ആദ്യ തെരഞ്ഞെടുപ്പ്‌: ഫലപ്രഖ്യാപനം പൂര്‍ത്തിയാകാന്‍ 20 ദിവസം

Tuesday Feb 9, 2021
പ്രത്യേക ലേഖകൻ

ആറുഘട്ടമായി വോട്ടെടുപ്പ് നടന്ന ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായത് 20 ദിവസമെടുത്ത്. വോട്ടെടുപ്പ് ഫെബ്രുവരി 28, മാര്‍ച്ച് 2,5,7,9,11 തീയതികളിലായിരുന്നു.  മാര്‍ച്ച് രണ്ടിനുതന്നെ വോട്ടെണ്ണല്‍ തുടങ്ങി. ചില ദിവസങ്ങളില്‍ പത്തില്‍ താഴെ മണ്ഡലങ്ങള്‍ മാത്രമാണ് എണ്ണിയത്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനം പൂര്‍ത്തിയായത്  മാര്‍ച്ച് 22നാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക്  കേവലഭൂരിപക്ഷം ഉറപ്പാകാന്‍ മാര്‍ച്ച് 20 വരെ കാക്കേണ്ടിവന്നു. ഈ വോട്ടെണ്ണലിന്റെ ഉദ്വേഗം മുഴുവന്‍ പകര്‍ത്തിയായിരുന്നു ആ ദിവസങ്ങളില്‍ ദേശാഭിമാനിയുടെ പേജുകള്‍.
 

മാര്‍ച്ച് മൂന്നിന് ആദ്യത്തെ രണ്ടു ഫലങ്ങളുമായാണ് ദേശാഭിമാനി പുറത്തുവന്നത്. അതുപക്ഷേ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ആശ്വാസകരമായിരുന്നില്ല. തിരുവനന്തപുരം– 2, പാറശാല സീറ്റുകളിലെ ഫലമാണ് വന്നത്. തിരുവനന്തപുരം രണ്ടില്‍ പട്ടംതാണുപിള്ള വിജയിച്ചു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി കെ അനിരുദ്ധനെ 'വെറും നാലായിരത്തി ചില്വാനം' വോട്ടിന് മാത്രമാണ് പട്ടത്തിന് തോല്‍പ്പിക്കാനായതെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് ഈ സീറ്റില്‍ കെട്ടിവെച്ച പണംപോയി.
പാറശാലയില്‍ കോണ്‍ഗ്രസിനായിരുന്നു ജയം. കുഞ്ഞികൃഷ്ണന്‍ നാടാര്‍ വിജയിച്ചു.

മാര്‍ച്ച് നാലിന്റെ പത്രത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യജയം വാര്‍ത്തയായി. നെയ്യാറ്റിന്‍കരയില്‍

കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി ജനാര്‍ദനന്‍ നായര്‍ വിജയിച്ചത് അന്നത്തെ പ്രധാനവാര്‍ത്തയായി. ഒപ്പം അതുവരെ ഫലം വന്ന നാലില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസിന് കെട്ടിവെച്ച പണം നഷ്ടമായതും തലക്കെട്ടിലുണ്ടായിരുന്നു. അന്ന് ഫലം വന്ന തിരുവനന്തപുരം ഒന്നിലും പിഎസ്‌പിയ്ക്കായിരുന്നു വിജയം.

പിറ്റേന്ന് 14 സീറ്റുകളിലായിരുന്നു വോട്ടെണ്ണല്‍. അതില്‍ ലഭ്യമായ ഫലങ്ങളുമായി മാര്‍ച്ച് 5ന്റെ പത്രമെത്തി. അപ്പോഴേക്കും കമ്യൂണിസ്റ്റ് പാര്‍ടിക്ക് അഞ്ച് വിജയമായിരുന്നു. കോണ്‍ഗ്രസില്‍ നാലാമതൊരാള്‍ക്കുകൂടി ജാമ്യത്തുക പോയതും തലക്കെട്ടിലുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി കാട്ടായിക്കോണം വി ശ്രീധര്‍ വിജയിച്ച ഉള്ളൂരിലായിരുന്നു. നേമം, ആര്യനാട്, കോട്ടയം മണ്ഡലങ്ങളിലായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് വിജയം.
 
മാര്‍ച്ച് 6ന് വീണ്ടും ഒരു ജയംകൂടി തിരുവനന്തപുരം ജില്ലയില്‍നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചു-നെടുമങ്ങാട് സീറ്റ്.

ഇവിടെയും കോണ്‍ഗ്രസിന് കെട്ടിവെച്ച പണം പോയി. പക്ഷേ അന്നത്തെ വിജയങ്ങള്‍കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റം പ്രകടമായിരുന്നില്ല.
 
