20 April Saturday

മുന്നേറാന്‍ ഇനിയുമേറെ, പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ട് കരുത്തായി മാറണം: പിണറായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020

തിരുവനന്തപുരം > പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ-ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭമുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. ആഗോളവല്‍കൃത ലോകത്തും ജനക്ഷേമത്തിന്റേയും അടിസ്ഥാന വര്‍ഗ വിമോചനത്തിന്റെ ബദല്‍ രാഷ്‌ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റാണ്. മുന്‍ഗാമികള്‍ പകര്‍ന്ന വെളിച്ചം നമുക്ക് വഴി കാട്ടിയാകണമെന്നും  തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിര്‍മ്മിതിയ്‌ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ടെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫെയ്‌‌സ്‌‌ബുക്ക് പോസ്റ്റ് ചുവടെ

പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നത്.

ഇന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് രാജിന്റേയും വര്‍ഗീയ രാഷ്ട്രീയത്തിന്റേയും ജനദ്രോഹങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളുയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെയുള്ള ദരിദ്ര ജനകോടികളുടെ അതിജീവന പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണുള്ളത്. ഫാസിസ്റ്റ് ശക്തികളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദം മുഴക്കുന്നതും ഈ പാര്‍ട്ടിയാണ്. കമ്പോള മുതലാളിത്തത്തിനായി തീറെഴുതിക്കൊടുത്ത ആഗോളവല്‍കൃത ലോകത്തും ജനക്ഷേമത്തിന്റേയും അടിസ്ഥാന വര്‍ഗ വിമോചനത്തിന്റെ ബദല്‍ രാഷ്ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റാണ്.

തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിര്‍മ്മിതിയ്ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. ആ പോരാട്ട വീഥികളില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ നമുക്ക് കരുത്തായി മാറണം. നമ്മുടെ മുന്‍ഗാമികള്‍ പകര്‍ന്ന വെളിച്ചം നമുക്ക് വഴി കാട്ടണം. ധീര രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ഓര്‍മ്മകള്‍ നമുക്ക് മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം പകരണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top