തിരുവനന്തപുരം > സംസ്ഥാനത്ത് എംബിഎ കോഴ്സിന്റെ ക്ളാസുകള്‍ ആഗസ്ത് ഒന്നിനു തുടങ്ങും. ആഗസ്ത് 21നു പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ചു.
എംബിഎക്ക് ആവശ്യത്തിന് വിദ്യാര്‍ഥികളെ ലഭിക്കുന്നില്ലെന്ന സ്വാശ്രയ കോളേജുകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍, തുടര്‍ന്ന് ഈവര്‍ഷം മൂന്നാം തവണയും പ്രവേശനപരീക്ഷ നടത്തുകയാണ്. രാജേന്ദ്രബാബു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ രണ്ടിനു നടക്കുന്ന പരീക്ഷയുടെ ഫലം ഏഴിനു പ്രസിദ്ധീകരിക്കും. നാലായിരത്തഞ്ഞൂറോളം പേരാണ് എഴുതുന്നത്. തുടര്‍ന്ന് അവരെ കൂടി ഉള്‍പ്പെടുത്തി എംബിഎ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും.
പല സര്‍വകലാശാലകളിലെയും ഡിഗ്രി ഫലം വരാത്ത സാഹചര്യത്തില്‍ നിശ്ചിത ശതമാനം മാര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളവരെ പ്രവേശിപ്പിക്കും. എംബിഎ ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കു മുമ്പ് അവര്‍ ഡിഗ്രി മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അടുത്ത വര്‍ഷംമുതല്‍ എംബിഎക്ക് രണ്ടു പ്രവേശനപരീക്ഷയില്‍ കൂടുതല്‍ നടത്തേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. എംബിഎക്ക് വിവിധ സ്വാശ്രയ കോളേജുകള്‍ വ്യത്യസ്ത ഫീസാണ് ഈടാക്കുന്നത്. ഫീസ് ഏകീകരിക്കുന്നതിന് രാജേന്ദ്രബാബു കമ്മിറ്റി നടപടി സ്വീകരിച്ചേക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..