24 April Wednesday
കിലയും അസാപ്പുമായി ധാരണാപത്രം ഒപ്പിട്ടു

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി തദ്ദേശസ്വയംഭരണ കോഴ്സുകൾ നടത്തും: മന്ത്രി ഡോ. ബിന്ദു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
തിരുവനന്തപുരം>  സ്വയംഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട കോഴ്സുകൾ 'കില'യുമായി ചേര്‍ന്ന് വികസിപ്പിച്ച് കേരളത്തിലുടനീളം പഠിതാക്കൾക്കായി നടപ്പിലാക്കാൻ കിലയുമായി സഹകരിച്ചു ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കില, അസാപ് കേരള എന്നീ സ്ഥാപനങ്ങളുമായി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഇതിനായുള്ള ധാരണാപത്രം ഒപ്പിട്ടു.
 
തദ്ദേശ സ്വയംഭരണ രംഗം കൂടുതൽ മെച്ചപ്പെടുത്താൻ ഉതകുന്ന ക്രിയാത്മകമായ വിവിധ വർക്ക് ഷോപ്പുകൾ, സിംപോസിയം, കോൺഫറൻസുകൾ മുതലായവ സംയുക്തമായി സംഘടിപ്പിക്കാൻ ഈ രണ്ട് സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനം കൊണ്ട് സാധ്യമാകും. ഇതുപോലുള്ള എട്ടോളം പദ്ധതികൾക്കാണ് ഇതോടെ തുടക്കമായത്.
 
തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട കോഴ്സുകൾ പ്രാവർത്തികമാക്കാൻ 'കില' (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ഇനി ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ പഠനസഹായ കേന്ദ്രമായി പ്രവർത്തിക്കും.
 
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കൾക്ക് പുതുയുഗ തൊഴിലിടങ്ങളിൽ സ്വീകാര്യത ലഭിക്കുവാൻ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനുതകുന്ന വിവിധ നൈപുണ്യ വികസന കോഴ്സുകൾ വികസിപ്പിക്കുന്നതിനാണ് അസാപ്പുമായുള്ള ധാരണാപത്രം. ഇങ്ങനെ സംയുക്തമായി വികസിപ്പിച്ചു പഠിതാക്കളിലേക്കെത്തിക്കുന്ന നൈപുണ്യ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പുകള്‍ ലഭ്യമാക്കി കൊടുക്കുന്നതടക്കമുള്ളതാണ് അസാപുമായി ചേർന്നു നടപ്പിലാക്കാൻ ധാരണയായ പദ്ധതികൾ.
 
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയും കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടപ്പിലാക്കിയ ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് വന്‍വിജയമായിരുന്നു. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരം ഒരു കോഴ്സ് നടത്തിപ്പിന് മൂന്ന് വ്യത്യസ്ത സർവ്വകലാശാലകൾ ഒന്നിച്ചതെന്നും മന്ത്രി ബിന്ദു പറഞ്ഞു.
 
ഈ രണ്ട് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പു വയ്ക്കുന്നതിലൂടെ ഓപ്പൺ സർവ്വകലാശാല വിദൂരപഠന മേഖലയിൽ ഒരു പുതിയ ചുവടുവയ്പ്പാണ് നടത്തുന്നത് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top