'ക്യാമറയും കൂടെ ചാടട്ടെ'; അങ്ങനെ ആ 'കണ്ണീര്‍കഥ'യും പൊളിഞ്ഞു

Tuesday Feb 9, 2021

തിരുവനന്തപുരം> തൊഴിലന്വേഷകരെ വച്ച്‌ ‘കണ്ണീർ കഥ ’ തയ്യാറാക്കാൻ ഒരുക്കിയ ‘സെറ്റ്‌’ പൊളിഞ്ഞു. കുത്തിപ്പൊക്കിയ നിയമന വിവാദങ്ങൾ, അതുണ്ടാക്കിയവർക്കു തന്നെ തിരിച്ചടിയായ സാഹചര്യത്തിലാണ്‌ കണ്ണീർ കഥ ഒരുക്കാൻ ചിലർ പദ്ധതിയിട്ടത്‌. സെക്രട്ടറിയറ്റ്‌ പടിക്കൽ റാങ്ക്‌ഹോൾഡർമാരുടെ സമര കേന്ദ്രത്തിലായിരുന്നു പ്ലാനിങ്‌. കണ്ണീർ കഥയ്‌ക്കായി സെറ്റിടുന്നത്‌ പതിവാക്കിയ പ്രമുഖ മാധ്യമങ്ങളും അവരെ സഹായിക്കാൻ യുഡിഎഫ്‌, ബിജെപി പ്രവർത്തകരും ‘ഒറ്റക്കെട്ടാ’യി.

സമരകേന്ദ്രത്തിൽ രണ്ട്‌ പെൺകുട്ടികൾ ‘കെട്ടിപ്പിടിച്ച്‌ കരയുന്ന’ ചിത്രമായിരുന്നു ഭാവനയിൽ. അടുത്ത ദിവസം ഒന്നാംപേജിൽ ‘തൊഴിലന്വേഷകരുടെ കരച്ചിൽ’ എന്ന അടിക്കുറിപ്പോടെ ചിത്രം വരുത്താനുദ്ദേശിച്ചായിരുന്നു ‘പദ്ധതി’. സെറ്റിട്ട്‌ ചിത്രമെടുക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്നിട്ടും മനോരമ അടക്കമുള്ള പത്രങ്ങൾ ചിത്രം ഒന്നാം പേജിൽഉൾപ്പെടുത്തി.

തിരക്കഥയിലെ മുഖ്യ അഭിനേതാവ്‌ സജീവ കോൺഗ്രസ്‌ പ്രവർത്തകയായ ലയ രാജേഷാണെന്നും സോഷ്യൽ മീഡിയ പോസ്‌റ്റുകളിൽ തെളിഞ്ഞു. പിണറായിയെ കുമ്പിടിയാക്കി ചിത്രീകരിച്ചും മഹാരാഷ്‌ട്രയിലെ കോൺഗ്രസ്‌ വിജയത്തിൽ ആഹ്ലാദിച്ചും ലയ ഫെയ്‌സ്‌ബുക്കിൽ ഷെയർചെയ്‌ത പോസ്‌റ്റുകൾ അവരുടെ കൊൺഗ്രസ്‌ ബന്ധത്തിന്‌ തെളിവായി.  
കണ്ണീർ കഥ എവിടെ കണ്ടാലും ധനസഹായം ‘പ്രഖ്യാപി’ ക്കുന്ന ചില മുതലാളിമാരെയും ട്രോളർമാർ വെറുതെ വിട്ടില്ല.