29 March Friday

'കണ്ണൂരിൽ സംഘപരിവാർ കൊന്ന ജനപ്രിയനായ കോൺഗ്രസുകാരൻ അത്‌ലറ്റ്‌ സത്യനെക്കുറിച്ച്‌ ഏതെങ്കിലും കോൺഗ്രസുകാരൻ പറഞ്ഞ്‌ കേട്ടിട്ടില്ല; അങ്ങേരെ കുറിച്ച്‌ സിപിഐഎമ്മുകാർ എഴുതി കണ്ടിട്ടുണ്ട്'

വെബ് ഡെസ്‌ക്‌Updated: Sunday Mar 31, 2019

കഴിഞ്ഞ വർഷം, ത്രിപുരയിൽ 90% കോൺഗ്രസുകാരും ബി ജെ പിയിൽ പോയിട്ടും പാർട്ടിക്കൊപ്പം നിന്ന കോൺഗ്രസുകാരനായ താഹർ മിയയെ പള്ളിമുറ്റത്തിട്ട് സംഘപരിവാറുകാർ തല്ലിക്കൊന്നപ്പോൾ, ആ‌ കോൺഗ്രസുകാരനെ പറ്റിയും അന്ന് ഭരണം പോയ സി പി ഐ എമുകാർ ദെണ്ണം കൊണ്ടിരുന്നു. അന്ന് ഇവിടെയുള്ള കോൺഗ്രസ്‌ എം എൽ എമാരടക്കം മാണിക്ക്‌ സർക്കാരിനേയും അവിടെ തോറ്റ കമ്യൂണിസ്റ്റ്‌ പാർട്ടിയേയും നഴ്സറി നിലവാരത്തിൽ കൊഞ്ഞനം കുത്തി കാണിക്കുകയായിരുന്നു. അസീബ്‌ പുത്തലത്ത്‌ എഴുതുന്നു.

ഗുജറാത്ത് കലാപത്തിൽ വീട്ടിൽ കയറി സംഘ്പരിവാർ വെട്ടിക്കൊന്ന ഇഹ്സാൻ ജഫ്രിയെന്ന അഹമ്മദാബാദിലെ കോൺഗ്രസ്‌ എം പിയെക്കുറിച്ച്‌ എനിക്കറിയാവുന്ന എല്ലാ കമ്യൂണിസ്റ്റുകാരും വൈകാരികമായി സംസാരിച്ച്‌ കേട്ടിട്ടുണ്ട്‌, ഫേസ്ബുക്കിൽ എഴുതി കണ്ടിട്ടുണ്ട്, സംഘ്പരിവാർ മനുഷ്യരല്ലെന്ന് ആണയിടാറുണ്ട്. പക്ഷേ, ഞാനറിയുന്ന ഒരൊറ്റ കോൺഗ്രസുകാരും ജഫ്രിയെ പറ്റി ഒരിടത്തും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല.

കഴിഞ്ഞ വർഷം, ത്രിപുരയിൽ 90% കോൺഗ്രസുകാരും ബി ജെ പിയിൽ പോയിട്ടും പാർട്ടിക്കൊപ്പം നിന്ന കോൺഗ്രസുകാരനായ താഹർ മിയയെ പള്ളിമുറ്റത്തിട്ട് സംഘപരിവാറുകാർ തല്ലിക്കൊന്നപ്പോൾ, ആ‌ കോൺഗ്രസുകാരനെ പറ്റിയും അന്ന് ഭരണം പോയ സി പി ഐ എമുകാർ ദെണ്ണം കൊണ്ടിരുന്നു. അന്ന് ഇവിടെയുള്ള കോൺഗ്രസ്‌ എം എൽ എമാരടക്കം മാണിക്ക്‌ സർക്കാരിനേയും അവിടെ തോറ്റ കമ്യൂണിസ്റ്റ്‌ പാർട്ടിയേയും നഴ്സറി നിലവാരത്തിൽ കൊഞ്ഞനം കുത്തി കാണിക്കുകയായിരുന്നു.

