സുമോദ്‌ കാത്തിരിക്കുന്നു 
ലൈഫിൽ ഒരു വീട്

Tuesday Mar 16, 2021
ജോൺസൺ പി വർഗീസ്‌


പാലക്കാട്
‘ലൈഫ്‌ പദ്ധതി’യിൽ വീടിന്‌ അപേക്ഷിച്ച് കാത്തിരിക്കുന്ന സ്ഥാനാർഥിയുമുണ്ട്‌‌ ഇക്കുറി എൽഡിഎഫ്‌ പട്ടികയിൽ, തരൂർ മണ്ഡലത്തിലെ സ്ഥാനാർഥി പി പി സുമോദ്‌‌. കിണർകുത്താൻപോലും ഇടമില്ലാത്ത തൃത്താല ആലൂരിലെ ആറ്‌സെന്റിലെ കുഞ്ഞുവീട്ടിൽനിന്നാണ്‌ സുമോദിന്റെ ജീവിതം തുടങ്ങുന്നത്‌. വിദ്യാഭ്യാസത്തിന്റെ കരുത്തിലും പ്രസ്ഥാനത്തിന്റെ ഊർജത്തിലും തുടർന്നുള്ള ജീവിതം പോരാട്ടമായി. പരിമിതികളോട്‌ പടവെട്ടിയ സുമോദിന്‌ കരുത്ത്‌ എന്നും കമ്യൂണിസ്‌റ്റ്‌പ്രസ്ഥാനം.

സുമോദിന്റെ തൃത്താല ആലൂരിലെ റോഡരികിലെ ഇടുങ്ങിയ തറവാട്‌വീടിന്റ ചുമരാകെ പായൽ വീണു. അച്ഛനും അമ്മയും അനുജനും അനുജന്റെ ഭാര്യയുമാണ്‌ ഇവിടെ താമസം. മുത്തച്ഛന്റെ കാലത്ത്‌ പണിത ഈ കുഞ്ഞുവീട് അച്ഛൻ കൃഷ്‌ണൻകുട്ടിയുടെയും അദ്ദേഹത്തിന്റെ നാലു സഹോദരങ്ങളുടെയും പേരിലാണ്‌‌. വസ്‌തു നാലായി വീതംവയ്‌ക്കണം. കടബാധ്യതയേറിയതോടെ വസ്‌തുവിന്റെ ആധാരം ബാങ്കിലായി. ഭാര്യയും കുട്ടികളുമായപ്പോൾ സുമോദ്‌ അടുത്തുതന്നെ വാടകവീട്ടിലേക്കു താമസംമാറി.

സ്വന്തമായി റേഷൻകാർഡുണ്ടെങ്കിലേ ലൈഫിൽ വീട്‌ ലഭിക്കൂ. അതിന്‌ അപേക്ഷിച്ചു. സ്വന്തമായി ഒരു തുണ്ടു ഭൂമിയും ആസ്‌തിയുമില്ലാത്ത സുമോദിന്‌ ബിപിഎൽ കാർഡ്‌ കിട്ടി. അതുവച്ച്‌ പട്ടികജാതി വികസനവകുപ്പിൽ അപേക്ഷിച്ചു. എല്ലാ പട്ടികവർഗകുടുംബങ്ങൾക്കും ലഭിക്കുന്നതുപോലെ അഞ്ച്‌ സെന്റ്‌ സ്ഥലം സുമോദിനും അനുവദിച്ചു. ഇനി വീടിനുള്ള കാത്തിരിപ്പ്‌‌. ഏറെ സാമ്പത്തികപ്രയാസമുണ്ടെങ്കിലും വിദ്യാഭ്യാസം മുടക്കിയില്ല. അച്ഛൻ കൃഷ്‌ണൻകുട്ടി സിഐടിയു യൂണിയനിൽ അം​ഗമായ ചുമട്ടുതൊഴിലാളിയായിരുന്നു. ഹൃദ്‌രോ​ഗത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞതോടെ അഞ്ചുവർഷമായി ജോലിക്ക്‌ പോകാനാകാതായി. അമ്മ ലക്ഷ്‌മി തൊഴിലുറപ്പ്‌ജോലിക്ക്‌ പോകുന്നു‌. അഞ്ചാംക്ലാസ്‌ മുതൽ എസ്‌എഫ്‌ഐക്കാരനായി തുടങ്ങിയ സംഘടനാപ്രവർത്തനത്തിനുമാത്രം വിട്ടുവീഴ്‌ചകളില്ല. "സാഹചര്യങ്ങളൊക്കെ മാറും. അല്ലെങ്കിലും നമ്മേക്കാൾ ഇല്ലായ്‌മയിൽ കഴിയുന്നവർക്ക്‌ ആദ്യംവീട്‌ ലഭിക്കട്ടെ എന്നിട്ട്‌ മതി നമുക്ക്'.‌ വീടിന്‌‌ അപേക്ഷ നൽകുമ്പോഴെല്ലാം സുമോദിനും അച്ഛനുമെല്ലാം ഇതേ അഭിപ്രായമായിരുന്നു.

ആലൂർ ഗവ. എൽപി സ്‌കൂൾ, തൃത്താല ഹൈസ്‌കൂൾ, പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്‌കൃത കോളേജ്‌, കോട്ടപ്പുറം ശ്രീനാരായണ കോളേജ്‌ ഓഫ്‌ ടീച്ചർ എഡ്യൂക്കേഷൻ സെന്റർ എന്നിവിടങ്ങളിൽനിന്ന്‌ വിദ്യാഭ്യാസം പൂർത്തിയാക്കി. എം എ, ബിഎഡ് ബിരുദധാരിയാണ്‌. അച്ഛൻ കൃഷ്‌ണൻകുട്ടിയും അമ്മ ലക്ഷ്‌മിയും പട്ടിത്തറയിലെ വീടിന്‌ മുന്നിൽ നിൽക്കു
മ്പോൾ മകന്റെ സ്ഥാനാർഥിത്വത്തിൽ അമിതാഹ്ലാദമില്ല.  ധന്യയാണ്‌ സുമോദിന്റെ ഭാര്യ. മക്കൾ:  ഇതിഹാസ്‌(നാല്‌ വയസ്സ്‌), മാനസ്‌(ആറുമാസം).