ഒരു കള്ളക്കഥകൂടി പൊളിഞ്ഞു

സത്യം കാണാത്ത "കാഴ്ചപ്പാട്‌ ' ; 5 കുടുംബം താമസം തുടങ്ങി

Monday Feb 22, 2021
അലൻ നിതിൻ സ്റ്റീഫൻ


അടിമാലി
പ്രമുഖ യുഡിഎഫ്‌ പത്രമായ മലയാള മനോരമ കാഴ്‌ചപ്പാട്‌‌ പേജിൽ എഴുതിയ ഒരു കള്ളക്കഥകൂടി പൊളിഞ്ഞു. വാസയോഗ്യമല്ലെന്ന്‌ പത്രം പറഞ്ഞ സ്ഥലത്ത്‌ അഞ്ചു കുടുംബം വീടുപണി പൂർത്തിയാക്കി താമസം തുടങ്ങി. 21 വീടിന്റെ നിർമാണം അവസാനഘട്ടത്തിലും.

2018ലെ  പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ഇടുക്കി വെള്ളത്തൂവൽ വില്ലേജിലാണ്‌ സർക്കാർ ഭൂമി നൽകിയത്. വീട് നഷ്ടപ്പെട്ട 34 പേർക്കാണ് വെള്ളത്തൂവൽ വില്ലേജിൽ പന്നിയാർനിരപ്പിൽ കെഎസ്ഇബി വക സ്ഥലത്ത് മൂന്ന് സെന്റ് വീതം അനുവദിച്ചത്.

ഇത്‌ മലമുകളിലെ വഴിയും വെള്ളവും ഇല്ലാത്ത, വാസയോഗ്യമല്ലാത്ത സ്ഥലമെന്ന്‌‌ 17ന്‌‌ വാർത്ത പ്രസിദ്ധീകരിച്ചു‌. എന്നാൽ, കെഎസ്ഇബി വക സ്ഥലത്തുള്ള ജലസംഭരണിയിൽനിന്ന്‌ ഇവിടേയ്‌ക്ക് യഥേഷ്‌ടം കുടിവെള്ളമെത്തുന്നു. വഴിയും വൈദ്യുതിയും എല്ലാം ഇവിടെയുണ്ടെന്ന്‌ സ്ഥലത്തെത്തിയാൽ ബോധ്യമാകും.

അഞ്ചു കുടുംബം താമസം തുടങ്ങിയപ്പോൾ ഒമ്പതു പേർ കലക്ടറുമായി ചർച്ചനടത്തിയശേഷം വീടിനുള്ള നഷ്ടപരിഹാരത്തുക കൈപ്പറ്റി. ബാക്കിയുള്ള വീടുകളുടെ നിർമാണം അവസാന ഘട്ടത്തിലും. ഇതിനെയാണ്‌ മനോരമ സർക്കാർവിരുദ്ധ വാർത്തയാക്കിയത്‌.