മാര്‍ച്ച് ഏഴിന് പത്രം പ്രസിദ്ധീകരിച്ച കക്ഷിനില പ്രകാരം കോണ്‍ഗ്രസായിരുന്നു മുമ്പില്‍. കോണ്‍ഗ്രസിന് 12ഉം കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒമ്പതും പിഎസ്പിക്ക് ഏഴും സീറ്റ്. ഒരു സീറ്റ് സ്വതന്ത്രനും.
വടകരയില്‍ കേളുവേട്ടന്‍ (എം കെ കേളു) 19,000ല്‍ അധികം വോട്ടുകള്‍ക്ക് വിജയിച്ച വാര്‍ത്ത അന്നുണ്ട്.

മാര്‍ച്ച് എട്ടിനാണ് കമ്യൂണിസ്റ്റ് പാര്‍ടി മുന്നിലെത്തിയ വാര്‍ത്തയുമായി പത്രമിറങ്ങിയത്. പാര്‍ടിക്ക് 14 സീറ്റും കോണ്‍ഗ്രസിന് 13ഉം പിഎസ്‌പിക്ക് ഏഴും.

മാര്‍ച്ച് 9ന്റെ പ്രധാന വാര്‍ത്ത ലോക്‌സഭയിലേക്ക് കാസര്‍കോട്ടുനിന്നുള്ള എകെജിയുടെ വിജയമായിരുന്നു. നിയമസഭയില്‍ കമ്യൂണിസ്റ്റ് മുന്നേറ്റം തുടരുകയായിരുന്നു. 17 സീറ്റിലേക്ക് പാര്‍ടി സീറ്റുകള്‍ ഉയര്‍ന്നിരുന്നു.

മാര്‍ച്ച് 10ന്റെ പത്രത്തില്‍ 25 ആയി കമ്യൂണിസ്റ്റ് സീറ്റുകള്‍ ഉയര്‍ന്നതും കേരളത്തിന്റെ ചരിത്രത്തിലാദ്യമായി

മാര്‍ച്ച് 11ഓടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നില ഗണ്യമായി ഉയര്‍ന്നു. ഫലം വന്ന 62ല്‍ 33 സീറ്റ് പാര്‍ട്ടിക്കായി. ഇഎംഎസിന്റെ നീലേശ്വരത്തുനിന്നുള്ള വിജയവും അന്ന് പ്രഖ്യാപിക്കപ്പെട്ടു.

മാര്‍ച്ച് 12നും 13നും പാര്‍ടിയുടെ മുന്നേറ്റം തന്നെ വാര്‍ത്തയായി സീറ്റ് നില 81ല്‍ 40 ആയി. മാര്‍ച്ച് 14ന് നില വീണ്ടും മെച്ചമായി. സീറ്റ് 50 ആയി. പാര്‍ടി സംസ്ഥാന സെക്രട്ടറി അച്യുതമേനോന്‍ ഇരിങ്ങാലക്കുടയില്‍ വിജയിച്ച വാര്‍ത്തയും വന്നു.

കേവലഭൂരിപക്ഷത്തിന് 10 സീറ്റ് മാത്രം മതിയെന്നതായിരുന്നു മാര്‍ച്ച് 15ന്റെ മുഖ്യവാര്‍ത്ത.

കമ്യൂണിസ്റ്റ് പാര്‍ടി 54ഉം കോണ്‍ഗ്രസ് 37ഉം എന്നായി സീറ്റ് നില. ലീഗിന് ആറ്. പിഎസ്പിക്ക് എട്ട്. ജോസഫ് മുണ്ടശ്ശേരിയുടെ വിജയവും അന്നത്തെ പ്രധാന വാര്‍ത്തകളിലൊന്നായി.

മാര്‍ച്ച് 16ന് ഏഴുസീറ്റു കൂടിയായപ്പോള്‍ ഭൂരിപക്ഷം എന്നതായി സ്ഥിതി. പാര്‍ടി പൊളിറ്റ് ബ്യൂറോ യോഗം മാര്‍ച്ച് 22ന് എറണാകുളത്ത് ചേരുമെന്ന പ്രഖ്യാപനവും അന്നുണ്ടായി. 'എണ്ണിയിടത്തോളം പനമ്പിള്ളിയുടെ സ്ഥിതി മോശം' എന്ന ഉപതലക്കെട്ട് അന്നത്തെ പത്രത്തെ ശ്രദ്ധേയമാക്കുന്നു.

പതിനേഴിന് പനമ്പിള്ളി ഗോവിന്ദമേനോന്‍ തോറ്റ വാര്‍ത്ത വന്നു. കോണ്‍ഗ്രസ് കോട്ടയായി കരുതപ്പെട്ട ചാലക്കുടിയില്‍ പിഎസ്പിയിലെ സി ജി ജനാര്‍ദനനോടായിരുന്നു തോല്‍വി. ഇവിടെ കമ്യൂണിസ്റ്റ് പിന്തുണ പിഎസ്പിക്കായിരുന്നു. ഭൂരിപക്ഷം നാല് സീറ്റ് അകലെ എന്ന ആവേശകരമായ നിലയിലായിരുന്നു അന്നത്തെ കണക്ക്.