കണ്ണൂരിൽ മുൻപ്‌ സംഘപരിവാർ കൊന്ന ജനപ്രിയനായ കോൺഗ്രസുകാരൻ അത്ലറ്റ്‌ സത്യനെക്കുറിച്ച്‌ എന്റെ ഫ്രണ്ട്ലിസ്റ്റിലോ നാട്ടിലോ ഉള്ള ഏതെങ്കിലും കോൺഗ്രസുകാരൻ പറഞ്ഞ്‌ ഞാൻ കേട്ടിട്ടില്ല. അങ്ങേരെ കുറിച്ച്‌ സി പി ഐ എമുകാർ എഴുതി കണ്ടിട്ടുണ്ട്‌. അന്നാ കൊലപാതകത്തിൽ സംഘിനെതിരെ മൊഴി കൊടുക്കാൻ അവിടത്തെ കമ്യൂണിസ്റ്റ് പാർട്ടി മുന്നിലുണ്ടായിരുന്നു. അകത്ത് പോയ സത്യന്റെ കൊലയാളികൾക്ക് പിന്നീട് പരോൾ കിട്ടാൻ‌ ശുപാർശക്കത്ത് നൽകിയ നേതാവാണ് ഇന്ന് കോൺഗ്രസിന്റെ കണ്ണൂരിലെ നേതാവും സ്ഥാനാർഥിയുമായ കെ സുധാകരൻ.

ഓറീസയിൽ കന്ധമാൽ ജില്ലയിൽ 2007-08 വർഷം സംഘ്പരിവാർ കൃസ്ത്യാനികൾക്കെതിരെ നടത്തിയ കലാപത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടു, കന്യാസ്ത്രീകളടക്കം റേപ്പ്‌ ചെയ്യപ്പെട്ടു, നൂറിലേറെ പള്ളികൾ പൊളിക്കപ്പെട്ടു. അവിടത്തെ സർക്കാരും കോൺഗ്രസ് പ്രതിപക്ഷവും നോക്കുകുത്തിയായപ്പോൾ അന്നാട്ടിലെ എണ്ണം പറഞ്ഞ കമ്യൂണിസ്റ്റുകാർ അവിടെ പ്രതിരോധം തീർത്തു. അന്ന് ജീവൻ കയ്യിൽപ്പിടിച്ച്‌ ഓടിയവർക്ക്‌ പാർട്ടി ഓഫീസ്‌ തുറന്നിട്ടാണവർ അഭയം കൊടുത്തത്‌. വൈരുദ്ധ്യാത്മക ഭൗതികവാദം പറയുന്നവരുടെ ഓഫീസിലാണവർ പ്രാർത്ഥന നടത്തിയത്‌, വേദന പങ്കിട്ട്‌ കരഞ്ഞത്‌.

തലശേരി കലാപത്തിൽ മുസ്ലിം കമ്യൂണിറ്റിയെ വേട്ടയാടാൻ ഇറങ്ങിയ സംഘിന്റെ കത്തിയിൽ തീർന്നത്‌ കുഞ്ഞിരാമനെന്ന സഖാവായിരുന്നു. കമ്യൂണിസ്റ്റുകാരല്ലാതെ ആ സഖാവിനെക്കുറിച്ച്‌ നല്ലതെഴുതാൻ ഒരു പാർട്ടിക്കാരും മുതിരില്ലെന്ന് മാത്രമല്ല, സംഘ്‌-സുഡാപ്പി നരേറ്റീവുകളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പണിയാണെപ്പഴും ലീഗുകാരും കോൺഗ്രസും തുടർന്ന് പോന്നത്‌. ഒരു വേള, ആ കലാപം പ്രതിരോധിച്ചത്‌ സി പി ഐ എമായതുകൊണ്ട്‌ കലാപമേ നടന്നില്ലെന്ന് മട്ടിൽ സംഘിനെ വെള്ളപൂശുന്ന, അവർക്കായി വാദിക്കുന്ന സ്വത്വവാദികളെ വരെ കണ്ടിട്ടുണ്ട്‌.

സംഘ്പരിവാർ കമ്യൂണിസ്റ്റുകാരുടെ മെക്കിട്ട് കേറുമ്പോൾ അണ്ണാക്കിൽ പിരിവെട്ടുന്ന കോൺഗ്രസിന്റെ, കൂട്ടുകക്ഷികളുടെ കളവല്ല. ആ പാർട്ടിക്കാരെയും ആ പാർട്ടിയുടെ വോട്ട് ബാങ്കായിരുന്ന കമ്യൂണിറ്റികളുടേയും മേൽ സംഘ് നടത്തിയ കലാപങ്ങളിൽ പോലും പ്രയോരിറ്റി മാറാത്ത ഇടതുപക്ഷത്തിന്റെ നിലപാടിന്റെ കാര്യമാണ്, അപ്പോഴും സംഘിനെ സഹായിക്കുന്ന, അല്ലെങ്കിൽ സൈലന്റാകുന്ന കോൺഗ്രസിന്റെ കഥയാണ്.

