പ്രവേശനപരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെഴുതുന്നത് അഖിലേന്ത്യാതലത്തിലുള്ള എന്‍ജിനിയറിങ് ജെഇഇ (മെയിന്‍)യും, മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുമാണ്. ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതുന്നവരില്‍ 41 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം 11.5 ലക്ഷം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതുന്നത്. 20 പരീക്ഷാകേന്ദ്രങ്ങള്‍ ഈ വര്‍ഷം കൂടുതലായി അനുവദിച്ചതില്‍ കണ്ണൂരും, തൃശൂരും ഉള്‍പ്പെടുന്നു. മെഡിക്കല്‍/എന്‍ജിനിയറിങ് പരീക്ഷ എഴുതുന്നവരില്‍ രണ്ടും മൂന്നും തവണ റിപ്പീറ്റ്ചെയ്യുന്നവരുണ്ട്. മെഡിക്കല്‍ പ്രവേശന പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവരാണേറെയും.
പരീക്ഷ അടുത്തെത്തുമ്പോള്‍ പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. മുന്‍വര്‍ഷങ്ങളിലെ ചോദ്യ പേപ്പര്‍ കണ്ടെത്തി ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തണം.
ടെക്സ്റ്റ്ബുക്കുകള്‍ വായിക്കാന്‍ ഇനി സമയം ലഭിക്കില്ല. എന്നാല്‍ സിലബസില്‍നിന്നുള്ള ഭാഗങ്ങളുമായി ബന്ധപ്പെട്ട് സാധ്യതയുള്ള എല്ലാ ചോദ്യങ്ങളും മനസ്സിലാക്കിയിരിക്കണം. ഇനിയുള്ള ദിവസങ്ങളില്‍ പഠിച്ച ‘ഭാഗങ്ങളും, ചോദ്യങ്ങളും വിലയിരുത്തിയുള്ള റിവിഷന് മുന്‍ഗണ നല്‍കണം. ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ fundamentals മനസ്സിലാക്കി മാത്രമെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാവൂ.
പരീക്ഷാപേടി ഒഴിവാക്കണം. അകാരണമായി വിജയത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടരുത്. കോച്ചിങ്ങിന് പോകാത്ത വിദ്യാര്‍ഥികള്‍ ഒരുമാസത്തെ ക്രാഷ് പ്രോഗ്രാമിനു ചേരുന്നത് നല്ലതാണ്. പരീക്ഷയ്ക്ക് ഒഎംആര്‍ ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്തുമ്പോള്‍ ഏറെ ശ്രദ്ധവേണം. കോളം, ചോദ്യനമ്പര്‍ എന്നിവ തെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒരുമണിക്കൂര്‍ മുമ്പുതന്നെ പരീക്ഷാകേന്ദ്രത്തിലെത്തണം. പരീക്ഷാകേന്ദ്രത്തിലേക്കുള്ള വാഹനസൌകര്യം, താമസസൌകര്യം എന്നിവ മുന്‍കൂട്ടി അറിയാന്‍ ശ്രമിക്കണം. നെഗറ്റീവ് മാര്‍ക്കിങ് നീറ്റ്, എഐഐഎംഎസ്, ജെഇഇ (മെയിന്‍) പരീക്ഷയ്ക്കുണ്ട്. ഉത്തരം അറിയാത്ത ചോദ്യത്തിന് തെറ്റായ ഉത്തരമെഴുതിയാല്‍ മാര്‍ക്ക് കുറയാനിടവരും. നീറ്റില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന ക്രമത്തിലും, ജെഇഇയില്‍ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്ന ക്രമത്തിലും ഉത്തരമെഴുതാം. Time Management ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സമയം വാച്ചില്‍ 10 മിനിറ്റ് നേരത്തെയാക്കാം. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതില്‍ പ്രയാസമുണ്ടെങ്കില്‍ വേവലാതിപ്പെടരുത്. പരീക്ഷ എഴുതുമ്പോള്‍ താല്‍പ്പര്യപ്പെടുന്ന കോഴ്സുകളെയല്ല ഓര്‍ക്കേണ്ടത്. മറിച്ച് പരമാവധി ചോദ്യങ്ങള്‍ മനസ്സിലാക്കി ഉത്തരമെഴുതാനാണ് ശ്രമിക്കേണ്ടത്. നീറ്റില്‍ ബയോളജിയാണ് 50 ശതമാനം മാര്‍ക്കും തീരുമാനിക്കുന്നത്.
രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ അകാരണമായി ലക്ഷ്യപ്രാപ്തി വിവരിച്ച് സ്ട്രെസ് ഉളവാക്കരുത്. ചിട്ടയോടെ ദിവസേന 16 മണിക്കൂറെങ്കിലും പഠിക്കണം. അഞ്ചുമണിക്കൂര്‍ ഉറങ്ങണം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..