ചുവപ്പിനെ ചേർത്ത്‌‌ ചേർത്തല

Tuesday Mar 2, 2021
ജോബിൻസ്‌ ഐസക്‌

ചേർത്തല > കാലപ്രവാഹത്തിന്റെ കാറ്റുംകോളും കടന്ന്‌ ചേർത്തല ചുവന്നുറച്ചു‌. വീരേതിഹാസങ്ങൾ പിറന്ന വയലാറിന്റെ വിപ്ലവമണ്ണും ചേർന്നതോടെ വേരുകളാഴ്‌ത്തി കരുത്തോടെ ഇടതുപക്ഷം. വെല്ലുവിളികളെ നിഷ്‌പ്രഭമാക്കിയ ഹാട്രിക്‌ കരുത്തിൽ ചേർത്തലയിൽ എൽഡിഎഫ്‌ തലയെടുപ്പോടെ നിൽക്കുമ്പോൾ സ്വാധീനമേഖലകൾ പോലും കൈവിട്ട്‌ പതറുകയാണ്‌ യുഡിഎഫ്‌. ചേർത്തല നഗരസഭയ്‌ക്ക്‌ പുറമേ വയലാർ, ചേർത്തല തെക്ക്‌, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്‌, കടക്കരപ്പള്ളി പഞ്ചായത്തുകൾ കൂടിച്ചേർന്നാൽ ചേർത്തല നിയമസഭാ മണ്ഡലമായി.

1957ൽ കെ ആർ ഗൗരിയമ്മയിലൂടെ ചേർത്തലയിൽ ചെങ്കൊടി പാറിയതും കേരളത്തെ മാറ്റിമറിച്ച ആദ്യ കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയിൽ ഗൗരിയമ്മ അംഗമായതും ചരിത്രം. ഇടയ്‌ക്ക്‌ എ കെ ആന്റണിയും വയലാർരവിയും വലതുപക്ഷത്തേക്ക്‌ തിരിച്ച ചേർത്തലയെ സി കെ ചന്ദ്രപ്പനിലൂടെ ഇടതുപക്ഷം മടക്കിക്കൊണ്ടുവന്നു. കെ ആർ ഗൗരിയമ്മ യുഡിഎഫ് ചേരിയിലെത്തിയപ്പോഴും ഇടതുപക്ഷം വിട്ടുകൊടുത്തില്ല. പ്രതാപകാലത്തും വിറച്ച ആന്റണി മുഖ്യമന്ത്രി പകിട്ടുണ്ടായിട്ടും ആത്മവിശ്വാസമില്ലാതെ ചേർത്തല വിട്ട്‌ തിരൂരങ്ങാടിക്ക്‌‌ പോയതും നാട്‌ കണ്ടു.

യുഡിഎഫ്‌ തരംഗമുണ്ടായ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആലപ്പുഴയെ ഇടതുപക്ഷത്തുറപ്പിച്ചത്‌ ചേർത്തലയുടെ പ്രതിരോധം.‌ തദ്ദേശ തെരഞ്ഞെടുപ്പിലും അതേനില‌. 10 വർഷത്തിനുശേഷം ചേർത്തല നഗരസഭ തിരിച്ചുപിടിച്ചു. വയലാർ, ചേർത്തല തെക്ക്‌, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളും കഞ്ഞിക്കുഴി, പട്ടണക്കാട്, ആര്യാട്‌‌ ബ്ലോക്കും എൽഡിഎഫ‌് ഭരണത്തിലായി. പട്ടണക്കാടും കടക്കരപ്പള്ളിയും മാത്രമാണ്‌ യുഡിഎഫിന്‌. കടക്കരപ്പള്ളിയിലാകട്ടെ നറുക്കെടുപ്പിലൂടെ. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫ്‌ 12,886 വോട്ടിന്‌ മുന്നിലെത്തി.

ഇടതുപക്ഷത്തുറച്ച ഗൗരിയമ്മയെ ജെഎസ്‌എസ്‌ നേത‌ൃത്വത്തിൽനിന്ന്‌ ഒഴിവാക്കി പാർടിയെ പിളർത്താൻ കോൺഗ്രസ്‌ നടത്തിയ കളികൾ വലിയ രോഷത്തിനിടയാക്കിയിട്ടുണ്ട്‌. അടിക്കടി കാലുവാരുന്ന ബിജെപിയോട്‌ ബിഡിജെഎസിന്റെ അത‌ൃപ്‌തി പരസ്യമായത്‌ എൻഡിഎയ്‌ക്കും തിരിച്ചടിയായി. 1957ലും 60ലും കെ ആർ ഗൗരിയമ്മ ജയിച്ച ചേർത്തലയിൽ 1965ൽ സി വി ജേക്കബിനായിരുന്നു വിജയം. 1967ൽ വയലാർ സമരപോരാളി എൻ പി തണ്ടാറിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. 1970ൽ കന്നിമത്സരത്തിൽ എ കെ ആന്റണി വിജയിച്ചു.

1977ൽ എം കെ രാഘവനിലൂടെ മണ്ഡലം നിലനിർത്തി. 1980ൽ പി എസ് ശ്രീനിവാസനിലൂടെ വീണ്ടും ഇടതുപക്ഷം. 1982ലും 1987ലും വയലാർരവി. 1991ൽ സി കെ ചന്ദ്രപ്പന്റെ അട്ടിമറി; തോറ്റത്‌ വയലാർ രവി. 1996ൽ വീണ്ടും എ കെ ആന്റണി. 2000ലും വിജയം ആവർത്തിച്ചു.  2006ൽ സി കെ ഷാജിമോഹനെ യുഡിഎഫ് രംഗത്തിറക്കിയെങ്കിലും പി തിലോത്തമന് കന്നിവിജയം. 2011ൽ

ജെഎസ്എസ്‌ സ്ഥാനാർഥിയായ ഗൗരിയമ്മയെ തോൽപിച്ചാണ് തിലോത്തമൻ വിജയത്തിളക്കം കൂട്ടിയത്. 2016ൽ എസ് ശരത്തിനെ 7,196 വോട്ടിന്‌ തോൽപ്പിച്ച്‌  തിലോത്തമന്‌ ഹാട്രിക്.