ഇവിടെ 100 റോഡ്‌, അവിടെ 148 കേസ്‌; ഒരേദിവസം സഭയിലെത്തിയ മൂന്ന്‌ എംഎൽഎമാർ

Monday Feb 15, 2021

തിരുവനന്തപുരം > ഒരേസമയം‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എംഎൽഎ ആയവരാണ്‌ വി കെ പ്രശാന്ത്‌ (വട്ടിയൂർക്കാവ്‌), കെ യു ജനീഷ്‌കുമാർ (കോന്നി), എം സി ഖമറുദ്ദീൻ (മഞ്ചേശ്വരം) എന്നിവർ. പൊതുതെരഞ്ഞെടുപ്പിലേക്ക്‌ പോകുന്ന ഇവരുടെ മണ്ഡലത്തിലെ ട്രാക്ക്‌ റെക്കോഡ്‌ പരിശോധിക്കുകയാണ്‌ സാമൂഹ്യ മാധ്യമങ്ങൾ.വി കെ പ്രശാന്തും  കെ യു ജനീഷ്‌കുമാറും തങ്ങളുടെ മണ്ഡലത്തിലെ നൂറാമത്തെ റോഡ്‌ ഉദ്‌ഘാടനം ചെയ്യുന്ന തിരക്കിലാണ്‌. ജനീഷ്‌കുമാർ വെള്ളിയാഴ്‌ച ഒറ്റദിവസം രാവിലെ തുടങ്ങി അർധരാത്രി വരെ ഓടിനടന്ന്‌ നൂറ്‌ റോഡും ഉദ്‌ഘാടനംചെയ്‌തു. അക്കാര്യം അപ്പപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രം സഹിതം പോസ്‌റ്റ്‌ ചെയ്‌തത്‌ ചർച്ചയായി.

ആസ്തിവികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട്, എൻസിഎഫ്ആർ തുടങ്ങിയവ ഉപയോഗിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.  ചിറ്റാർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ശ്രീകൃഷ്ണപുരം - കുറുമുട്ടം റോഡ് തുറന്നുകൊടുത്താണ്‌ ജനീഷ്‌ തുടങ്ങിയത്‌. രാത്രി 12ന്‌  സീതത്തോട് പഞ്ചായത്ത് ഏഴാം വാർഡിലെ കൊച്ചു കോയിക്കൽ - കല്ലിൽ പടി റോഡാണ് നൂറാമതായി ഉദ്ഘാടനം ചെയ്തത്.

വി കെ പ്രശാന്താകട്ടെ, മണ്ഡലത്തിലെ നൂറാം റോഡ്‌ പൂർത്തിയായതായി ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ പ്രഖ്യാപിച്ചു.  മലമുകളിൽ പൂർത്തിയായ 99–-ാം റോഡിന്റെ വിവരവും ഫെയ്‌സ്‌ ബുക്കിലിട്ടു. കഴിഞ്ഞ ആറുമാസമായി നടത്തുന്ന റോഡ്‌ ഉദ്‌ഘാടനങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.ഇതേസമയം,  മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീൻ 148–-ാം കേസിലും ജാമ്യം കിട്ടി 96 ദിവസത്തിന്‌ ശേഷം രണ്ടുനാൾ മുമ്പ്‌ പുറത്തിറങ്ങി. ഒപ്പം സഭകണ്ട ഇടത്‌ എംഎൽഎമാരെ നൂറിനെതിരെ 148 ന്‌ കടത്തിവെട്ടിയിരിക്കുകയാണ്‌ മഞ്ചേശ്വരത്തെ ഖമറുച്ച.