ഒന്നും‌ വേണ്ട, ആദ്യം കാണുന്ന കോൺഗ്രസുകാരോട്, സംഘ്പരിവാർ കൊന്ന ഒരു കോൺഗ്രസുകാരന്റെ‌ പേര് പറയാമോ എന്ന്‌ ചോദിച്ചാൽ മതി. ഒരൊറ്റ പേര് പറയില്ല. കൊല്ലപ്പെട്ടവരില്ലാഞ്ഞിട്ടല്ല, അവരുടെ മെമ്മറി ഒരുതരം പ്രത്യേക രീതിയിലാണ് ഫീഡ് ചെയ്യുന്നത്.!

ഗാന്ധിവധത്തിന് ശേഷം നിരോധിക്കപ്പെട്ട സംഘിനെ മൂന്ന് പതിറ്റാണ്ട് ഗർഭം ചുമക്കുകയും, പെറ്റ് പാല് കൊടുക്കുകയും, വളരാൻ തൊട്ടിലൊരുക്കുകയും ചെയ്ത പാർട്ടിക്ക്, സംഘിനെ വെല്ലുന്ന ചരിത്രവുമുണ്ടായതുകൊണ്ട് തന്നെയത് എളുപ്പവുമല്ല. അത് ഹാഷിം പുരയിൽ 41 മുസ്ലിം യുവാക്കളെ കൊന്ന് തിന്നതോ, രാജീവ്ഗാന്ധി സമ്മതിച്ചനുവദിച്ച സിഖ് വംശീയ കലാപമോ, ബാബരിമസ്ജിദ് പൊളിക്കാൻ വന്ന കർസേവകർക്ക് നരസിംഹറാവു ഗ്ലൂക്കോസ് കൊടുത്തതോ, 23 സംസ്ഥാനങ്ങളിലെ ഗോവധനിരോധന നിയമമോ, സംഘിന് പരുവപ്പെടാൻ, സമ്പത്ത് വലിച്ചെടുക്കാൻ മാർക്കറ്റ് തുറന്ന് കൊടുത്ത നിയോലിബറൽ നയങ്ങളോ ആവട്ടെ, സംഘിന് എപ്പോഴും സംഘിന്റെ അജണ്ട‌ നടത്താൻ ബി ജെ പിയോളം തന്നെ നല്ല ടൂളായിരുന്നു കോൺഗ്രസ്.

കോൺഗ്രസിന്റെ മുതിർന്ന നേതാവായ ഗുലാം നബി ആസാദ് രണ്ട് ദിവസം മുൻപ് അലിഗർ യൂണിവേഴ്സിറ്റിയിൽ സംസാരിക്കുമ്പോ സങ്കടം പറഞ്ഞത്, മുസ്ലിമായതുകൊണ്ട്, തന്നെ പ്രചാരണത്തിന് കൊണ്ടുപോയാൽ വോട്ട് കുറയുമെന്ന് കോൺഗ്രസ് കരുതുന്നുവെന്നും, പ്രചാരണത്തിന് വിളിക്കുന്നില്ലെന്നുമാണ്. ഒരു ആയുസ് മുഴുവൻ പാർട്ടിക്കായി പണിയെടുത്ത, മുൻപ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഒരു നേതാവിന്, വൃദ്ധന് പിന്തുണയോ വിശ്വാസമോ കൊടുക്കാൻ പറ്റാത്ത പാർട്ടിയിലിവിടുത്തെ അപ്പാവികളെന്ത് സംരക്ഷണമാണ് പ്രതീക്ഷിക്കേണ്ടത്.?

എനിക്ക് ബീഫ് തിന്നാൻ തോന്നിയാൽ ഞാൻ തിന്നുമെന്ന് പറഞ്ഞ സിദ്ധരാമയ്യയോട്, ഗൗരിലങ്കേഷും കൽബുറഗിയും മതമൗലികവാദികളാൽ കൊല്ലപ്പെട്ട കർണാടകയിലെ കോൺഗ്രസ് നേതൃത്വത്തോട് നിയമസഭാ ഇലക്ഷന് മുൻപ് രാഹുൽ കൊടുത്ത നിർദേശം പശുരാഷ്ട്രീയത്തെപ്പറ്റിയോ ഹിന്ദുത്വ തീവ്രവാദത്തെപ്പറ്റിയോ മിണ്ടേണ്ടതില്ല എന്നായിരുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ തുറന്ന് കാണിക്കണ്ട എന്ന് നിർദേശം നൽകിയ രാഹുൽ എങ്ങനെയാണതിന് പ്രതിവിധിയുണ്ടാക്കുന്നത്.?