മാര്‍ച്ച് 18നും ഭൂരിപക്ഷം ഉറപ്പായിരുന്നില്ല. എന്നാല്‍ പാര്‍ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കഴിഞ്ഞിരുന്നു. സ്വതന്ത്രരുടെ പിന്തുണകൂടിയായാല്‍ ഭരിക്കാമെന്ന അവസ്ഥയിലേക്ക് നീങ്ങിയ അന്ന് തലസ്ഥാനനഗരിയിലെ രാഷ്ട്രീയാന്തരീക്ഷത്തെപ്പറ്റി പ്രത്യേക വാര്‍ത്തകളും പത്രം നല്‍കി.

സ്വതന്ത്രരടക്കം അന്ന് പാര്‍ടിയുടെ മൊത്തം സീറ്റ് 60ല്‍ എത്തിയിരുന്നു. മാര്‍ച്ച് 19ന് സീറ്റ് 61 ആയി. പട്ടാമ്പിയില്‍ ഇ പി ഗോപാലന്‍ കുട്ടി ജയിച്ചു. മാര്‍ച്ച് 20ന് രണ്ടു വിജയംകൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പറളിയിലും ചിറ്റൂരിലും. സീറ്റുകള്‍ 63 ആയി.

അന്ന് മൂന്ന് സീറ്റുകൂടി എണ്ണാനുണ്ടായിരുന്നു. അതില്‍ ഒരു സീറ്റുകൂടി ലഭിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് കേവലഭൂരിപക്ഷമാകുമെന്ന നില.

പാര്‍ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച വാര്‍ത്ത വലിയ അച്ചില്‍നിരത്തിയാണ് മാര്‍ച്ച് 21ന്റെ പത്രം പുറത്തുവന്നത്. 124 സീറ്റില്‍ 64 സീറ്റ്.

കോണ്‍ഗ്രസിന് 42. പിഎസ്പിക്ക് 9. ലീഗ് 8. സ്വതന്ത്രര്‍ 1. അപ്പോഴും രണ്ടുസീറ്റുകൂടി ഫലം വരാനുണ്ടായിരുന്നു.

പൊന്നാനി മണ്ഡലത്തിലെ ഫലമാണ് അവസാനമായി വരേണ്ടിയിരുന്നത്. അവിടെ ദ്വയാംഗമണ്ഡലമായിരുന്നു. മാര്‍ച്ച് 25ന് ആ വാര്‍ത്തയോടെ ഫലപ്രഖ്യാപനം പൂര്‍ണമായി. പൊന്നാനിയിലെ രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് കമ്യൂണിസ്റ്റ് പാര്‍ടിക്കും ഒന്ന് കോണ്‍ഗ്രസിനും.


ദ്വയാംഗ മണ്ഡലമായ പൊന്നാനിയിലെ ഫലമാണ് അവസാനമായി വരേണ്ടിയിരുന്നത്. മാർച്ച് 25ന് ആ വാർത്തയോടെ ഫലപ്രഖ്യാപനം പൂർണമായി. പൊന്നാനിയിലെ രണ്ടു മണ്ഡലത്തിൽ ഒന്ന് കമ്യൂണിസ്റ്റ് പാർടിക്കും ഒന്ന് കോൺഗ്രസിനും. ഇ ടി കുഞ്ഞൻകമ്യൂണിസ്റ്റ് സ്ഥാനാർഥിയായി വിജയിച്ചു. കോൺഗ്രസിന്റെ കെ കുഞ്ഞമ്പുവും വിജയിയായി. കമ്യൂണിസ്റ്റ്പക്ഷത്ത് 65 എംഎല്‍എമാരും മറുപക്ഷത്ത് എല്ലാവര്‍ക്കുംകൂടി 61ഉം.

നിയമസഭയിലെ കക്ഷിനേതാവായി ഇഎംഎസിനെ തെരഞ്ഞെടുത്ത വാര്‍ത്ത 26ന് പ്രധാനവാര്‍ത്തയായി.

ലോകചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ അധികാരം ലഭിച്ച സര്‍ക്കാരിനെ നയിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടി സജ്ജമായി.

പിബി യോഗത്തിനായി എറണാകുളത്തുണ്ടായിരുന്ന പാര്‍ടി ജനറല്‍ സെക്രട്ടറി അജയഘോഷിന്റെ പ്രസ്താവനയും അന്ന് ഒന്നാം പേജിലുണ്ടായിരുന്നു. അതിങ്ങനെയായിരുന്നു:

'രാജ്യമാകെ നിങ്ങളുടെ ഗവര്‍മൈണ്ട് എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്.. നിങ്ങള്‍ നിങ്ങള്‍ക്കു വോട്ടുചെയ്ത ജനങ്ങള്‍ക്ക് തൃപ്തി നല്‍കുന്ന വിധത്തില്‍ പ്രവര്‍ത്തിയ്ക്കുക''