വീണ്ടെടുത്ത് തൃപ്പൂണിത്തുറ
Sunday Mar 28, 2021
എം എസ് അശോകൻ
കാൽനൂറ്റാണ്ടുകാലത്തെ യുഡിഎഫ് കുത്തക തകർത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ വാർത്തയായത്. യുഡിഎഫിന്റെ വികസനപ്രതിസന്ധിയും അഴിമതിയുമായിരുന്നു അന്ന് സജീവചർച്ച. കഴിഞ്ഞ അഞ്ചുവർഷം, പോയ കാൽനൂറ്റാണ്ടിൽ മണ്ഡലത്തിന് നഷ്ടമായത് എന്തായിരുന്നെന്ന് തൃപ്പൂണിത്തുറ തിരിച്ചറിയുകയായിരുന്നു. അഴിമതിക്കാരെ വേരോടെ പിഴുതെറിഞ്ഞ് വികസനത്തുടർച്ചയിലേക്ക് മണ്ഡലത്തെ നയിക്കലാണ് എൽഡിഎഫ് ലക്ഷ്യം. നഷ്ടമായ പിന്തുണ തിരിച്ചുപിടിക്കൽ യുഡിഎഫിന്റെയും. അതിനായി ബിജെപി വോട്ടുകളിൽ യുഡിഎഫ് സ്ഥാനാർഥി ഉന്നയിച്ച അവകാശവാദമാണ് തൃപ്പൂണിത്തുറയിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.
യുവപോരാളി അഡ്വ. എം സ്വരാജാണ് എൽഡിഎഫ് സ്ഥാനാർഥി. അഴിമതിക്കേസുകളിൽ ആരോപണവിധേയനായി അകറ്റിനിർത്തിയെങ്കിലും അവസാനനിമിഷം പട്ടികയിൽ ഇടംനേടിയ കെ ബാബു യുഡിഎഫ് സ്ഥാനാർഥി. കോൺഗ്രസ് രാഷ്‌ട്രീയത്തിലൂടെ ബിജെപിയിലെത്തിയ മുൻ പിഎസ്‌സി ചെയർമാൻ ഡോ. കെ എസ് രാധാകൃഷ്‌ണനാണ് എൻഡിഎ സ്ഥാനാർഥി.
ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്ന കെ ബാബുവിന്റെ അവകാശവാദം സംസ്ഥാനത്താകെ ചർച്ചയാണ്. ബിജെപി പ്രചാരണത്തിലുണ്ടായ പിന്നോട്ടടി അതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്‌യുവിലൂടെ രാഷ്‌ട്രീയപ്രവേശം. 1991ൽ ആദ്യവിജയം. 2011ൽ യുഡിഎഫ് മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രി. നൂറുകോടി രൂപയുടെ ബാർ കോഴ ആരോപണത്തെ തുടർന്ന് അവസാനവർഷം മന്ത്രിസ്ഥാനം നഷ്‌ടമായി. ബാർ കോഴ, അനധികൃത സ്വത്തുസമ്പാദന കേസുകൾ കോടതിയിലുണ്ട്.
2016ൽ ബിജെപിക്ക് കിട്ടിയ വോട്ടുകൾ നിലനിർത്താൻ ഡോ. കെ എസ് രാധാകൃഷ്‌ണനാകുമോ എന്നതാണ് മണ്ഡലത്തിൽ മുഴങ്ങുന്ന വലിയ ചോദ്യം. മുളവുകാട് സ്വദേശിയാണ്.