28 March Thursday

തീവ്രമുതലാളിത്ത കാലത്തെ ഇന്ത്യൻ ജനാധിപത്യം... അമൽ ദാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022

അമൽ ദാസ്

അമൽ ദാസ്

കൊളോണിയൽ കാലം മുതൽ നിലവിലുള്ള പ്രാകൃത നിയമങ്ങൾ- രാജ്യദ്രോഹം, സുരക്ഷ- ഉപയോഗിച്ച് വിമർശനമുയർത്തുന്നവരെയും രാഷ്‌ട്രീയ പാർട്ടികളെയും നേരിടുന്നത് നിയമവാഴ്‌ച മാത്രമാവും. കലാപങ്ങൾ അഴിച്ചുവിടുമ്പോൾ അധികാരത്തിലിരിക്കുന്ന സംഘ് നേതാക്കൾ മിണ്ടാതിരിക്കുന്നത് പൊതുസമാധാനം മുന്നിൽക്കണ്ടാണെന്ന വാദം സ്വീകാര്യത നേടുന്നു. ഇതൊക്കെ നമ്മുടെ നിത്യ യാഥാർഥ്യങ്ങളാണല്ലോ. പിസി ജോർജ് സംഭവവും ബിജെപി അധ്യക്ഷന്റെ പ്രസ്‌താവനയും പുതിയ എപ്പിസോഡ് മാത്രം- അമൽ ദാസ് എഴുതുന്നു


ലിബറൽ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായാണ് അഭിപ്രായം പറയാനും സംഘടിതമായി എതിർക്കാനുമുള്ള അവകാശങ്ങളെ പറയാറ്. തീവ്രമുതലാളിത്ത കാലത്തെ ഫാസിസ്റ്റ് വലതുപക്ഷം ഈ രണ്ട് സംഗതികളെ  തങ്ങളുടെ പ്രത്യയശാസ്ത്ര മേൽക്കോയ്‌‌മക്കും രാഷ്ട്രീയാധികാര ലബ്‌ധി‌‌‌ക്കും വേണ്ടി വളച്ചൊടിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിനനുസൃതമായി നിലനിൽക്കുന്ന സാദാ അഭിപ്രായപ്രകടനമായി വ്യാഖ്യാനിക്കപ്പെടും. എതിർ സ്വരങ്ങൾക്ക് നേരെ ഉയർത്തുന്ന കൊലവിളികളും അക്രമങ്ങളും, പ്രകോപനങ്ങൾക്ക് നേരെയുള്ള പ്രതിഷേധമായി മാത്രം കാണണം. ഇതിനായി സംഘപരിവാരം (തീവ്ര വലതുപക്ഷം പൊതുവിൽ) തെരുവിലിറക്കുന്ന ജനക്കൂട്ടം ജനാധിപത്യത്തിൽ അനുവദനീയമായ പ്രതിഷേധ കൂട്ടായ്‌മകളാണത്രെ.

കൊളോണിയൽ കാലം മുതൽ നിലവിലുള്ള പ്രാകൃത നിയമങ്ങൾ- രാജ്യദ്രോഹം, സുരക്ഷ- ഉപയോഗിച്ച് വിമർശനമുയർത്തുന്നവരെയും രാഷ്ട്രീയ പാർട്ടികളെയും നേരിടുന്നത് നിയമവാഴ്‌ച മാത്രമാവും. കലാപങ്ങൾ അഴിച്ചുവിടുമ്പോൾ അധികാരത്തിലിരിക്കുന്ന സംഘ് നേതാക്കൾ മിണ്ടാതിരിക്കുന്നത് പൊതുസമാധാനം മുന്നിൽക്കണ്ടാണെന്ന വാദം സ്വീകാര്യത നേടുന്നു. ഇതൊക്കെ നമ്മുടെ നിത്യ യാഥാർഥ്യങ്ങളാണല്ലോ. പിസി ജോർജ് സംഭവവും ബിജെപി അധ്യക്ഷന്റെ പ്രസ്‌താവനയും പുതിയ എപ്പിസോഡ് മാത്രം.

ലിബറൽ രാഷ്ട്രീയത്തിൽ തീവ്രവലതുപക്ഷം ഇടപെടുന്നത് നിയമം കയ്യിലെടുക്കുന്ന, സൗകര്യപ്രദമായി അതിനെ വളച്ചൊടിക്കുന്ന ഇത്തരം vigilante public ന്റെ സൃഷ്ടി വഴിയാണെന്ന് ശകുന്തള ബാനാജിയെ പോലുള്ളവരുടെ പഠനങ്ങൾ (Shakuntala Banaji, Vigilante Publics: Orientalism, Modernity and Hindutva Fascism in India) പറയുന്നു.  അക്രമങ്ങൾ ഇവർക്ക് ജനാധിപത്യ പ്രതിഷേധമാണ്, വർഗീയ വിഷം ചീറ്റുന്ന വിദ്വേഷപ്രസംഗങ്ങൾ നിയതമായ അഭിപ്രായപ്രകടനങ്ങളും. വികസനം, സാങ്കേതികവിദ്യയിലൂന്നിയ പുത്തൻ വിവര വിനിമയങ്ങൾ (വാട്‌സാപ്, ട്വിറ്റർ, ഫെയ്‌സ്‌‌‌ബുക്ക്) ഒക്കെ മുന്നിൽ കാട്ടി ഞങ്ങളും ആധുനിക ജനാധിപത്യവാദികളാണെന്ന് ഇവർ വാദിക്കുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം നിൽക്കുന്നത് ഞങ്ങളല്ല ഇവിടുത്തെ ന്യൂനപക്ഷവും സംഘടിത ഇടതുപക്ഷവും തൊഴിലാളി വർഗ്ഗവുമാണെന്ന് അവർ അലറിവിളിക്കും.

