സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ദേശീയ തലത്തിൽ വിജയശതമാനം കുറഞ്ഞു. പന്ത്രണ്ടിൽ 87.33 ശതമാനവും പത്തിൽ 93.12 ശതമാനവുമാണ് ഇക്കുറി വിജയം. മുൻ വർഷത്തിൽ ഇത് 92.71 ഉം 94.40 ശതമാനവും ആയിരുന്നു. കേരളമുൾപ്പെടുന്ന തിരുവനന്തപുരം മേഖല ഇക്കുറിയും ഒന്നാമതെത്തി. മൂന്നാം വയസ്സിൽ ആസിഡ് ആക്രമണത്തിൽ കാഴ്‌ച നഷ്‌ടപ്പെട്ട ചണ്ഡീഗഢ് സ്വദേശിനിയായ കാഫി , പത്താം ക്ലാസ് പരീക്ഷയിൽ 95.20 ശതമാനം മാർക്ക് നേടി അഭിമാനമായി. പത്തിൽ ആകെ 1.9 ലക്ഷം കുട്ടികളാണ് തൊണ്ണൂറ് ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയത്. പന്ത്രണ്ടിൽ ഇത് 1.13 ലക്ഷമാണ്. പന്ത്രണ്ടാം ക്ലാസിൽ 16,60,511 പേർ പരീക്ഷ എഴുതിയതിൽ 14,50, 174 പേർ വിജയിച്ചു. പത്തിൽ 21,65,805 പേർ പരീക്ഷ എഴുതിയതിൽ 20,16,779 പേർ വിജയികളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ പത്താം ക്ലാസ് വിജയം 94.25 ശതമാനമാണ്. പന്ത്രണ്ടാം ക്ലാസിലിത് 87.33 ശതമാനവും.
ഇരുവിഭാഗങ്ങളിലെയും സപ്ലിമെന്ററി പരീക്ഷ ജൂലൈയിൽ നടക്കും. കംപാർട്ട്‌മെന്റ് പരീക്ഷ എന്നറിയപ്പെട്ടിരുന്ന ഇത് സപ്ലിമെന്ററി പരീക്ഷയെന്നാണ് അറിയപ്പെടുക. പരീക്ഷാ തീയതി പിന്നീട്. റീവാല്യുവേഷനും മറ്റും മെയ് 16 മുതൽ അപേക്ഷിക്കാം. വിവരങ്ങൾക്ക്: cbse.nic.in, cbse.gov.in
ബോർഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ
അടുത്ത അധ്യയന വർഷത്തെ (2024) സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷ ഫെബ്രുവരി 15 മുതൽ ആരംഭിക്കും. വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധീക രിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..