കൊച്ചി > പാലാ നിയമസഭാ ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ ഉജ്ജ്വല വിജയം ചര്‍ച്ച ചെയ്യുന്നതിനൊപ്പം യുഡിഎഫിനു മഹാവിജയം 'പ്രവചിച്ച' ഏഷ്യാനെറ്റ് ന്യൂസിനെ ട്രോള്‍ മഴയില്‍ മുക്കി സോഷ്യല്‍ മീഡിയ.എല്‍ഡിഎഫിനു 32 ശതമാനം വോട്ടും യുഡിഎഫിനു 48 ശതമാനം വോട്ടം കിട്ടുമെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് എക്സിറ്റ് പോള്‍ പ്രവചനം.
എക്സിറ്റ് പോളും സര്‍വേയും ഒക്കെ തെറ്റാം. സ്റ്റാറ്റിസ്റ്റിക്സ് ശാസ്ത്രമാണ്. അതിനെ ആധാരമാക്കി പഠനം നടത്തുമ്പോള്‍ കണക്കില്‍ തെറ്റൊക്കെ വരാം.പക്ഷെ എതിര്‍ സ്ഥാനാര്‍ഥിയേക്കാള്‍ പതിനാറു ശതമാനം വോട്ട് കൂടുതല്‍ കിട്ടി ജയിക്കുമെന്ന് പ്രവചിച്ച സ്ഥാനാര്‍ഥി എട്ടുനിലയില്‍ പൊട്ടുന്ന എക്സിറ്റ് പോളൊക്കെ ലോകത്ത് എവിടെയെങ്കിലും ആരെങ്കിലും നടത്തിക്കാണുമോ എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്
ഇങ്ങനെ അന്തോം കുന്തവുമില്ലാത്ത എക്സിറ്റ് പോളിന്റെ ഫലവുമായി ചാനലില്‍ പത്രാധിപ പ്രമുഖര്‍ ഒരു മണിക്കൂര്‍ ചര്‍ച്ചയും നടത്തിയിരുന്നു.കേരളത്തില്‍ അസ്തമിയ്ക്കാന്‍ പോകുന്ന ഇടതുപക്ഷത്തിന്റെ ദയനീയ പ്രകടനം പാലായില്‍ ഉണ്ടാകാന്‍ പോകുന്നു,ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ
നിലനിന്ന ഘടകങ്ങള്‍ എല്ലാം അതേപോലെ നിലനില്‍ക്കുന്നു എന്നെല്ലാം നിഗമനങ്ങളും വന്നിരുന്നു.
പതിവ് സിപിഐ എം വിരുദ്ധരെ നിരത്തി പിണറായി വന്നതുകൊണ്ട് വോട്ടു കുറയുമോ എന്ന ചര്‍ച്ചയും പിന്നൊരു ദിവസം ചാനല്‍ നടത്തി.
എന്തായിരുന്നു എക്സിറ്റ് പോളില്‍ പറഞ്ഞ കണക്ക് എന്നു നോക്കാം.
48 ശതമാനം വോട്ട് നേടി യുഡിഎഫ് ജയിക്കും.
32 ശതമാനം വോട്ടുമായി എല്‍ഡിഎഫിന് ദയനീയ തോല്‍വി.
അതായത് ഒരു ലക്ഷത്തി ഇരുപത്തെട്ടായിരം പേര്‍ വോട്ടു ചെയ്ത ഈ തെരഞ്ഞെടുപ്പില്‍ 61000 വോട്ടെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് ലഭിയ്ക്കും ..
എല്‍ഡിഎഫിന് 41000 വോട്ടും കിട്ടണം.
എന്നാല്‍ കിട്ടിയതോ ?
യുഡിഎഫിന് 51194 വോട്ടും എല്‍ഡിഎഫിന് 54137 വോട്ടും.
ചാനല്‍ മുതലാളിയുടെ പാര്‍ട്ടിയായ ബിജെപിയ്ക്ക് ചാനല്‍ 19
19 ശതമാനം വോട്ടാണ് പ്രവചിച്ചത്. അവര്‍ക്ക് കിട്ടിയത് 14 ശതമാനം മാത്രം
അപ്പൊ ഇത് സര്‍വ്വെക്കാരുടെ കുഴപ്പമാണോ?ഇങ്ങനെയൊക്കെ തെറ്റുമോ ?
അതോ ഏറെനാളായി എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ കള്ളക്കഥകളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റിന്റെ എഡിറ്റോറിയല്‍ ടീമും മുതലാളിയായ ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖറും ചേര്‍ന്നോ ?- സോഷ്യല്‍ മീഡിയയില്‍ പലരും ഈ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഞങ്ങള്‍ പാലായില്‍ കണ്ടവരില്‍ പത്തില്‍ ഏഴുപേരും എല്‍ഡിഎഫ് ജയിക്കുമെന്നാണ് പറഞ്ഞത് എന്ന് ഇന്ന് ചാനലില്‍ ഒരു അവതാരകാന്‍ നടത്തിയ കുംബസാരവും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..