29 March Friday

ശബരി... നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങൾ സാധാരണക്കാരെയാണ്...ബെന്യാമിന്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 18, 2020
മുഖ്യമന്ത്രി പ്രതിദിന പത്രസമ്മേളനത്തെ അവഹേളിച്ചു ഫേസ് ബുക്ക് പോസ്റ്റിട്ട എംഎല്‍എ മാരെ വിമര്‍ശിച്ചതിന് അധിക്ഷേപവുമായി വന്ന കെ എസ് ശബരീനാഥ് എംഎല്‍എയ്ക്ക് വിഖ്യാത എഴുത്തുകാരന്‍ ബെന്യാമിന്‍ മറുപടി നല്‍കുന്നു.
അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌ ചുവടെ:
 
KS ശബരീനാഥൻ MLA വായിച്ചറിയുവാൻ കേരളത്തിലെ ഒരു പൌരൻ എഴുതുന്നത്:
 
 
താങ്കൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയിൽ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിനു. വിമർശനങ്ങൾ വ്യക്തിബന്ധങ്ങളെ ബാധിക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് ചില കാര്യങ്ങൾ താങ്കൾക്ക് മറുപടി ആയി എഴുതാം എന്നു കരുതുന്നു.
 
1. മുഖ്യമന്ത്രിയുടെ ദിനംതോറുമുള്ള പത്രസമ്മേളനം ഇടവിട്ട ദിവസങ്ങളിലേക്ക് മാറ്റിയതിനെ പരിഹസി‌ച്ചുകൊണ്ടുള്ള സംഘപരിഹാസത്തിനു എതിരെയാണ് ഞാൻ പോസ്റ്റ് ഇട്ടിട്ടുള്ളത്. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഞങ്ങൾ സാധാരണക്കാർ വൈകുന്നേരങ്ങളിൽ മുഖ്യമന്ത്രിയെ കേൾക്കാനിരുന്നത് കോവിഡ് വ്യാപനത്തിന്റെ  തോതും സുര‌ക്ഷാ മാനദണ്ഡങ്ങളും ജനങ്ങൾക്ക് എത്തിക്കാൻ പോകുന്ന സഹായങ്ങളും എന്തെന്ന് അറിയാൻ ആണ്. പക്ഷേ അതിൽ നിങ്ങൾക്കുള്ള അസഹ്യതയും അസൂയയും കുശുമ്പും  ആ പോസ്റ്റിലൂടെ അറിയാതെ വെളിപ്പെട്ടു പോയി ശബരി. അതിലൂടെ നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങൾ സാധാരണക്കാരെയാണ്. അതിന്റെ ജാള്യത മറയ്ക്കാൻ അതിനെ Sprinkler വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ട.
 
2. താങ്കൾ ആവശ്യപ്പെട്ടതുപോലെ പത്രങ്ങൾ വായിച്ചു പഠിക്കുക ആയിരുന്നു ഞാൻ. ടിവിയിൽ മുഖം കാണിക്കാൻ ഒരു വകുപ്പും കാണാതെ നെഞ്ചു പുകഞ്ഞിരുന്ന ചിലർ ഉയർത്തിക്കൊണ്ടു വന്ന വിവാദത്തിനു ഐ ടി. സെക്രട്ടറി ശിവശങ്കർ നൽകിയ മറുപടിയിൽ വിശ്വസിക്കാനണ് എനിക്കിപ്പോൾ താത്പര്യം. കാരണം രണ്ട് പ്രളയങ്ങളെയും നിപ്പയെയും ഇപ്പോൾ ഈ മഹാമാരിയെയും അതിജീവിക്കാനും പ്രതിരോധിക്കാനും മുന്നിൽ നിന്ന് തെളിയിച്ചു കാണിച്ച ഒരു സർക്കാർ പറയുന്നത് വിശ്വസിക്കാൻ അനുഭവസ്ഥനായ ആയ ഞാൻ ഇഷ്ടപ്പെടുന്നു.  സോളാർ സരിതയെ പാതിരാത്രിയോളം ഊഴം കാത്തിരുന്ന് വിളിച്ച് വികസനം കൊണ്ടുവന്ന ‘യുവകേസരികൾക്ക്’ ഒപ്പം കൂടി ഇപ്പോൾ താങ്കൾ ഉയർത്തുന്ന വിവാദങ്ങളിൽ വിശ്വസിക്കാൻ തൽക്കാലം മനസില്ല.
 
3. ഇനി ഇപ്പറയുന്ന sprinkler കമ്പിനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ.. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്‌നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല.  മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ .
 
4. ഇപ്പോൾ എന്റെ മുന്നിലുള്ള പ്രശ്നം ഡേറ്റ അല്ല, പ്രവാസഭൂമിയിൽ പ്രയാസം അനുഭവിക്കുന്ന ആയിരക്കണക്കിനു നജീബുമാരാണ്. അവരുടെ സുരക്ഷയാണ്, അവരുടെ ആരോഗ്യമാണ്. അവരുടെ തൊഴിൽ ആണ്. അവരുടെ ഭാവിയാണ്. അവരെ തിരിച്ചെത്തിക്കലാണ് അതിനെക്കുറിച്ച് ഓർക്കാനോ പറയാനോ ഉടയാത്ത വെള്ളയുടുപ്പിൽ മാത്രം ജീവിച്ചു ശീലിച്ചിട്ടുള്ള അർബൻ രാഷ്ട്രീയക്കാർക്ക് സമയം കാണില്ല.
 
5. പിന്നെ ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങൾ നേടാൻ കഴിയാവുന്ന ഒരു രാഷ്‌ട്രീയ സംസ്‌കാരത്തിൽ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നിൽക്കുന്നവർക്ക് അങ്ങനെ മാ‍ത്രമേ തോന്നു. എന്നാൽ ഞാനതിൽ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവിൽ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാൻ ഉള്ള ആർജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട ‘ജി.കെ യുടെ മകന്’ അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കൽ അവസാനി‌ച്ചു കൊള്ളും.
 
അപ്പോൾ ഇനിയും കാണണം. ചായ കുടിക്കണം. നന്ദി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top