26 April Friday

കോവിഡിനുനേരെ കണ്ണടയ്‌ക്കണോ ? അശോകന്‍ ചരുവില്‍ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 14, 2021

കോവിഡ് മഹാമാരിയില്‍ ലോകമാകെ സ്തംഭിച്ചുനില്‍ക്കുകയാണ്. രോഗം വന്ന് ജീവന്‍ നഷ്ടമായവര്‍ക്കും, പട്ടിണിവന്ന് മരിച്ചവര്‍ക്കും കണക്കുകളില്ല. കര്‍ശനമായ നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയുക മാത്രമാണ് പോംവഴി. കേരളത്തില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ചിലര്‍ പ്രചരണം നടത്തുമ്പോള്‍, കോവിഡിനുനേരെ കണ്ണടച്ച നാട്ടില്‍ സംഭവിച്ചതെന്തെന്ന് അശോകന്‍ ചരുവില്‍ വിശദീകരിക്കുന്നു.

അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

കോവിഡിനു നേരെ കണ്ണടക്കുക!
ഒരു ആഫ്രിക്കന്‍ രാജ്യത്തു നിന്നു വന്ന സുഹൃത്ത് പറഞ്ഞത് അവിടെ കോവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ ഒന്നുമില്ല എന്നാണ്. വണ്ടികള്‍ ഓടുന്നു. കടകള്‍ തുറക്കുന്നു. ആപ്പീസുകളും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നു. മാസ്‌ക്ക് പോലും ആരും ഉപയോഗിക്കുന്നില്ല.

കോവിഡിനെ ഒരു അസാധാരണ രോഗമായി അവിടത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കോവിഡ് ബാധിച്ച് ആളുകള്‍ ധാരാളം മരിക്കുന്നുണ്ട്. രാജ്യത്തെ പ്രധാനമന്ത്രി പോലും മരിച്ചു. പക്ഷേ മരണത്തില്‍ അധികാരികള്‍ക്കോ ജനങ്ങള്‍ക്കോ ഉല്‍ക്കണ്ഠയില്ല. ജനസംഖ്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ എയിഡ്‌സ് ബാധിതരാണ്. അകാലത്തിലെ മരണം അവര്‍ക്ക് പുത്തരിയല്ല. മരണം വരട്ടെ. അതുവരെ സന്തോഷത്തോടെ ജീവിക്കാം എന്ന് അവര്‍ നിശ്ചയിച്ചിരിക്കുന്നു.

ആ രാജ്യത്തെ കുറ്റപ്പെടുത്താനാവില്ല എന്ന് എന്റെ സുഹൃത്ത് പറഞ്ഞു: ലോക്ക് ഡൗണും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയാല്‍ കോവിഡും മരണവും തെല്ലു കുറയുമായിരിക്കും. പക്ഷേ പിന്നെ ഒരു മാസത്തെ കാലാവധി ഉണ്ടാവില്ല; ജനങ്ങള്‍ ഒന്നടങ്കം പട്ടിണി കിടന്ന് ചത്തുപോവും. അന്നന്നത്തെ അപ്പമുണ്ടാക്കിയാണ് അവര്‍ ജീവിക്കുന്നത്. സഹായിക്കാന്‍ ആരുമില്ല.

കേരളത്തില്‍ കോവിഡും അതിന്റെ ഭാഗമായ നിയന്ത്രണങ്ങളും തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് വര്‍ഷമായി. ഇനിയും നിയന്ത്രണമോ എന്നു ചിലര്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിച്ച് കടകള്‍ തുറക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ ഭീഷണി മുഴക്കുന്നു. പ്രതിപക്ഷകക്ഷികള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. മറ്റു ചില വിഭാഗങ്ങളും സഹികെട്ട് രംഗത്തിറങ്ങാന്‍ പോകുന്നുവത്രെ! അന്തരീക്ഷം കലുഷിതമാകുമെന്ന് ആശങ്കയുണ്ട്. ഇനിയും നിയന്ത്രണങ്ങള്‍ വേണോ എന്ന ചിന്ത സമൂഹത്തില്‍ പരത്താന്‍ മാധ്യമങ്ങള്‍ ഉത്സാഹിക്കുന്നു. സംസ്ഥാന സര്‍ക്കാരിനോടുള്ള രാഷ്ട്രീയവിരോധം കൊണ്ടാണ് ഇത്തരം അപായകരമായ നീക്കങ്ങള്‍ എന്നു ചിലര്‍ പറയുന്നുണ്ട്. ഞാന്‍ അങ്ങനെ കരുതുന്നില്ല.

നേരത്തെ പരാമര്‍ശിച്ച ആഫ്രീക്കന്‍ രാജ്യം കോവിഡിനു നേരെ കണ്ണടക്കുന്നുണ്ടെങ്കില്‍ അതവരുടെ ഗതികേടുകൊണ്ടാണ്. പക്ഷേ 'കോവിഡിനു നേരെ കണ്ണടക്കുക' എന്ന ചിന്താധാര മധ്യവര്‍ഗ്ഗകേരളീയ സമൂഹത്തില്‍ വേരുപിടിക്കുന്നുണ്ടെങ്കില്‍ അതിന്റെ കാരണം വേറൊന്നാണ്. കാല്‍നൂറ്റാണ്ടായി ലോകത്ത് വാഴ്ച നടത്തുന്ന ഒരു ആശയത്തിന്റെ പിന്‍ബലമാണ് അതിനുള്ളത്.
ആ ആശയധാരയുടെ ചുരുക്കപ്പേര് 'അര്‍ഹതയുള്ളത് അതിജീവിച്ചാല്‍ മതി' എന്നാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top