തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഹിന്ദുരാഷ്ട്രവാദികള്‍ക്ക് തങ്ങളെ സ്വയം അടിയറ വെക്കുന്ന ഒരോയൊരു പാര്‍ടിയാണ് കോണ്‍ഗ്രസെന്ന് അശോകന്‍ ചരുവില്‍. കഴിഞ്ഞദിവസം പുതുച്ചേരിയും ഇത് വെളിവാക്കി കഴിഞ്ഞു. ചിന്തിക്കാനുള്ള വിവേകം പോലും ആ പാര്‍ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അശോകന്‍ ചരുവില്‍ പറയുന്നു. കുറിപ്പ് ചുവടെ
കേരളത്തില്‍ നിലവിലുള്ള എല്‍ഡിഎഫ് ഭരണത്തിന് തുടര്‍ച്ചയുണ്ടാകണം എന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് വലിയ പരിഭ്രാന്തിയിലാണ്. ചിന്തിക്കാനുള്ള വിവേകം പോലും ആ പാര്‍ടിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ജനങ്ങളെ നേരിടാനുള്ള ശ്രമകരമായ ജോലി ഏറ്റെടുത്തിരിക്കുന്നത് കുറച്ച് മുന്‍ കമ്യൂണിസ്റ്റുകാരും എസ്ഡിപിഐ, ജമായത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്ര കക്ഷികളുമാണ്.
അവര്‍ പല സിദ്ധാന്തങ്ങളും ഇതിനകം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇന്നലെ മുന്‍ സിപിഐ എം എന്ന് അഹങ്കരിക്കുന്ന ഒരു സുഹൃത്ത് ദാര്‍ശനികമായ ചില സംഗതികള്‍ എന്നോടു പങ്കുവെച്ചു. പിണറായി വിജയന്‍ അസാമാന്യ കഴിവുകളുള്ള ഒരു ഭരണാധികാരിയാണ് എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇത്രയും കാര്യക്ഷമമായി വികസനവും ജനസേവനവും നടപ്പാക്കുമ്പോള്‍ അത് പാര്‍ലിമെന്ററി ഡെമോക്രസിയിലും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങള്‍ക്ക് അമിതമായ വ്യാമോഹമുണ്ടാകാന്‍ കാരണമാകില്ലേ? അതുമൂലം വിപ്ലവം വൈകുകയില്ലേ?
ശരിയാണല്ലോ എന്നോര്‍ത്ത് ഞാന്‍ പകച്ചു പോയി.
മറ്റു ചില സുഹൃത്തുക്കള്‍ പറയുന്നത് രണ്ടു മുന്നണികള്‍ മാറി മാറി ഭരിക്കുന്നതാണ് ജനാധിപത്യത്തിന് എപ്പോഴും നല്ലത് എന്നാണ്. ശരിയും തെറ്റും മാറി മാറി അനുഭവിച്ച് അതിന്റെ വ്യത്യാസം കൃത്യമായി ബോധ്യപ്പെടാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും. ജനങ്ങള്‍ നന്മതിന്മകള്‍ തിരിച്ചറിയുന്നത് സിപിഐ എമ്മിനും ഗുണം ചെയ്യുമത്രെ.
തുടര്‍ച്ചയായി ഭരണം ലഭിച്ചാല്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആലസ്യത്തില്‍ പെട്ടു പോവുകയില്ലേ? അവര്‍ നിര്‍വീര്യരാവുകയില്ലേ? സമരോത്സുകത നഷ്ടപ്പെടുകയില്ലേ? അത് ഇടതുപക്ഷ പാര്‍ടികളെ ക്ഷീണിപ്പിക്കുകയില്ലേ? എന്നു ചോദിക്കുന്ന തീവ്ര അഭ്യുദ്ദയാകാംഷികളും ഉണ്ട്.
