്കാരിയാക്കി ചിത്രീകരിക്കുക എന്നത് ചരിത്രാതീത കാലം മുതലുള്ള പുരുഷന്‍െറ രീതിയാണ്. ബിന്ദു കൃഷ്ണയെപോലുള്ളവര്‍ അതിനു കുട്ടും നില്‍ക്കും. എന്നാല്‍ അതൊന്നു തിരുത്താന്‍ ആഗ്രഹിക്കുന്നു.

ഒരു സ്ത്രീ ഒരാള്‍ക്കെതിരെ ഒരു ആരോപണം ഉന്നയിച്ചാല്‍ അതില്‍ കാര്യമുണ്ടോന്നന്വേഷിക്കുന്നതിനു പകരം പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്തു വിജയിക്കുന്ന തന്ത്രം പഴയതാണ്. അതിന്‍െറ കാലം കഴിഞ്ഞു. എന്നേ പോലെ അന്തസും ചങ്കൂറ്റവുമുള്ള സ്ത്രീകള്‍ ഈ കാലഹരണപ്പെട്ട പകവീട്ടലില്‍ തോറ്റു പിന്‍മാറുന്നവരല്ല. ശരി എന്‍െറ ഭാഗത്തായിരിക്കുന്നിടത്തോളം കാലം, ഞാനുയര്‍ത്തുന്ന വിഷയത്തിന് പ്രസക്തി ഉള്ളിടത്തോളം കാലം എനിക്ക് ഉദ്ദേശശുദ്ധി ഉള്ളിടത്തോളം കാലം ഞാന്‍ പിന്തിരിയുകയില്ല.

എന്‍െറ ഇന്‍ബോക്സില്‍ വരുമ്പോള്‍ ഞാന്‍ ചക്കരയും അതു ഞാന്‍ പുറത്തു പറയുകയോ അവരാഗ്രഹിക്കുന്ന രീതിയില്‍ പെരുമാറാതിരിക്കുകയോ ചെയ്യുമ്പോള്‍ ‘‘പൊലയാടിയും’’ ആവുന്ന രാഷ്ട്രീയത്തില്‍ എനിക്കു വിശ്വാസവുമില്ല.

അംഗീകരിക്കാതിരുന്നിട്ടു കാര്യമില്ല. ഇതാണ് കോണ്‍ഗ്രസിലെ അറിയപ്പെടുന്ന നേതാക്കളുടെ വരെ പെരുമാറ്റരീതി. എങ്ങനെയാണ് സ്ത്രീകള്‍ ഇവരെ എന്തെങ്കിലും ഒരാവശ്യത്തിനു സമീപിക്കുക? ഇത്രമാത്രം സെക്ഷ്വലി ഫ്രസ്ട്രേറ്റഡായ മനുഷ്യരാണ് നിങ്ങളുടെ പാര്‍ട്ടിയിയിലുള്ളത്. സ്ത്രീകളോടുള്ള നിങ്ങളുടെ പാര്‍ട്ടിയുടെ നിലപാടാണ് ഈ സ്ക്രീന്‍ ഷോട്ടില്‍ കാണുന്നത്. മുമ്പ് സരിത എസ് നായര്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഒരു പെണ്‍വാണിഭസംഘത്തെപ്പോലെ മാറിമാറിയുപയോഗിച്ചെന്ന വെളിപ്പെടുത്തല്‍ നടത്തിയ ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ചപ്പോഴും ഞാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംസ്ക്കാരം തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് എന്‍െറ ഫോട്ടോ ഇവര്‍ തന്നെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്.

സ്ത്രീകളെ അപമാനിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെങ്കില്‍ അതിനു വലിയ വില കൊടുക്കേണ്ടി വരും എന്നോര്‍മിപ്പിക്കുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ചാലോ തെറി വിളിച്ചാലോ പെഴയെന്നു പ്രചരിപ്പിച്ചാലോ വാടി പോവുന്ന കൂഴഞ്ഞു വീഴുന്ന പിന്തിരിയുന്ന പാവം പെണ്ണല്ല സുനിത. എനിക്ക് എന്‍െറ നിലപാടുകളില്‍ വ്യക്തതയുണ്ട്. ഞാന്‍ നിലകൊള്ളുന്നത് ഞാന്‍ വിശ്വസിക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്‍െറ പക്ഷത്താണ്. പെണ്‍കരുത്തില്‍ എനിക്കു വിശ്വാസമാണ്. തെറി വിളിച്ചും അപമാനിച്ചും എന്നെ പിന്തിരിപ്പിക്കാന്‍ കഴിയില്ല.

ബിന്ദ കൃഷ്ണയെപോലെയുള്ളവര്‍ വനിതാ നേതാക്കളായുള്ള പാര്‍ട്ടിയില്‍ നിന്നും നീതി പ്രതീക്ഷിക്കുന്ന വിഡ്ഡിത്തം തിരിച്ചറിഞ്ഞു കൊണ്ടുതന്നെ ഞാന്‍ നടപടി ആവശ്യപ്പെടുന്നു.
എനിക്കെതിരെ അശ്ളീല സന്ദേശങ്ങള്‍ വാട്ട്സാപ്പ് വഴിയും സോഷ്യല്‍ മീഡിയ വഴിയും പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കഴിയുമെങ്കില്‍ നടപടിയെടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
ഇരവാദത്തോട് ഒട്ടും യോജിപ്പില്ലാത്ത കരുത്തയായ സ്ത്രീയാണ് ഞാന്‍. എനിക്ക് സഹതാപം ആവശ്യമില്ല. നീതി മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ന്യായം എന്‍െറ പക്ഷത്തായതുകൊണ്ട്.

ഇത്തരത്തില്‍ എതിരാളികളെ നേരിടുന്ന കോണ്‍ഗ്രസുകാരോട് ഞാനുള്‍പ്പെടെയുള്ളവര്‍ക്ക് അവജ്ഞയാണു തോന്നുന്നത്. സ്വന്തം പാര്‍ട്ടിയുടെ ദുര്‍ഗതിയും അധപതനവും എവിടെ വരെ എത്തിയെന്ന് തിരിച്ചറിയാനുള്ള ഒരളവു കോലായി ഈ സംഭവത്തേയും പരിഗണിക്കു.

നടപടി എടുക്കുമെന്ന വിശ്വാസത്തില്‍ തന്നെ അവസാനിപ്പിക്കുന്നു.
100 ശതമാനം സത്യസന്ധതയോടെയും ആര്‍ജവത്തോടെയും കരുത്തോടെയും
സുനിത ദേവദാസ്..



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top