രാഷ്ട്രീയത്തിന്റെ ഈ lumpenisation ( ക്രിമിനൽ വിഘടനം) നിയോലിബറൽ അല്ലെങ്കിൽ തീവ്രമുതലാളിത്ത കാലത്തിന്റെ പ്രത്യേകത കൂടിയാണെന്നാണ് ഐജാസ് അഹ്മദ് പറയുന്നത് (Aijaz Ahmad, Liberal Democracy and Extreme Right) . കൂടിയ അളവിലുള്ള തൊഴിലില്ലായ്മയും, ചൂഷണവും, സ്ഥിരം തൊഴിലുകളുടെ അഭാവവും, സ്വകാര്യമേഖലയുടെ കയ്യേറ്റവും വലിയ അളവിലുള്ള അരക്ഷിതബോധം സൃഷ്ടിക്കുന്നു. നിലവിലെ തൊഴിൽ സാധ്യതകൾക്കപ്പുറം, നിയമ വ്യവസ്ഥക്കും സ്ഥാപിത രീതികൾക്കും പുറമെയുള്ള അവസരങ്ങൾ പിടിച്ചെടുക്കാൻ ആളുകളെ ഈ അരക്ഷിതബോധം പ്രേരിപ്പിക്കും. വലിയ അളവിലുള്ള മത്സര മനോഭാവം തൊഴിൽ മേഖലക്കകത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സംഘാടനത്തെ ക്ഷീണിപ്പിക്കുന്നു.

വർഗബോധത്തിൽ അധിഷ്ഠിതമായ യൂണിയനുകൾക്ക് പ്രസക്തി ഇല്ലാതാവും. പകരം ജാതി, മതം, വംശം പോലുള്ള വ്യംഗ്യാശയങ്ങൾക്ക് പുറത്തുള്ള ഒഴുക്കൻ കൂട്ടായ്‌മകൾ രൂപപ്പെടുമത്രേ. അവ കേന്ദ്രീകൃതമായ സ്വഭാവമുള്ളതാവണമെന്ന് യാതൊരു നിർബന്ധവുമില്ല. പകരം ക്രിമിനൽ റാക്കറ്റ് രീതിയിലുള്ള അക്രമ സ്വഭാവം ഇവക്ക് കൈവരുന്നു. തീവ്രവലതുപക്ഷം ഇത്തരം ഗ്രൂപ്പുകളെ തങ്ങളുടെ പ്രത്യയശാസ്ത്രമേൽക്കോയ്‌മ നിലനിർത്താനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുകയും ചെയ്യും.

പതിറ്റാണ്ടുകൾ കൊണ്ട് നേടിയെടുത്ത തങ്ങളുടെ ഈ മേൽക്കോയ്മയെ രാഷ്ട്രീയ വിളവെടുപ്പിനായി ഉപയോഗിക്കുകയാണ് സംഘപരിവാരം. തീവ്രമുതലാളിത്തത്തിന്റെ മൂലധനഒഴുക്കിന് തടസ്സം നിൽക്കാത്ത ഒരു രാഷ്ട്രീയ സമൂഹമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയിൽ മറ്റിടങ്ങളിൽ എല്ലാം അവരതിൽ വിജയിച്ചതായി കാണാം. കേരളമാണ് അതിനൊരു തടസ്സം. അബ്‌സ്‌ട്രാക്‌ട് ആയൊരു നവോത്ഥാന മതനിരപേക്ഷ സമൂഹമായതുകൊണ്ട് മാത്രമല്ല കേരളം ഒരു മാതൃകയാവുന്നത്. സംഘടിത ഇടതുപക്ഷത്തിന്റെയും തൊഴിലാളി, കർഷക സംഘടനകളുടെയും കരുത്തുറ്റ ചെറുത്തുനിൽപ്പാണതിന് പിന്നിലെ പ്രധാന കാരണം. വിദ്വേഷ പ്രസംഗങ്ങളും കൊലവിളികളും വഴി ഇന്ന് കേരളത്തിൽ  വർഗീയ ചേരിതിരിവുകളുണ്ടാക്കാൻ തീവ്രവലതുപക്ഷം (സംഘപരിവാരവും ന്യൂനപക്ഷ വർഗീയവാദികളും) കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനെതിരെ ഇടതുപക്ഷത്തോടൊപ്പം, സിപിഐ എമ്മിനോടൊപ്പം അണിചേരേണ്ടത് ഒരു രാഷ്ട്രീയ അനിവാര്യത തന്നെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top