ഭരണത്തില്‍ കോണ്‍ഗ്രസും യുഡിഎഫും വളരെ മോശമായ എന്നും പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചിട്ടുള്ളത് എന്ന സംഗതിയെ എന്റെ നിഷ്പക്ഷ സുഹൃത്തുക്കള്‍ ശരിവെക്കുന്നു. ഒപ്പം പ്രതിപക്ഷത്തും അവരുടെ പ്രവര്‍ത്തനം മോശമാണ്. പ്രതിപക്ഷം എന്നത് ജനാധിപത്യത്തില്‍ ഒരു മഹാസംഭവമാണ് എന്ന് നമുക്കെല്ലാം നിശ്ചയമുണ്ടല്ലാ. അതുകൊണ്ട് ഭരണപക്ഷത്തും പ്രതിപക്ഷത്തും മാറി മാറി ഇരുന്നു കൊണ്ട് ഇടതുപക്ഷം എല്‍ഡിഎഫ് മാതൃക കാണിക്കണം.
ഇങ്ങനെ ചെറുതും വലുതുമായ നിരവധി ദാര്‍ശനികസത്യങ്ങള്‍ വെളിപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും പ്രധാന കണ്ടുപിടുത്തം ഇതാണ്: ഇത്തവണ കൂടി ഇവിടെ കോണ്‍ഗ്രസ്സ് തോറ്റാല്‍ ആ പാര്‍ടിയിലെ മുഴുവന്‍ പേരും ബിജെപിയില്‍ ചേരും. അങ്ങനെ ഇവിടെ ബിജെപി ശക്തിപ്പെടും എന്നതാണ്. അതു പാടില്ല.
'തോറ്റാല്‍ ഞങ്ങള്‍ ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ട്' എന്ന് കോണ്‍ഗ്രസ്സുകാരും പറയാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജനങ്ങള്‍ എന്തു ചെയ്യണം? കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണം. അതുവഴി എല്‍ഡിഎഫിനെ തോല്‍പ്പിക്കണം. ജയിച്ചാലും തോറ്റാലും ആകാശം ഇടിഞ്ഞു വീണാലും എല്‍ഡിഎഫ്. ബിജെപി.ക്കൊപ്പം പോകില്ല എന്ന് ഉറപ്പാണല്ലോ. അതുകൊണ്ട് എല്‍ഡിഎഫ് തോല്‍ക്കുന്നത് പ്രശ്‌നമല്ല. മാത്രമല്ല അവര്‍ പ്രതിപക്ഷത്തിരുന്നാല്‍ തകരുകയുമില്ല.
അതുപറഞ്ഞ് 'എങ്ങനെയുണ്ട് ഞങ്ങടെ ബുദ്ധി?' എന്ന ഭാവത്തില്‍ ഇരിക്കുകയാണ് ചില കോണ്‍ഗ്രസ്സുകാരും മുന്‍ സിപിഐ എം സുഹൃത്തുക്കളും ജമായത്ത് / എസ്ഡിപിഐക്കാരും.
ശരി. നടപടി ദൂഷ്യം ഉണ്ടാകാതിരിക്കാന്‍ ചെക്കനെ കല്ലാണം കഴിപ്പിക്കുന്നതു പോലെ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചു എന്നു വിചാരിക്കുക. അതുകൊണ്ട് അവര്‍ ബിജെപിയുടെ കൂടെ പോകാതിരിക്കുമോ? അനുഭവം ഇന്നലെ പുതുച്ചേരിയും വെളിവാക്കി കഴിഞ്ഞു; ജയിച്ചാലും തോറ്റാലും ഹിന്ദുരാഷ്ട്രവാദികള്‍ക്ക് തങ്ങളെ സ്വയം അടിയറ വെക്കുന്ന ഒരു പാര്‍ടി മാത്രമേ ഇവിടെയുള്ളു. അതു കോണ്‍ഗ്രസ്സാണ്. ജയിച്ച് എംഎല്‍എയും മന്ത്രിയുമായിട്ട് പോകാനാണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. കൂടുതല്‍ വില കിട്ടുമല്ലോ?
ചോദ്യം: എന്തുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാത്തത്?
ഉത്തരം: യുഡിഎഫ് എംഎല്‍എമാര്‍ മൊത്തമായി ബിജെപിയില്‍ ചേര്‍ന്നാലും ഇവിടെ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാനാവില്ല. അതുകൊണ്ടു തന്നെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..