ചരിത്രം പറയുന്നു... ഉറപ്പാണ് വാമനപുരം

Tuesday Mar 2, 2021
വിജേഷ്‌ ചൂടൽ

തിരുവനന്തപുരം > തലസ്ഥാന ജില്ലയിലെ ദൈർഘ്യമേറിയ പുഴയുടെ വഴിപോലെ സുദീർഘമാണ്‌ അതിന്റെ കരയിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വിജയചരിത്രം.

ചെമ്മുഞ്ചി പുൽമേട്ടിൽ നിന്നുറവയെടുക്കുന്ന നദി കടവുകൾതൊട്ട്‌ കായൽതാണ്ടി അറബിക്കടലിലാണ്‌ എത്തുന്നതെങ്കിൽ വാമനപുരത്തുനിന്ന്‌ നിയമസഭയിലെത്തുക കമ്യൂണിസ്‌റ്റ്‌  തന്നെയാകുമെന്ന്‌ കാലം സാക്ഷ്യപ്പെടുത്തും. ഏത്‌ കാലാവസ്ഥയിലും ചെങ്കൊടിത്തണലിൽ അടിയുറച്ചുനിന്ന വാമനപുരം നിയമസഭാ മണ്ഡലത്തിൽനിന്ന്‌ 1977 മുതൽ തുടർച്ചയായി പത്തുതവണയും നിയമസഭയിലെത്തിയത്‌ സിപിഐ എം പ്രതിനിധികൾ.

വിനോദസഞ്ചാര മേഖലയായ പൊന്മുടി, ബ്രൈമൂർ മലനിരകളും അസംഖ്യം ആദിവാസി ഊരുകളും തോട്ടങ്ങളും ഹരിതാഭ ചാർത്തുന്ന കിഴക്കൻ മലയോരം ജില്ലയിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലങ്ങളിലൊന്നാണ്‌. വാമനപുരം നദീതടത്തിലെ വാമനപുരം, നെല്ലനാട്, പുല്ലമ്പാറ, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല, ആനാട്, പനവൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. പുനർനിർണയത്തിൽ മാണിക്കൽ പഞ്ചായത്ത് നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായി. നെടുമങ്ങാടിന്റെ ഭാഗമായിരുന്ന ആനാടും പനവൂരും വാമനപുരത്തേക്കുമെത്തി. ഭൂമിശാസ്ത്രപരമായി മാറിയെങ്കിലും വാമനപുരത്തിന്റെ ഇടതുപക്ഷ ആഭിമുഖ്യം അചഞ്ചലമായി തുടരുന്നു.

മണ്ഡലം നിലവിൽവന്ന 1965ലും പിന്നീട്‌ 1970ലും എം കുഞ്ഞുകൃഷ്ണപിള്ള ആയിരത്തിൽപ്പരം വോട്ടിന്‌ വിജയിച്ചതാണ്‌ കോൺഗ്രസ്‌ സാന്നിധ്യം. 1967ൽ എണ്ണായിരത്തോളം വോട്ടിന്‌ സീറ്റ്‌ പിടിച്ചെടുത്ത സിപിഐ എമ്മിലെ കല്ലറ വാസുദേവൻപിള്ള 1977ൽ വീണ്ടും വിജയിച്ചതോടെ മണ്ഡലം ചെങ്കോട്ടയായി. പിന്നീട് 1980, 1982, 1987, 1991 , 2011 വർഷങ്ങളിലായി അഞ്ചുതവണ സിപിഐ എമ്മിലെ കോലിയക്കോട് എൻ കൃഷ്ണൻനായർ ഇവിടെനിന്ന്‌ നിയമസഭയിലെത്തി. 1996ലും 2001ലും പിരപ്പൻകോട് മുരളിയും 2006-ൽ ജെ അരുന്ധതിയും വിജയിച്ചു.

2016ൽ സിപിഐ എമ്മിലെ ഡി കെ മുരളി 9596 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ കോൺഗ്രസിലെ ശരത്‌ചന്ദ്രപ്രസാദിനെ തോൽപ്പിച്ചത്‌. സമാനതയില്ലാത്ത വികസന–-ക്ഷേമപ്രവർത്തനങ്ങളുടെ അഞ്ചുവർഷത്തിനിപ്പുറം വർധിത ഭൂരിപക്ഷത്തോടെയുള്ള എൽഡിഎഫിന്റെ വിജയത്തുടർച്ചയിൽ കുറഞ്ഞതൊന്നും വാമനപുരത്തെ തൃപ്തിപ്പെടുത്തില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വാമനപുരം ബ്ലോക്കിലെ 15 ഡിവിഷനിൽ

14 എണ്ണവും വിജയിച്ചാണ്‌ എൽഡിഎഫ്‌ ഭരണം നിലനിർത്തിയത്‌. പരാജയഭീതിയിൽ പലപ്പോഴും ഘടകകക്ഷികൾക്കുനൽകി കോൺഗ്രസ്‌ കൈയൊഴിഞ്ഞുപോയ മണ്ഡലം കേരളം ഭരണത്തുടർച്ചയുടെ വിജയചരിത്രം രചിക്കുമ്പോൾ ഇടതുപക്ഷത്തുണ്ടാകുമെന്നുറപ്പ്‌.