കൊച്ചി > മധ്യപ്രദേശില്‍ നിന്നും ടിക്കറ്റെടുക്കാതെ കേരളത്തിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍മീഡിയയുടെ പൊങ്കാല. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുകയും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് അടച്ചിട്ട് മറ്റ് യാത്രക്കാരെ കയറ്റാതിരിക്കുകയും ചെയ്‌ത എബിവിപി പ്രവര്‍ത്തകരെ കണക്കിന് വിമര്‍ശിക്കുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
'കുമ്മനടിച്ച്' യാത്ര ചെയ്യാന്‍ ഇത് ഉത്തരേന്ത്യയല്ലെന്നും കമ്പാര്‍ട്ട്‌മെന്റ് പൂട്ടിയിടാന്‍ ട്രെയിന്‍ ആരുടെയും സ്വകാര്യസ്വത്തല്ലെന്നും എബിവിപിക്കാര്‍ക്ക് മറുപടി കൊടുക്കുന്നു. ട്രോളുകള്‍ക്ക് വന്‍ പ്രചരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചൊവ്വാഴ്‌ച രാത്രി ഇന്‍ഡോറില്‍ നിന്നും പുറപ്പെട്ട ഇന്‍ഡോര്‍ കൊച്ചുവേളി എക്സപ്രസ് കോഴിക്കോട്ടെത്തിയപ്പോഴാണ് സംഭവം. മധ്യപ്രദേശില്‍ നിന്നും യാത്രതിരിച്ച സംഘമാണ് കംപാര്‍ട്ടുമെന്റ് അടച്ചിട്ട് മറ്റുള്ളവരെ കയറാന്‍ അനുവദിക്കാതിരുന്നത്.
തങ്ങള്‍ എബിവിപിക്കാരാണെന്നും ആരും ഇങ്ങോട്ട് കളിക്കണ്ട എന്നും പ്രവര്‍ത്തകര്‍ പറഞ്ഞതായി നാട്ടുകാര്‍ ആരോപിച്ചു. എഴുപത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 55 പേര്‍ക്ക് മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളു.
പിന്നീട് റെയില്‍വേ പൊലീസ് ഇടപെട്ട് പ്രത്യേക സംഘത്തെ ട്രെയിനില്‍ നിയമിച്ച ശേഷമാണ് യാത്ര പു:നരാരംഭിക്കാനായത്. ടിക്കറ്റില്ലാത്തവരില്‍ നിന്നും പിഴയും ഈടാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..