തിരുവനന്തപുരം
എസ്എസ്എൽസി/ടിഎച്ച്എസ്എൽസി വിദ്യാർഥികൾക്കായുള്ള സേ പരീക്ഷയ‌്ക്ക‌് തുടക്കമായി. പരമാവധി രണ്ട‌് പേപ്പറുകൾക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതിനാൽ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നഷ്ടപ്പെട്ട റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ‌് സേ പരീക്ഷ എഴുതുന്നത‌്. 74 കേന്ദ്രങ്ങളിൽ 5121 ആൺകുട്ടികളും 2550 പെൺകുട്ടികളും ഉൾപ്പെടെ 7671 വിദ്യാർഥികളാണ‌് പരീക്ഷ എഴുതുന്നത‌്. പരീക്ഷ 25ന‌് അവസാനിക്കും.
ദിവസവും രണ്ടു പരീക്ഷയാണുള്ളത‌്. തിങ്കളാഴ്ച രാവിലെ ഒന്നാംഭാഷയും (പേപ്പർ ഒന്ന‌്) ഉച്ചയ‌്ക്കുശേഷം ഫിസിക്സ‌് പരീക്ഷയുമാണ‌് നടന്നത‌്. ചൊവ്വാഴ്ച ഗണിതം, ഒന്നാംഭാഷ (പേപ്പർ 2) പരീക്ഷകളും ബുധനാഴ്ച ഇംഗ്ലീഷ‌്, ബയോളജി പരീക്ഷകളും നടക്കും. 24ന‌് രാവിലെ സാമൂഹ്യശാസ‌്ത്രവും വൈകിട്ട‌് ഹിന്ദി, പൊതുവിജ്ഞാന പരീക്ഷകളുമാണ‌് ഉള്ളത‌്. കെമിസ‌്ട്രിയും വിവരസാങ്കേതികവിദ്യയുമാണ‌് അവസാന ദിനത്തിലെ പരീക്ഷകൾ.
സേ പരീക്ഷയ‌്ക്ക‌് സംസ്ഥാനത്ത‌് 65 കേന്ദ്രങ്ങളും ലക്ഷദ്വീപിൽ ഒമ്പത‌് കേന്ദ്രങ്ങളുമാണുള്ളത‌്. സംസ്ഥാനത്ത‌് പത്ത‌് കേന്ദ്രങ്ങളിൽ 49 വിദ്യാർഥികൾ ടിഎച്ച്എസ്എൽസി സേ പരീക്ഷ എഴുതുന്നു.
വയനാട‌് ജില്ലയിൽ രജിസ‌്ട്രേഷൻ റദ്ദായതിനെതുടർന്ന‌് എസ‌്എസ‌്എൽസി പരീക്ഷ എഴുതാൻ കഴിയാതെവന്ന 87 കുട്ടികളും സേ പരീക്ഷ എഴുതുന്നു.
എഎച്ച്എസ്എൽസി സേ പരീക്ഷ കലാമണ്ഡലം ആർട്ട് എച്ച്എസ്എസ് വള്ളത്തോൾ നഗർ സെന്ററിൽ 23ന‌് നടത്തും. ഈ വിഭാഗത്തിൽ ആകെ ഒമ്പത‌് കുട്ടികളാണുള്ളത‌്. നാല‌് കേന്ദ്രീകൃത ക്യാമ്പുകളിലായി 30നും 31നും മൂല്യനിർണയം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..