കൊച്ചി > പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറുന്നതിന് അനുവാദം നല്‍കണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. വിശ്വാസത്തിന്റെ മറവില്‍ അനാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ചുരിദാര്‍ ധരിച്ച് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കയറാന്‍ അനുവദിച്ച ഉത്തരവ് ഹൈക്കോതി റദ്ദാക്കിയതിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവന.
ചുരിദാര്‍ ധരിച്ചു ദര്‍ശനം നടത്തണമെന്ന ആവശ്യം ഭക്തജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വസ്ത്രധാരണത്തിലും ആചാരക്രമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ശേഭാ സുരേന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോതി ഇന്ന് റദ്ദാക്കിയിരുന്നു. സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രകാര്യങ്ങളില്‍ ക്ഷേത്രം തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും കോടതി പറഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇക്കാരത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും കോടതി പറഞ്ഞു.
ക്ഷേത്രത്തില്‍ ചുരിദാന്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കാന്‍ ഹൈക്കോടതിയാണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ മുന്‍പ് ചുമതലപെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കി ഉത്തരവ് ഇറക്കിയതും. എന്നാല്‍ ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തി. തുടര്‍ന്നാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:
'പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ ധരിച്ചു ദര്‍ശനം നടത്തണമെന്ന ആവശ്യം ഭക്തജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കണം. വസ്ത്രധാരണത്തിലും ആചാരക്രമങ്ങളിലും ഹിന്ദു സമൂഹം കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിശ്വാസത്തിന്റെ മറവില്‍ അനാചാരങ്ങള്‍ ഹിന്ദു സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കരുത്.'
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..