19 April Friday

'അഭിമന്യു... സ്വപ്‌‌‌‌നത്തില്‍ പോലും വിചാരിച്ചില്ല അത് നീയാണെന്ന്'

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

കൊച്ചി > മഹാരാജാസ് കോളേജില്‍ എസ്‌ഡിപിഐ ക്രിമിനല്‍ സംഘം അറുത്തെടുത്തത് അഭിമന്യൂ എന്ന മനുഷ്യത്വം വറ്റാത്ത നന്മ മരം കൂടെ ആയിരുന്നു. അത് ഒരിക്കല്‍ കൂടെ തെളിയിക്കുന്ന ഒരു ഫേസ്‌‌‌ബുക്ക് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'നാ പെത്ത മകനെ എന്ന് വാവിട്ടു കരഞ്ഞ മാതാവിനെ കണ്ടപ്പോള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല അത് നീയാണെന്ന്' എന്ന തലക്കെട്ടിലാണ് ഫേസ്‌‌‌‌‌ബുക്ക് പോസ്റ്റ്.

നാസില്‍ സുഹൈല്‍ എന്ന യുവാവ് പണ്ട് അഭിമന്യുവിന്റെ നാടായ വട്ടവടയിലേക്ക് യാത്ര നടത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് അഭിമന്യുവിന്റെയും കുടുംബത്തിന്റെയും നന്മയുടെ വന്‍മരത്തെ നമുക്ക് കാണിച്ചുതരുന്നത്. യാത്രക്കിടെ വിജനമായ സ്ഥലത്ത് പെട്ടുപോയപ്പോള്‍ തങ്ങളുടെ കൃഷിസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി അവര്‍ക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പാതി ഈ അപരിചിതര്‍ക്ക് നല്‍കിയത് അഭിമന്യൂവും ആ കുടുംബവും ആയിരുന്നു.

കൊച്ച് അഭിമന്യു അപരിചിതര്‍ക്ക് വഴികാട്ടിയാവുന്നതുമെല്ലാം നാസിലിന്റെ എഫ്‌‌ബി ചിത്രങ്ങല്‍തന്നെ വലിയ തെളിവ്. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം മഹാരാജാസ് കോളേജില്‍ എത്തിയപ്പോള്‍ നിലത്ത് ഉണക്കാനിട്ടിരുന്ന ചുവരെഴുത്തില്‍ വണ്ടി കയറ്റിയിറക്കിയപ്പോള്‍ ഓടിയെത്തി ശാസിച്ച് തിരുത്തിയതും പക്വതയുള്ള ഈ അഭിമന്യൂ ആയിരുന്നു.

പക്ഷെ പണ്ട് ആതിഥ്യമരുളിയ ആ കുട്ടിയായിരുന്നുവെന്ന് ഇവര്‍ അറിഞ്ഞില്ല. തുടര്‍ന്ന് അഭിമന്യുവിന്റെ മരവണവാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞപ്പോഴാണ് അഭിമന്യൂവിന്റെ ജീവിതത്തില്‍ തങ്ങളും നിരവധി തവണ കടന്നുപോയിരുന്നവരാണെന്ന് തിരിച്ചറിഞ്ഞത്. വട്ടവട യാത്രയിലെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഫേസ്‌‌‌‌ബുക്ക് പോസ്റ്റ്.

ഫേസ്‌‌ബുക്ക് പോസ്റ്റ്

ഈ മുഖം എനിക്ക് മറക്കാനാവില്ല!

കൃത്യമായി പറഞ്ഞാല്‍ (17-06-18) കഴിഞ്ഞ മാസം മൂന്നാമത്തെ ഞായറാഴ്‌ച യാണ് ഈ മുഖം ആദ്യമായും അവസാനമായും കണ്ടത്... 3 മിനിറ്റ് മാത്രം ദൈര്‍ഘ്യം ഉള്ള സംഭാഷണം!

പക്ഷെ അന്നെനിക്ക് അവന്‍ ആരായിരുന്നു, പേര് എന്തായിരുന്നു എന്നൊന്നും അറിയില്ലായിരുന്നു...

അന്ന് ജീവിതത്തില്‍ ആദ്യമായി മഹാരാജാസ് ക്യാമ്പസില്‍, പിതൃ സഹോദരന് ഒപ്പം പോയതായിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്ന ഞാന്‍ നിലത്ത് ഉണങ്ങാന്‍ ഇട്ടിരുന്ന ചുവരെഴുത്തുകള്‍ ക്ക് മുകളിലൂടെ അശ്രദ്ധമായി വാഹനം കയറ്റി ഇറക്കി.

വണ്ടി എവിടെ പാര്‍ക്ക് ചെയ്യുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് ഒരു പയ്യന്‍ വന്ന് ഞാന്‍ ചെയ്‌ത തെമ്മാടിതരം ചോദ്യം ചെയ്‌തത്.

ആ വാക്കുകള്‍ക്ക് ഒരു നല്ല നേതാവിന്റെ ഗാംഭീര്യം, ഒരു പ്രവര്‍ത്തകന്റെ രോഷം ഒക്കെ ഉണ്ടായിരുന്നു.

ഞാന്‍ പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി വളരെ മാന്യമായി തന്നെ എന്നോട് പെരുമാറി... അവിടെ ഞാന്‍ അവനില്‍ കണ്ടത് ഒരു അക്രമ രാഷ്ട്രീയ ക്കാരനെ ആയിരുന്നില്ല... മറിച്ച് തെറ്റ് ചോദ്യം ചെയ്യാനും അത് അംഗീകരിച്ചതോടെ ക്ഷമിക്കാനും പഠിച്ച ഒരു നല്ല വിദ്യാര്‍ത്ഥി നേതാവിനെ ആയിരുന്നു.

പിന്നീട് ഈ മുഖം മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത ആയപ്പോ അറിഞ്ഞില്ല, തിരിച്ചറിഞ്ഞില്ല....

വൈകി ആണെങ്കിലും തിരിച്ച് അറിഞ്ഞപ്പോള്‍

ഉരുളക്കിഴങ്ങ് വിളവെടുപ്പ് നടത്തുകയായിരുന്ന  അഭിമന്യുവും ജ്യേഷ്ഠനും അമ്മയും

ഉരുളക്കിഴങ്ങ് വിളവെടുപ്പ് നടത്തുകയായിരുന്ന അഭിമന്യുവും ജ്യേഷ്ഠനും അമ്മയും

നാസിലിനും സംഘത്തിനും വഴികാട്ടുന്ന അഭിമന്യു

നാസിലിനും സംഘത്തിനും വഴികാട്ടുന്ന അഭിമന്യു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top