നിലമ്പൂര്‍ > സിപിഐ എം സമ്മേളനങ്ങളിലെ ചുവരെഴുത്തുകളും പോസ്റ്ററുകളും ഗാനങ്ങളുമൊക്കെ എല്ലാക്കാലവും ശ്രദ്ധേയമാകാറുണ്ട്. ഇത്തവണ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത് ഒരു മുദ്രാവാക്യമാണ്. പ്രായമേറിയ മുതിര്‍ന്ന സഖാവ് ആവേശത്തോടെ വിളിക്കുന്ന മുദ്രാവാക്യം വൈറലായി കഴിഞ്ഞു.
നിലമ്പൂര്‍ ഏരിയയില്‍ ചോക്കാട് ലോക്കല്‍ കമ്മിറ്റിക്കുകീഴിലെ വലിയപറമ്പ് ബ്രാഞ്ച് സമ്മേളനത്തില്‍ പനോളി ബാലന്‍ എന്ന ബാലേട്ടനാണ് മുദ്രാവാക്യം വിളിക്കുന്നത്. വിപ്ലവകവി കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതയാണ് 77കാരനായ ബാലേട്ടന്‍ പ്രായത്തിന്റെ അവശതയിലും മുഷ്ടി ചുരുട്ടി ആവേശത്തോടെ വിളിക്കുന്നത്. 1977 മുതല്‍ സിപിഐ എം അംഗമാണ് ഇദ്ദേഹം.
'കഴുകന്റെ കോട്ടയിലെ,
കൊടിയേറ്റം കണ്ടവര്‍ ഞങ്ങള്‍..
മലയോര തരിശുകളില്‍,
പടയേറ്റം കണ്ടവര്‍ ഞങ്ങള്‍..
മുടിചൂടാ മന്നന്‍മാരുടെ,
തേരോട്ടം കണ്ടവര്‍ ഞങ്ങള്‍' എന്നാണ് കവിതയിലെ വരികള്‍.
കിഡ്നി അസുഖബാധിതനാണ് ബാലേട്ടന്‍. കുഞ്ഞാലി രക്തസാക്ഷിദിനാചരണത്തിലും മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത് ബാലേട്ടനായിരിക്കും. ചെത്തുതൊഴിലാളിയായിരുന്ന ബാലേട്ടന്‍ ചെറുപ്പംമുതല്‍ സിപിഐ എമ്മിന്റെ സജീവപ്രവര്‍ത്തകനാണ്. കാളികാവ് ലോക്കല്‍ സെന്റര്‍ അംഗമായിരുന്നു. മിച്ചഭൂമി സമരത്തിലും അനവധി കര്‍ഷക പ്രക്ഷോഭങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..