ചോരനീരാക്കിയതാ...
 സന്തോഷം ഒന്നു വേറെയാടാ ഉവ്വേ

Monday Mar 8, 2021
ജോബി ജോർജ്‌


ഇടുക്കി
‘ഒരുപാടുകാലത്തെ അലച്ചിലിനുശേഷമാണ്‌ ഈ മണ്ണ്‌‌ സ്വന്തമായത്‌. ഞാനും ഇവളുംകൂടി ചോരനീരാക്കിയാ ഇത്തിരി മണ്ണുണ്ടാക്കിയത്‌. അതിന്‌‌ പട്ടയം കിട്ടിയതിന്റെ സന്തോഷം ഒന്നു വേറെയാടാ ഉവ്വേ...’  എഴുപത്തിമൂന്നുവയസ്സുള്ള കുടിയേറ്റകർഷകൻ ചെല്ലപ്പന്റെ  നീട്ടിയും കുറുക്കിയുമുള്ള സംസാരം. കഞ്ഞിക്കുഴി പ്രഭാസിറ്റിയിൽ ടി ജി ചെല്ലപ്പൻ, അമ്മിണി ദമ്പതികളുടെ പേരിൽ ഒരേക്കർ പട്ടയമാണ്‌ കിട്ടിയത്‌.

മണ്ണിൽ വിത്തിടുന്നതിന്റെ തിരക്കിലും ചിരകാലാഭിലാഷം പൂവണിഞ്ഞതിന്റെ  യാതനകൾ അദ്ദേഹം പങ്കുവച്ചു. പൂഞ്ഞാറിൽനിന്ന്‌ 1958ൽ തണ്ടാടിയിലെ കുടുംബവീട്ടിൽ നിന്ന്‌ അച്ഛനമ്മമാർക്കൊപ്പം പത്താംവയസ്സിലാണ്‌ ഹൈറേഞ്ചിലെത്തുന്നത്‌‌. ആനയും കാട്ടുപന്നിയും പോത്തുമൊക്കെ വിലസുന്ന മലമ്പാതകൾ താണ്ടിയാണ്‌ വരവ്‌‌. വിവാഹശേഷം കഞ്ഞിക്കുഴിയിലെത്തി. പട്ടയമില്ലാത്തതിനാൽ  ബാങ്ക്‌ വായ്‌പ പോലും കിട്ടാത്തകാലം. പ്രകൃതിക്ഷോഭങ്ങളിലും പെരുംകാറ്റിലും കുരുമുളക്‌ കൊടിയും കപ്പയും വാഴയുമൊക്കെ നിലംപൊത്തും. പശുവിനെയും ആടിനെയുമൊക്കെ വളർത്തിയാണ്‌ പിടിച്ചുനിൽക്കുന്നത്‌. കൈവശഭൂമിയായതിനാൽ ഒരു ആനുകൂല്യങ്ങളുമില്ല. മകളുടെ കല്യാണത്തിനും മകന്റെ വിദ്യാഭ്യാസത്തിനുമൊന്നും വായ്‌പ കിട്ടില്ല.

ആദ്യം പൈനാവിലൊരു ഓഫീസിൽ പട്ടയത്തിന്‌ അപേക്ഷ നൽകി. ഉദ്യോഗസ്ഥർ വാങ്ങിവച്ചെങ്കിലും പിന്നീട് ‌വിവരമൊന്നുമുണ്ടായില്ല. പിന്നീട്‌ കൊച്ചുചേലച്ചുവട്‌ എൽഎ ഓഫീസിലും അപേക്ഷനൽകിയെങ്കിലും റവന്യൂ വനംവകുപ്പ്‌ സംയുക്ത പരിശോധനയിൽ തള്ളിപ്പോയി. അങ്ങനെയിരിക്കെ കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ കുടുങ്ങി ഉള്ള കിടപ്പാടവും നഷ്ടമാകുന്ന ഭയത്തിൽ കഴിയുമ്പോഴാണ്‌ പിണറായി സർക്കാർ അധികാരത്തിൽ വരുന്നത്‌. ജില്ലയിൽനിന്ന്‌ മന്ത്രി എം എം മണി മന്ത്രിയുമായി. ഇതോടെ പട്ടയ നടപടികൾ വേഗത്തിലായി.

ജില്ലയിലെ ആറാമത്‌ പട്ടയമേള നവംബർ നാലിന്‌ നടന്നപ്പോഴാണ്‌ കർഷക ദമ്പതികൾക്ക്‌ പട്ടയം കിട്ടുന്നത്‌. ഇവരുൾപ്പെടെ 31,580 പേർ‌ ഭൂമിക്കുടയവരായി. ഇടുക്കി അണക്കെട്ടിന്റെ പദ്ധതി മേഖലയായ  ഉപ്പുതറയിൽ പത്തുചെയിൻ പ്രദേശത്ത്‌ ഏഴുചെയിൻവരെയുള്ളവർക്കും ഇരട്ടയാർ അണക്കെട്ടിന്റെ പദ്ധതി മേഖലയിലുള്ളവർക്കും പട്ടയം നൽകി.