ഹിന്ദുത്വം പറഞ്ഞാൽ, അമ്പലങ്ങൾ മാത്രം കയറിയാൽ, മുസ്ലിം നേതാക്കളെ പരമാവധി ഒഴിവാക്കിയാൽ, കാശ്മീരി ദത്താത്രേയ ബ്രാഹ്മിൺ ആണ് താനെന്ന് വെളിപ്പെടുത്തിയാൽ, സ്ത്രീവിരുദ്ധ നിലപാട് പറഞ്ഞാൽ, റാം മന്ദിർ പണിയാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് തന്റെ ഉത്തരാഖണ്ഡ് സംസ്ഥാന പാർട്ടി അധ്യക്ഷൻ മാനിഫെസ്റ്റോ അവതരിപ്പിക്കുമ്പോ തള്ളാതെയോ കൊള്ളാതെയോ നിന്നാൽ, വോട്ടിങ്ങ് ശറപറേന്ന് പോരുമെന്ന് രാഹുലിനുമറിയാം. വോട്ടിനപ്പുറം വലിയ രാഷ്ട്രീയമെന്നും പറയേണ്ടതില്ലയെന്നും. സംഘിനെ തലോടുക, ചിലപ്പോൾ സംഘ് തന്നെയാവുക, ഇടക്കിട സംഘിന്റെ അപ്പനാവുക എന്ന രാഷ്ട്രീയത്തിനപ്പുറം ഈ‌ നാടിനെ ഗ്രസിച്ചിരിക്കുന്ന മതവർഗീയക്ക് എന്ത് ബദലാണയാൾ പറയുന്നത്.?

മതനിരപേക്ഷതയുടെ രാജകുമാരൻ, സ്നേഹത്തിന്റെ സുൽത്താൻ, ഇന്ത്യയുടെ രാക്ഷകനെന്നൊക്കെ ചുമ്മാ ഗീർവാണമടിക്കുന്നവരും, അങ്ങനെ വിശ്വസിക്കുന്നവരുമൊക്കെ അയാളുട പ്രസംഗങ്ങൾ ഒന്ന് കൂടെ കേട്ടാൽ മതി. ബഹുസ്വരത, സ്നേഹം, ഇന്ത്യയെ തിരിച്ച് പിടിക്കലെന്നൊക്കെയുള്ള സുന്ദരപദങ്ങളെ ഒരു മാലയിൽ കോർത്തുരുവിടുന്നതല്ലാതെ, സ്വകാര്യവൽക്കരണം, ഇന്ധനവില, സാമ്പത്തികനയം, ഹിന്ദുത്വ എന്നിവയെക്കുറിച്ച് പ്രിസൈസായി ഒരു പുല്ലും അതിനകത്ത് കാണില്ല.

കോൺഗ്രസിനെ വിമർശിച്ചാൽ സി പി ഐ എമിനെ ബി ജെ പിയുടെ ബി ടീമെന്ന് വിളിക്കുന്നവരേ,
രാഹുലിനെ വിമർശിച്ചാൽ കമ്യൂണിസ്റ്റുകാര സംഘികളെന്ന് വിളിക്കുന്നവരേ..
സ്റ്റാറ്റിസ്റ്റിക്കലായോ ചരിത്രപരമായോ നയങ്ങൾ കൊണ്ടോ, കോൺഗ്രസാണ് സംഘിന്റെ ബി ടീം. ഉന്മൂലനപ്രത്യയശാസ്ത്രം ഒരെണ്ണം കയ്യിലില്ലെന്ന കുറവേയുള്ളു, മേൽപ്പറഞ്ഞ നേതാവാണ് സംഘി. കോർപ്പറേറ്റുകളോടും വർഗീയതയോടും കൂറില്ലാത്തവർക്ക് കയ്യടിക്കാനൊരു ചൊളയും അയാളുടെ കയ്യിലില്ല. പശു തൊഴുത്തിലെ ചാണകത്തിന്റെ രൂക്ഷനാറ്റം സഹിക്കാതാവുമ്പോൾ ആട്ടിൻകൂട്ടിലെ മൂത്രത്തിന്റെ നാറ്റം കിടുവാണെന്ന് തോന്നുന്നതുകൊണ്ട് രാഹുലിന് ജയ് വിളിക്കുന്നവർ അതങ്ങ് ചെയ്യട്ടെ.

ഉത്തരം മുട്ടുമ്പോഴുള്ള നിങ്ങളുടെയാ സംഘി ചാപ്പ കയ്യിൽ വച്ചാൽ മതി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം, അത് വേറെയാണ്.!!

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top